Bengaluru bandh: സ്കൂളുകൾക്കും കോളേജുകൾക്കും അവധി..നഗരത്തിൽ 144 പ്രഖ്യാപിച്ചു
ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ ,കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി.രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ബന്ദ്. 100ൽ അധികം സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച അർധരാത്രിമുതൽ ബെംഗളൂരുവിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ബന്ദുകൾക്കോ പ്രതിഷേധത്തിനോ പ്രകടനത്തിനോ അനുമതിയില്ലെന്നും അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കരുതെന്നും പോലീസ് അറിയിച്ചു.
കർണാടക ആർ ടി സി ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവ്വീസുകൾ മുടങ്ങില്ലെന്നാണ് ബി എം ടി സി പ്രസ്താവനയിലൂടെ അറിയിച്ചത്. അതേസമയം ബി എം ടി സിയുടെയും കെ എസ് ആർ ടി സിയുടെയും ബസുകളുടെ പ്രവർത്തനം ജീവനക്കാരുടെ സഹകരണത്തെ ആശ്രയിച്ചിരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ചില സർവ്വീസുകൾ ഉണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കുറവാണെന്ന് ബസ് ജീവനക്കാർ പറഞ്ഞു. അതിനിടെ ഷെഡ്യൂൾ അനുസരിച്ച് മെട്രോ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പോലീസുമായി ഏകോപിപ്പിച്ച് സർവ്വീസ് നടത്തുമെന്നും സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. ഊബർ, ഓല പോലുള്ള ഓൺലൈൻ ടാക്സികൾ, ക്യാബുകൾ, ഓട്ടോറിക്ഷ, ബൈക്ക് സേവനങ്ങൾ എന്നിവ ഉണ്ടായിരിക്കില്ലെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അവധി നല്‍കുമെന്ന് രജിസ്റ്റേഡ് അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷനുകൾ അറിയിച്ചിരുന്നു. ഹോട്ടലുകളും വഴിയോര കച്ചവടങ്ങളും റസ്റ്റോറന്റുകളും തുറക്കില്ല. തീയറ്ററുകളും മൾട്ടിപ്ലക്സുകളും അടഞ്ഞ് കിടക്കും. ആശുപത്രികളും നഴ്സിംഗ് ഹോമുകളും ഫാർമസികളും തുറക്കും. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും.
പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രശ്നങ്ങൾ തടയാൻ സംസ്ഥാന സർക്കാരിനോട് നടപടി കൈക്കൊള്ളാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെ കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരിൽ യോഗം ചേര്‍ന്ന് 29ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications