ഭാരത് ബന്ദ് ബാംഗ്ലൂരിനെ ശക്തമായി ബാധിക്കും.. എന്തൊക്കെ തുറക്കും? എന്തൊക്കെ അടഞ്ഞുകിടക്കും? കാണാം!!
ബാംഗ്ലൂർ: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച. കോൺഗ്രസിനൊപ്പം മറ്റ് പ്രതിപക്ഷ പാർട്ടികളും തൊഴിലാളി യൂണിയനുകളും ബന്ദിനെ അനുകൂലിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ബന്ദുകളും ഹർത്താലുകളും മെട്രോ നഗരമായ ബാംഗ്ലൂരിനെ ബാധിക്കാറില്ല. എന്നാൽ തിങ്കളാഴ്ചത്തെ ഭാരത് ബന്ദിൽ അങ്ങനെയാകില്ല സ്ഥിതി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കാരണങ്ങൾ പലതാണ്.
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആദ്യം കോൺഗ്രസ് പാര്‍ട്ടിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ബന്ദ്. ഇടത് പാർട്ടികളും തൊഴിലാളി യൂണിയനുകളും ബന്ദിനെ അനുകൂലിച്ച് രംഗത്തുണ്ട്.

ബാംഗ്ലൂരില്‍ എങ്ങനെ?
ഐ ടി നഗരമായ ബാംഗ്ലൂരിൽ ബന്ദുകള്‍ വലിയ പ്രതികരണം സൃഷ്ടിക്കാറില്ല. എന്നാൽ ഇത്തവണ കളി മാറും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കർണാടകത്തിൽ കോൺഗ്രസ് - ജെ ഡി എസ് സഖ്യമാണ് ഇപ്പോൾ ഭരിക്കുന്നത്. ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതാകട്ടെ കോൺഗ്രസും. ഈ സാഹചര്യത്തിൽ ഹർത്താൽ വിജയിപ്പിക്കുക എന്നത് പാർട്ടിയുടെയും സർക്കാരിന്റെയും ആവശ്യമാണ്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസർക്കാരിനെതിരെ പരമാവധി ജനരോഷം ഉയര്‍ത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

പിന്തുണയുമായി ഇവരും
ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത ബന്ദിന് മറ്റ് പ്രതിപക്ഷ കക്ഷികളെയും ആകർഷിക്കാൻ കഴിഞ്ഞു. കെ എസ് ആർ ടി സി, ബി എം ടി സി യൂണിയനും ബന്ദിനെ പിന്തുണക്കുമെന്ന് കർണാടക കോൺഗ്രസ് പ്രസിഡണ്ട് ദിനേശ് ഗുണ്ടു പറഞ്ഞു. കര്‍ണാടക ലോറി ഓണേഴ്സ് അസോസിയേഷനും ഏജന്‍റ്സ് അസോസിയേഷനും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

എന്തൊക്കെ തുറക്കും?
ബാംഗ്ലൂരിൽ സര്‍ക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ സ്കൂളുകളും കോളജുകളും അവധിയാണോ എന്ന കാര്യം അതാത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. ബി എം ടി സി സർവ്വീസുകളെ ബന്ദ് സാരമായി ബാധിക്കും പക്ഷേ മെട്രോ സർവ്വീസ് ഉണ്ടാകും. ആശുപത്രികൾ, പാൽ, പത്രം, മെഡിക്കൽ ഷോപ്പുകൾ എന്നിവയെയും ബന്ദ് ബാധിക്കില്ല.

ബന്ദ് ഇവയെ ബാധിക്കും
കെ എസ് ആർ ടി സി, ബി എം ടി സി വർക്കേഴ്സ് യൂണിയനുകൾ ബന്ദിനെ പിന്തുണക്കുന്നതിനാൽ നഗര ഗതാഗതം താറുമാറിലാകും. സ്വകാര്യ, എയർപോർട്ട് ടാക്സി സർവ്വീസുകളെയും ബന്ദ് ബാധിക്കും. ചില സ്കൂളുകളും കോളജുകളും ഇതിനോടകം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ബന്ദ് ബാധിക്കാനിടയുണ്ട്.

ഭാരത് ബന്ദ് കേരളത്തിൽ
രാജ്യത്താകമാനം ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് കേരളത്തിലെത്തുമ്പോൾ ഹർത്താലാകും. എല്‍എഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ഭാരത ബന്ദില്‍ നിന്നും ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യം ഉയർന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ അത് ചെവിക്കൊണ്ടില്ല. പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നുമാണ് വാദങ്ങള്‍ ഉയര്‍ന്നത്. എന്നാൽ തിങ്കളാഴ്ച കേരളത്തിൽ ഹർത്താലുണ്ടാകും.












Click it and Unblock the Notifications