ബിഹാറിലെ ഭഗൽപൂരില്‍ വന്‍ സ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു, 8 പേർക്ക് പരിക്ക്
പട്‌ന: ബിഹാറിലെ ഭഗൽപൂരിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 7 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ മൂന്നോളം വീടുകള്‍ പൂർണ്ണമായി തകർന്നു. സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ പ്രാദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഭഗൽപൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സുജീത് കുമാർ വ്യക്തമാക്കി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നിലഗുരതരമാണെങ്കിലും ഇവർ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 11.35 ഓടെ കജ്‌വാലി ചാക്ക് പ്രദേശത്തെ മഹേന്ദ്ര മണ്ഡലിലെ ചില കുടുംബാംഗങ്ങൾ പടക്ക നിർമ്മാണം നടത്തുന്നുണ്ടായിരുന്നു. ഇവിടെയാണ് അപകടം ഉണ്ടായത്. നാല് കിലോമീറ്റർ ചുറ്റളവിലോളം സ്‌ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും ഫോറൻസിക് വിദഗ്ധരുടെ സംഘവും സ്ഥലത്തെത്തിയതായും ഡിഐജി അറിയിച്ചു.
പടക്ക നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പടക്ക നിർമ്മാണത്തിന് വേണ്ടി നിരോധിത സ്ഫോടക വസ്തുകള്‍ ഉപയോഗിച്ചിച്ചുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.
Recommended Video