യുപിയിൽ ബിജെപിയെ പിടിച്ച് കുലുക്കി അടുത്ത രാജി; ഒരു എംഎൽഎ കൂടി രാജിവെച്ചു
ദില്ലി; ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി ഉത്തർപ്രദേശിൽ നേതാക്കളുടെ രാജി തുടരുന്നു. ഏറ്റവും ഒടുവിലായി ഒരു എം എൽ എ കൂടി രാജിവെച്ചു. ഷിഖോഹാബാദ് എംഎല്‍എ മുകേഷ് വര്‍മ്മയാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. ഇതോടെ 7 എം എൽ എമാരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരും രാജിവെച്ചിരുന്നു.

ദളിത് പിന്നോക്ക് വിഭാഗങ്ങളോടുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് മുകേഷ് വർമ്മയുടെ രാജി. ദളിതരോടും പിന്നാക്ക ജാതി വിഭാഗങ്ങളോടും സർക്കാർ യാതൊരു പരിഗണനയും കാണിക്കുന്നില്ലെന്ന് രാജിക്കത്തിൽ വെർമ്മ ആരോപിച്ചു.

സംസ്ഥാന സർക്കാർ ദളിതരെയും പിന്നോക്ക ജാതിക്കാരെയും കർഷകരെയും യുവാക്കളെയും ചെറുകിട ഇടത്തരം വ്യവസായങ്ങളെയും അടിച്ചമർത്തുകയാണ്. ഈ വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെട്ടു. ഈ നയങ്ങൾ കാരണം ഞാൻ പാർട്ടി വിടുകയാണ്. സ്വാമി പ്രസാദ് മൗര്യ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവും നമ്മുടെ നേതാവുമാണ്. ഞാൻ അദ്ദേഹത്തോടൊപ്പമുണ്ട്, രാജിക്കത്തിൽ വെർമ്മ പറഞ്ഞു.

മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയായിരുന്നു ആദ്യം പാർട്ടി വിട്ടത്.തെരഞ്ഞെടുപ്പുകളില്‍ അഖിലേഷ് യാദവിന് എതിരായി യാദവ ഇതര ഒ ബി സി വോട്ടർമാരെ ബി ജെ പിയിൽ എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു സ്വാമി പ്രസാദ് മൗര്യ.മൗര്യ പാർട്ടി വിട്ടതോടെ റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും രാജിവെച്ചു. നേരത്തേ ബി എസ് പിയിൽ നിന്നും മൗര്യയ്ക്കൊപ്പം ബി ജെ പിയിലെത്തിയ നേതാക്കളാണ് ഇതിൽ ആദ്യ മൂന്ന് പേർ. കൂട്ട കൊഴിഞ്ഞ് പോക്കിന് തൊട്ട് പിന്നാലെ ബി ജെ പിക്ക് കനത്ത പ്രഹരം നൽകി ബുധനാഴ്ച വനം പരിസ്ഥിതി മന്ത്രി ധാരാ സിംഗും രാജിവെച്ചിരുന്നു.

അതേസമയം പിന്നാക്ക-ഒബിസി നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് ബിജെപിക്ക് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് കഴിഞ്ഞ ദിവസം രാജിവെച്ച സ്വാമി പ്രസാദ് മൗര്യ പറഞ്ഞത്. ദിവസവും ഒരു നേതാവെന്ന തോതിൽ ബിജെപി വിടുമെന്നാണ് മൗര്യ വെല്ലുവിളിച്ചിരിക്കുന്നത്.

ദളിത് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് പാർട്ടി വിട്ടവർ. യോഗി ആദിത്യനാഥുമായി ഏറെ നാളായി ഇവർ കടുത്ത അതൃപ്തിയിലായിരുന്നു. ദേശീയ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾ എല്ലാം തള്ളിയാണ് ഇവർ പാർട്ടി വിട്ടതെന്നും ഏറെ ശ്രദ്ധേയമാണ്. അതേസമയം ബി ജെ പി വിട്ടവർ സമാജ്വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ നേതാക്കളെ അഖിലേഷ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കഴിഞ്ഞു.നേതാക്കൾ ആരും മനസ് തുറന്നിട്ടില്ലേങ്കിലും ഇവർ ഉടൻ തന്നെ എസ്പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ യുപിയിൽ ശക്തമായ സാന്നിധ്യം ഉള്ള നേതാക്കളാണ് ബി ജെ പി വിട്ടവർ. അതുകൊണ്ട് തന്നെ നേതാക്കളുടെ വരെ എസ് പി വലിയ രീതിയിൽ ഗുണം ചെയ്യും.

അതിനിടെ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളോടെ ഉത്തർപ്രദേശിൽ ബി ജെ പി - എസ് പി പോരാട്ടത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. 2017 ൽ 325 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി സംസ്ഥാന ഭരണം പിടിച്ചത്. ഇക്കുറി 250 വരെ സീറ്റുകളാണ് ബി ജെ പിക്ക് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications