ബിഹാറില്‍ വന്‍ മുന്നേറ്റവുമായി ഇടതുപാർട്ടികളും; ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍
പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ആർജെഡിയും കോണ്‍ഗ്രസും ഇടത് പാർട്ടികളും നയിക്കുന്ന മഹാസഖ്യം മുന്നിട്ട് നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്. 243 ലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 125 സീറ്റുകളില്‍ മഹാസഖ്യത്തിന് ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. മഹാസഖ്യത്തെ പാർട്ടികളെല്ലാം മികച്ച മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. 90 ന് അടുത്ത് സീറ്റുകളില്‍ 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേസമയം മാഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ഇടതുപാർട്ടികളും വലിയ തോതില്‍ മുന്നേറ്റം നടത്തുന്നതാണ് കാണാന്‍ സാധിക്കുന്നത്.
12 സീറ്റുകളിലാണ് ഇടതുപാർട്ടികള്‍ ഇപ്പോള്‍ ബിഹാറില്‍ ലീഡ് ചെയ്യുന്നത്. ഇതില്‍ 9 ഇടത്ത് സിപിഐ എംഎല്ലും 2 ഇടത്ത് സിപിഎമ്മും ഒരിടത്ത് സിപിഐയുമായി ലീഡ് ചെയ്യുന്നത്. ആകെ 29 സീറ്റിലാണ് സംസ്ഥാനത്ത് ഇടതുപാർട്ടികള്‍ മത്സരിച്ചത്. സിപിഐ-എംഎല്‍ 19, സിപിഐ 6, സിപിഎം 4 എന്നിങ്ങനെയായിരുന്നു മത്സരം. എക്സിറ്റ് പോള്‍ പ്രവചനങ്ങളിലും ഇടതുപാർട്ടികള്‍ വലിയ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.

അതേസമയം, 125 മണ്ഡലങ്ങളിലാണ് മഹാസഖ്യം ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. മറുപക്ഷത്ത് എന്‍ഡിഎ 110 സീറ്റിലാണ് ലീഡ്. അതേസമയം രാംവിലാസ് പാസ്വാന്‍റെ എല്‍ജെപി ആറ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഒരിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെഡിയുവിനെ മറികടന്ന് ബിജെപിയാണ് മുന്നില്‍ നില്ക്കുന്നത്.












Click it and Unblock the Notifications