ബിഹാർ തിരഞ്ഞെടുപ്പ്: ഇവിഎം ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂരോഗമിക്കുന്നതിനിടെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ്. ഉപഗ്രങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് വോട്ടെണ്ണല്‍ നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.
'ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ല'- ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു. ബിഹാറില്‍ മാഹാസഖ്യത്തിന്‍റെ ഭാഗമായി 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‍റെ നില നിലവില്‍ പരിതാപകകരമാണ്. 21 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഈ പഞ്ചാത്തലത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം എന്നതാണ് ശ്രദ്ധേയം.

അതേസമയം, വോട്ടെണ്ണല്‍ ആറര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 132 സീറ്റിലാണ് ദേശീയ ജനാധിപത്യ സഖ്യം ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 76 സീറ്റിലും ബിജെപിക്കാണ് ലീഡ്. തുടക്കം മുതല്‍ ഈ ലീഡ് നിലനിർത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ 50 സീറ്റിലാണ് ജെഡിയു മുന്നേറുന്നത്. അതേസമയം മഹാസഖ്യത്തില്‍ 68 സീറ്റിലാണ് ആർജെഡി മുന്നിട്ട് നില്‍ക്കുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ഇടതുപക്ഷം 19 സീറ്റിലും മുന്നിലാണ്.












Click it and Unblock the Notifications