ബിഹാർ മണ്ണിൽ ചരിത്രം കുറിച്ച് എൻഡിഎ; 125 സീറ്റോടെ വീണ്ടും അധികാരത്തിലേക്ക്, 110 സീറ്റിൽ മഹാസഖ്യം
പാറ്റ്‌ന: പതിനെട്ടര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആവേശം നിറഞ്ഞ ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തി. എന്‍ഡിഎയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (74) നേടി ബിജെപി കരുത്തുകാട്ടി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിച്ഛായയില്‍ മുന്നേറ്റമുണ്ടാകുമെന്ന കരുതിയ ജെഡിയു 43 സീറ്റില്‍ ഒതുങ്ങി. എന്‍ഡിഎ മുന്നണിയില്‍ വിഐപി, എച്ച്എം എന്നീ പാര്‍ട്ടികള്‍ നാല് വീതം സീറ്റ് നേടി. തുടക്കത്തില്‍ തന്നെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
എക്‌സ്റ്റ് പോള്‍ പ്രവചനങ്ങളില്‍ മുന്നിട്ടുനില്‍ക്കുമെന്ന് പറഞ്ഞ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റുകള്‍ നേടി. 75 സീറ്റുകളുമായി തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആര്‍ജെഡി മാറിയപ്പോള്‍ മത്സരിച്ച 70 സീറ്റുകളില്‍ 19 മാത്രം നേടി കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ചു. എട്ട് സീറ്റാണ് കോണ്‍ഗ്രസിന് നഷ്ടമായത്. അതേസമയം, മഹാസഖ്യത്തില്‍ നിന്ന് മത്സരിച്ച ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിക്ഷിക്കാത്ത മുന്നേറ്റമാണ് നേടിയത്. 16 സീറ്റുകളാണ് ഇടത് പാര്‍ട്ടികള്‍ മഹാസഖ്യത്തിന് നേടിക്കൊടുത്തത്.
സംസ്ഥാനത്ത് എന്‍ഡിഎ വീണ്ടും അധികാരത്തിലേറിയതോടെ നിതീഷ് കുമാര്‍ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയാകും. നിതീഷിന്റെ പാര്‍ട്ടിയേക്കാളും 30ല്‍ കൂടുതല്‍ സീറ്റ് ബിജെപി നേടിയെങ്കിലും ബിജെപി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാന്‍ സാധ്യതയില്ല. സംസ്ഥാനത്ത് വീണ്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി 2025 നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രമായിരിക്കാം ബിജെപി ഇപ്പോള്‍ ബീഹാറില്‍ പയറ്റുന്നത്. അതേസമയം, നിരവധി മണ്ഡലങ്ങളില്‍ ഇരുമന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 1000ല്‍ താഴെയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ മന്ദഗതിയിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.
Recommended Video
സംസ്ഥാനത്ത് വിജയം ഉറച്ചതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന്റെ ആദ്യ പാഠം ബീഹാര്‍ ഇന്ന് ലോകത്തെ പഠിപ്പിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് ഇന്ന് ബീഹാര്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. പാവപ്പെട്ടവരും ദുരിതത്തിലായവരും സ്ത്രീകളും അടക്കം റെക്കോര്‍ഡ് വോട്ടെടുപ്പാണ് ബീഹാറിലുണ്ടായത്. ഇന്ന് അവര്‍ ബീഹാറിന്റെ വികസനത്തിന് വേണ്ടി തീരുമാനമെടുത്തിരിക്കുകയാണ് - മോദി ട്വീറ്റില്‍ കുറിച്ചു.