പരീക്ഷയില്‍ കോപ്പിയടി തടയാന്‍ ഹൈടെക് സംവിധാനങ്ങളുമായി സര്‍ക്കാര്‍
പറ്റ്‌ന: ബിഹാറില്‍ കാലങ്ങളായി നടന്നുവരുന്ന കൂട്ടക്കോപ്പിയടി തടയാന്‍ പുതിയ സംവിധാനങ്ങളുമായി സര്‍ക്കാര്‍. സിസിടിവി ക്യാമറ, ലൈവ് ടെലികാസ്റ്റ് തുടങ്ങി ഹൈടെക് രീതിയില്‍ കോപ്പിയടി തടയാനാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തീരുമാനം. ബിഹാറിലെ കോപ്പിയടി എല്ലാവര്‍ഷവും ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാറുണ്ട്.
ഫിബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ബിഹാറിലെ സ്‌കൂളുകളില്‍ പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ നടന്നുവരുന്നത്. ഈ പരീക്ഷകളില്‍ വലിയതോതിലുള്ള കോപ്പിയടിയാണ് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികളുടെ സുഹൃത്തുക്കള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരസ്യമായി തുണ്ടുകടലാസുകള്‍ കൈമാറുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
ക്ലാസില്‍ നിരീക്ഷണത്തിനായി എത്തുന്ന അധ്യാപകരുടെ സാന്നിധ്യത്തിലാണ് കോപ്പിയടി. വിദ്യാര്‍ഥികളെ ഭയന്നും, കോപ്പിയടിക്ക് പണം വാങ്ങിയും മറ്റും അധ്യാപകരും ഇതില്‍ പങ്കാളികളാകുന്നു. വിഷയത്തില്‍ എല്ലാവര്‍ഷവും വാര്‍ത്തകള്‍ വരുന്നതല്ലാതെ കാര്യമായ നടപടി ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ പറയുന്നു.
സിസിടിവി ക്യാമറകള്‍ പരീക്ഷ സെന്ററിന്റെ പുറത്തും ലൈവ് വീഡിയോഗ്രാഫി പരീക്ഷ സെന്ററിനുള്ളിലുമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. 14 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഫിബ്രുവരി അവസാനം നടക്കുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മാര്‍ച്ചുമാസത്തില്‍ നടക്കുന്ന പത്താംക്ലാസ് പരീക്ഷയിലും പങ്കെടുക്കും.