മായാവതിക്ക് നേരെ പാഞ്ഞടുത്ത് എസ്പി അണികൾ; തുണയായത് ബിജെപി, 93ലെ എസ്പി-ബിഎസ്പി സഖ്യത്തിന് സംഭവിച്ചത്
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ മഹാസഖ്യവുമായി അണിനിരക്കുകയാണ് മായാവതിയും അഖിലേഷ് യാദവും. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയാണ് ഒരുകാലത്ത് മുഖ്യശത്രുക്കളായിരുന്ന എസ്പിയും ബിഎസ്പിയും ആവർത്തിക്കുന്നത്. പരസ്പരം കാലുവാരിയും കുതിരക്കച്ചടവടം നടത്തിയും ശത്രുക്കളായി കഴിഞ്ഞിരുന്ന ചരിത്രമാണ് എസ്പി-ബിഎസ്പി സഖ്യത്തിനുള്ളത്.
1995ൽ മായാവതിക്ക് നേരെയുണ്ടായ ഗസ്റ്റ് ഹൗസ് ആക്രമണമാണ് ഇരു പാർട്ടികളെയും ബദ്ധവൈരികളാക്കിയത്. ആക്രമണം ഉണ്ടായി പിറ്റേ ദിവസം ബിജെപി പിന്തുണയോടെ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി മായാവതി സത്യപ്രതിജ്ഞ ചെയ്തു. സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗിനാണ് അന്ന് പരാജിതനായി മുഖ്യമന്ത്രി പദം വിട്ടൊഴിയേണ്ടി വന്നത്.
93ലെ തിരഞ്ഞെടുപ്പ്
1993ൽ മുലായം സിംഗ് യാദവിന്റെ സമാജ് വാദിപാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും സഖ്യമുണ്ടാക്കി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. അന്നും ബിജെപിയായിരുന്നു മുഖ്യ എതിരാളി. ഉത്തരാഖണ്ഡ് ഉത്തർപ്രദേശിന്റെ ഭാഗമായിരുന്നു അന്ന്. 425 അംഗ നിയമസഭയിൽ 164 സീറ്റുകളിൽ ബിഎസ്പിയും 256 സീറ്റുകളിൽ സമാജ് വാദി പാർട്ടിയും മത്സരിച്ചു.
തിരഞ്ഞെടുപ്പ് വിജയം
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മത്സരിച്ച 164 സീറ്റുകളിൽ 67 എണ്ണത്തിൽ ബിഎസ്പി വിജയിച്ചു. 164 സീറ്റിൽ മത്സരിച്ച സമാജ് വാദി പാർട്ടി 109 സീറ്റുകൾ നേടി. അങ്ങനെ എസ്പി-ബിഎസ്പി സഖ്യ സർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിലെത്തി. മുലായം സിംഗ് യാദവ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ട് വർഷത്തെ ആയുസ്
വെറും രണ്ട് വർഷത്തെ ആയുസ് മാത്രമാണ് സഖ്യ സർക്കാരിന് ഉണ്ടായിരുന്നത്. തുടക്കം മുതലുണ്ടായിരുന്ന ഭിന്നതകൾ മറനീക്കി പുറത്തുവന്നു തുടങ്ങി. ബന്ധം വഷളായതോടെ ബിഎസ്പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മുലായം സിംഗ് സർക്കാരിനെ താഴെയിറക്കി.
ഗസ്റ്റ് ഹൗസ് ആക്രമണം
പിന്തുണ പിൻവലിച്ചതിന് പിന്നാലെ സമാജ് വാദി പ്രവർത്തകർ മായാവതിക്ക് നേരെ വ്യാപക ആക്രമണം അഴിച്ചു വിട്ടു. ലക്നൗവിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ മായാവതി നടത്തിയ യോഗത്തിനിടയിലേക്ക് എസ് പി പ്രവർത്തകർ ഇരച്ചു കയറി. മായാവതിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.എസ്പി അണികൾ മായാവതിക്ക് നേരെ ജാതീയമായ അധിക്ഷേപങ്ങൾ നടത്തിയെന്നും അവർക്കുനേരെ അശ്ലീല ചുവയുള്ള ആക്ഷേപങ്ങൾ നടത്തിയെന്നുമാണ് അന്നത്തെ മാധ്യമ വാർത്തകൾ.
തുണയ്ക്കെത്തിയത് ബിജെപി എംഎൽഎ
പാഞ്ഞടുക്കുന്ന സമാജ് വാദി പ്രവർത്തകരുടെ ഇടയിൽ നിന്നും ബിജെപി എംഎൽഎ ആയിരുന്ന ബി ഡി ദ്വിവേദിയാണ് മായാവതിയെ രക്ഷിച്ച് പുറത്തെത്തിച്ചത്. ഇരുവരും നേരെ പോയത് ഗവർണറുടെ അടുത്തേയ്ക്ക്. ബിജെപിക്ക് പിന്തുണ നൽകുന്നതായി മായാവതി ഗവർണറെ അറിയിച്ചു.
പിറ്റേ ദിവസം മുഖ്യമന്ത്രി
ഗസ്റ്റ് ഹൗസ് ആക്രണത്തിന് പിറ്റേ ദിവസം ബിഎസ്പി-ബിജെപി സഖ്യം ഉത്തർപ്രദേശിൽ സർക്കാർ രൂപീകരിച്ചു. മായാവതി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തി. അന്ന് മുതൽ ബദ്ധശത്രുക്കളായി മാറുകയായിരുന്നു എസ്പിയു ബിഎസ്പിയും. ബിഎസ്പി സ്ഥാപക നേതാവും മായാവതിയുടെ മാർഗ്ഗദർശിയുമായിരുന്ന കൻഷി റാമിന്റെ നേതൃത്വത്തിൽ വീണ്ടും സഖ്യ സാധ്യതകൾ തേടിയിരുന്നെങ്കിലും മായാവതി വഴങ്ങിയില്ല.
23 വർഷങ്ങൾക്ക് ശേഷം
23 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ഗൊരഖ്പൂർ,ഫുൽപൂർ ഉപതിരഞ്ഞെടുപ്പുകളിൽ എസി പി -ബിഎസ്പി സഖ്യം വീണ്ടും ഒന്നിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്പി-ബിഎസ്പി സഖ്യം വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് നീങ്ങാനൊരുങ്ങുകയാണ് ഇരുവരും.
ബിജെപിക്ക് വെല്ലുവിളി
എസ്പി-ബിഎസ്പി സഖ്യം വീണ്ടും ഒരുമിച്ചത് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജാതി സമവാക്യങ്ങൾ നിർണായകമായ ഉത്തർപ്രദേശിൽ ബിജെപി ഇക്കുറി വിയർക്കും. സംസ്ഥാനത്തെ 80 നിയമസഭാ സീറ്റുകളിൽ 71ഉം 2014ൽ ബിജെപി നേടിയിരുന്നു. സഖ്യകക്ഷിയായ അപ്നാ ദൾ രണ്ട് സീറ്റിലും വിജയിച്ചു. എസ് അഞ്ചും കോൺഗ്രസ് രണ്ടും സീറ്റുകൾ വീതം നേടിയപ്പോൾ ബിഎസ്പി മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു
കോൺഗ്രസിനൊപ്പം എസ്പി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 അംഗ നിയംമസഭയിൽ 325ലും ബിജെപിയും സഖ്യകക്ഷികളും ചേർന്ന് നേടി. കോൺഗ്രസ്- എസ്പി സഖ്യം നേടിയതാകട്ടെ ആകെ 54 സീറ്റുകൾ. 2012ൽ 80 സീറ്റുകൾ നേടിയ ബിഎസ്പി 2017ൽ 19 സീറ്റുകളിലൊതുങ്ങുകയായിരുന്നു. ഉത്തർപ്രദേശിൽ ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനെ കൂട്ടുപിടിക്കേണ്ടെന്ന നിലപാടിലാണ് അഖിലേഷും മായാവതിയും.
എകെ ആന്റണിയുടെ മകനെ കെട്ടിയിറക്കി കോൺഗ്രസ്, കോൺഗ്രസ് യുവ നേതൃത്വത്തിൽ അതൃപ്തി