ജമ്മു കശ്മീരിലെ നേതാക്കളെ അടിയന്തിരമായി ദില്ലിക്ക് വിളിപ്പിച്ച് ബിജെപി; നിർണായക കൂടിക്കാഴ്ച
ദില്ലി: കശ്മീർ താഴ്വരയിൽ അധിക സേനയെ വിന്യസിക്കാനുള്ള തീരുമാനത്തിൽ അവ്യക്ത നിലനിൽക്കുന്നതിനിടെ കശ്മീരിലെ പ്രമുഖ നേതാക്കളെ ബിജെപി അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ചു. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രിക്ക് വോട്ട് പിടിക്കാൻ നരേന്ദ്ര മോദിയും; തിരഞ്ഞെടുപ്പ് ബാനറുകളിൽ ചിത്രങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35Aയിലെ കേന്ദ്ര നിലപാട്, കശ്മീരിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയവയിൽ ചർച്ചയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ജമ്മു കശ്മീരിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ആർട്ടിക്കിൾ 35 A റദ്ദാക്കാനുള്ള കേന്ദ്ര നിലപാടിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച ബിജെപി നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് ജനങ്ങളിൽ അനാവശ്യ ഭയം ഉണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കുറ്റപ്പെടുത്തി.
അമർനാഥ് യാത്രയ്ക്ക് ശേഷം കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നത് പരിഗണിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ വർഷം തന്നെ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയില്ലെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന.