ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി, രണ്ടാമതും യോഗം ചേർന്ന് ബിജെപി
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേവലം 8 സീറ്റുകളില്‍ ഒതുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ യോഗം വിളിച്ച് ചേര്‍ത്ത് അധ്യക്ഷൻ ജെപി നദ്ദ. തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിരാശ തോന്നേണ്ടതില്ലെന്ന് നദ്ദ പറഞ്ഞു. വോട്ടെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ചയാണ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ ദില്ലി ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍, എന്നിവര്‍ക്ക് പുറമേ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സൗദന്‍ സിംഗ്, ജനറല്‍ സെക്രട്ടറിമാരായ സരോജ് പാണ്ഡെ, രാം മാധവ്, മുരളീധര്‍ റാവു, ഭൂപേന്ദ്ര യാദവ്, അരുണ്‍ സിംഗ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസില്‍ വേണ്ടത് അഴിച്ചുപണി: തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!!
ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള രണ്ടാമത്തെ യോഗമാണ് ഇന്നലെ നടന്നത്. ബിജെപിക്ക് നഷ്ടമുണ്ടാകുമെന്ന് പ്രഖ്യാപിച്ച എക്‌സിറ്റ് പോള്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് ദിവസം രാത്രി ഏറെ വൈകിയായിരുന്നു ആദ്യ യോഗം. ബിജെപി പ്രതീക്ഷിച്ച സീറ്റുകളും ലഭിച്ച സീറ്റുകളും തമ്മിലുള്ള അന്തരമാണ് ബുധനാഴ്ചത്തെ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാര്‍ട്ടി ദില്ലിയില്‍ ഇരട്ട അക്കം മറികടക്കുമെന്നായിരുന്നു ബിജെപിയുടെ ആഭ്യന്തര സര്‍വേ. എന്നാല്‍ 62 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി എല്ലാവരെയും അത്ഭുതപ്പെടുത്തി. പ്രാദേശിക പാര്‍ട്ടി അംഗങ്ങളുടെ മനോവീര്യം നിലനിര്‍ത്താന്‍ ദില്ലിയില്‍ അടിയന്തര തന്ത്രം രൂപീകരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി ദില്ലിയില്‍ ബിജെപിക്ക് അധികാരമില്ല. അതേസമയം, ബിജെപിയുടെ ദില്ലിയിലെ അധ്യക്ഷന്‍ മനോജ് തിവാരിയുടെ പകരക്കാരനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.