മമതയുടെ മഹാറാലിയെ പ്രതിരോധിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം; ഫെബ്രുവരി എട്ടിന് ഫലം അറിയാം
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന മഹാറാലി പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി മാറി. ഇരുപതിലേറെ ദേശീയ നേതാക്കളാണ് റാലിയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രേ മോദിയേയും ബിജെപി സർക്കാരിന്റെ ഭരണപരാജയങ്ങളെയും കടന്നാക്രമിച്ചായിരുന്നു നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തത്. ലക്ഷക്കണക്കിനാളുകൾ പങ്കെടുത്ത കൊൽക്കത്തയിലെ മഹാറാലി ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്.
ബംഗാളിൽ വർഗീയ മനസ്സോടെ പ്രവർത്തിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് മമതാ ബാനർജി മഹാറാലിയിൽ ആവർത്തിച്ചു പറഞ്ഞു. മമതയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബിജെപിയും തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ദേശീയ നേതാക്കളെ ഇറക്കി സംസ്ഥാനത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങിക്കഴിഞ്ഞു. 22 സീറ്റുകൾക്കൊപ്പം മറ്റ് ചില ലക്ഷ്യങ്ങളും ബംഗാളിൽ ബിജെപിക്കുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:

എല്ലാ മണ്ഡലങ്ങളിലും
സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലും ദേശീയ നേതാക്കളെ ഉൾപ്പെടുത്തി പൊതുയോഗങ്ങൾ നടത്താനാണ് ബിജെപിയുടെ തീരുമാനം. ഫെബ്രുവരി 8നുള്ളിൽ എല്ലാ മണ്ഡലങ്ങളിലും നേതാക്കൾ നേരിട്ടെത്തി പ്രവർത്തകരും പൊതുജനങ്ങളുമായി സംവദിക്കും.

അമിത് ഷായോടൊപ്പം തുടക്കം
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന റാലികളോടെയാണ് തുടക്കം. ജനിവരി 22നും 24നും ഇടയിൽ അമിത് ഷാ അഞ്ചോളം റാലികളിൽ പങ്കെടുക്കും. ജനുവരി 28, 31 ഫെബ്രുവരി എട്ട് എന്നീ തീയതികളിൽ പ്രധാനമന്ത്രി ബംഗാളിലെത്തും. ഫെബ്രുവരി എട്ടിന് നടക്കുന്ന സമാപന റാലിയിൽ മമതാ ബാനർജിയുടെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.

മററു നേതാക്കളും
അമിത് ഷാ പന്നിപ്പനിയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലായതിനാൽ ഷായ്ക്ക് പകരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളിലെ പദയാത്ര നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്നാഥ് സിംഗ്. നിതിൻ ഗഡ്കരി തുടങ്ങിയ നേതാക്കളും വിവിധ മണ്ഡലങ്ങളിലെ റാലികളിൽ പങ്കെടുക്കും.

റാലിയെ പ്രതിരോധിക്കാൻ റാലി
ബ്രിഗേഡ് മൈതാനത്ത് നടന്ന മഹാ സമ്മേളനത്തിൽ ദേശീയ നേതാക്കൾ ഒരുമിച്ചെത്തി ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. റാലിയിലെ ജനപങ്കാളിത്തവും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഓരോ മണ്ഡലവും കേന്ദ്രീകരിച്ച് പ്രത്യേകം പ്രത്യേകം പ്രചാരണ തന്ത്രങ്ങൾ മെനയണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മുന്നോട്ട് വെച്ച നിർദ്ദേശം.

യുവാക്കളെ മുൻനിർത്തി
പാർട്ടിയിലെ യുവാക്കളെ മുൻനിർത്തി പ്രചാരണം സജീവമാക്കാനാണ് നീക്കം, യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ബൈക്ക്-സൈക്കിൾ റാലികൾ സംഘടിപ്പിക്കും. രാജ്യത്തെ അഴിമതിക്കാരായ നേതാക്കളെല്ലാം ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ ഒന്നിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി അവരുടെ ഉറക്കം കെടുത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. നല്ലത് ചെയ്യുന്നവർക്കെതിരെ തെറ്റുകാർ ഒന്നിച്ചിരിക്കുന്നു- ഇക്കാര്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ലക്ഷ്യമെന്ന് ദിലീപ് ഘോഷ് പറയുന്നു.

ലക്ഷ്യം തൃണമൂൽ നേതാക്കൾ
മമതാ ബാനർജിയുടെ ഏകാധിപത്യത്തിന് കീഴിൽ തൃണമൂൽ നേതാക്കൾ പോലും അസ്വസ്ഥരാണ്. ടിഎംസി എംപി സൗമിത്ര ഖാന് ബിജെപിയിൽ ചേർന്നു കഴിഞ്ഞു. കൂടുതൽ തൃണമൂൽ നേതാക്കളെ ബിജെപി വേദിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ടെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി.

2ൽ നിന്ന് 22ലേക്ക്
നിലവിൽ ബംഗാളിൽ 2 സീറ്റുകൾ മാത്രമാണ് ബിജെപിക്കുള്ളത്. 42 ലോക്സഭാ സീറ്റിൽ ഇത്തവണ 22 സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. പ്രധാനമന്ത്രിയേയും ബിജെപിയേയും കേന്ദ്രത്തിൽ നിന്ന് തുടച്ചുനീക്കണമെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മമതാ ബാനർജിയുടെ പ്രവർത്തനങ്ങൾ. ബംഗാളിലെ മമതാ ബാനർജിയുടെ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ബിജെപി കേന്ദ്രങ്ങൾ പയറ്റുന്നത്.












Click it and Unblock the Notifications