കൈ കൊടുക്കാതെ തിപ്ര; ത്രിപുരയിൽ ആശങ്കയോടെ ബിജെപി, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു
ഗോത്ര വർഗ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത.

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങളിലേക്ക് കടന്നിരിക്കുകയാണ് പാർട്ടികൾ. ഇത്തവണ സി പി എമ്മും കോൺഗ്രസും കൈകോർത്താണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് വിഭജനവും പൂർത്തിയായി. ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.
അതേസമയം മറുവശത്ത് ബിജെപിയിൽ സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. ഗോത്ര വർഗ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോതയുമായുള്ള സഖ്യ നീക്കം ഇഴയുന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടലുകളും തെറ്റിക്കുന്നത്.

ത്രിപുര ബി ജെ പിക്ക് എളുപ്പമാകില്ല
ബിജെപിക്കെതിരെ ദശാബ്ദങ്ങളുടെ വൈരം മറന്ന് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തീരുമാനിച്ചതോടെ ത്രിപുര തനിച്ച് നിലനിർത്തുക ബി ജെ പിക്ക് എളുപ്പമാകില്ല. അതുകൊണ്ട് കൂടിയാണ് ഗോത്ര മേഖലയിൽ കരുത്തരായ തിപ്ര മോതയുമായി ബി ജെ പി സഖ്യത്തിന് ശ്രമം ആരംഭിച്ചത്. എന്നാൽ ഗ്രേറ്റർ തിപ്ര ലാന്റ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ യാതൊരു സഖ്യത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് സംഘടന.

തിപ്രയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ബി ജെ പി
തിപ്രലാന്റ് എന്നത് സംബന്ധിച്ചുള്ള ഉറപ്പ് എഴുതി നൽകിയാൽ ഉടൻ സഖ്യം എന്നതാണ് സംഘടനയുടെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ ബി ജെ പി തയ്യാറല്ല. കഴിഞ്ഞ ദിവസവും ഇത് സംബന്ധിച്ച് തിപ്ര നേതാക്കൾ ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. 'ഞങ്ങളുടെ ആവശ്യം എ കെ മിശ്രയുടെ (വടക്കുകിഴക്കൻ കാര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശകൻ) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോട് അറിയിച്ചിട്ടുണ്ട്. രേഖാമൂലം ഉറപ്പ് നൽകിയാൽ ഞങ്ങൾ സഖ്യത്തിന് തയ്യാറാകും',തിപ്ര നേതാക്കൾ വ്യക്തമാക്കി.
എന്നാൽ അത്തരമൊരു ആവശ്യം അംഗീകരിക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് ബി ജെ പി നിലപാട്. പ്രത്യേക സംസ്ഥാനം അനുവദിച്ചാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സമാന ആവശ്യം ആളുകൾ ഉന്നയിച്ചേക്കുമെന്ന് ബി ജെ പി ഭയക്കുന്നുണ്ട്.

വിലപേശലിന് ശ്രമിക്കേണ്ടതില്ലെന്ന്
ഈ സാഹചര്യത്തിൽ ഇനി തിപ്രയുമായി വിലപേശലിന് ശ്രമിക്കേണ്ടതില്ലെന്നതാണ് ബി ജെ പി നിലപാട്. ഉടൻ തന്നെ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിക്കുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. തിപ്ര സഖ്യത്തിന് തയ്യാറായില്ലെങ്കിലും സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമാണ് കാര്യങ്ങൾ എന്നും പാർട്ടി നേതാക്കൾ അവകാശപ്പെട്ടു. തിപ്രയ്ക്ക് 7 മണ്ഡലങ്ങളിൽ മാത്രമാണ് സ്വാധീനമുള്ളത്. വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങൾ അധികാരത്തിലേറും',ബിജെപി നേതാക്കൾ പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിനൊപ്പം
കോൺഗ്രസ്-ഇടത് സഹകരണത്തിനൊപ്പം തിപ്ര നിൽക്കാൻ സാധ്യത ഇല്ലെന്ന ആശ്വാസവും ബി ജെ പി നേതാക്കൾ പങ്കുവെച്ചു. ഇതിനോടകം തന്നെ പ്രതിപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കി കഴിഞ്ഞു. തിപ്ര കൈകോർത്താൽ തന്നെ സി പി എം തങ്ങളുടെ സീറ്റുകൾ വീതം വെയ്ക്കേണ്ടി വന്നേക്കും, അത് സഖ്യത്തിൽ ആശങ്കകൾ ഉണ്ടാക്കും, നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications