'ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു'; ആരോപണവുമായി കര്‍ഷക സംഘടനകള്‍
ദില്ലി: സമരം ചെയ്യുന്ന കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിക്കുകയും ആക്രമത്തിന് പ്രേരിപ്പിക്കുകകയും ചെയ്തത് നടന്‍ ദീപ് സിദ്ദു ആണെന്ന് കര്‍ഷക സംഘടന നേതാക്കള്‍. കര്‍ഷകര്‍ ഒരിക്കലും ചെങ്കോട്ടയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ നടന്‍ ദീപ് സിദ്ദു കര്‍ഷകരെ ചെങ്കോട്ടയിലേക്ക് നയിക്കുകയായിരുന്നുവെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുർനം സിംഗ് ചാദുനി വ്യക്തമാക്കി. ദീപ് സിദ്ദുവിനെ തള്ളി യോഗേന്ദ്ര യാദവും രംഗത്ത് എത്തി. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്‍റെ നിലപാടുകളെ തങ്ങള്‍ എതിര്‍ത്തിരുന്നെന്നും യോഗേന്ദ്ര യാദവ് വൃക്തമാക്കി.
കര്‍ഷകപ്രക്ഷോഭത്തിനിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു എന്നയാളാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ് സിങും ആരോപിച്ചു. അദ്ദേഹത്തിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് പതാക ഉയര്‍ത്തിയതെന്നാണ് മനസിലാക്കുന്നതെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് അന്വേഷണം നടത്തേണ്ടത്. കിസാന്‍ സഭ നടത്തിയ സമരം ഇതല്ല. ഞങ്ങള്‍ക്ക് ആ സമരവുമായി ബന്ധമില്ല. അക്രമം അംഗീകരിക്കില്ല. തള്ളി പറയുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ സംഭവത്തിന് പിന്നില്‍ വലിയ അട്ടിമറി നടന്നിട്ടുണ്ടെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിജെപി ബന്ധത്തിന്‍റെ പേരില്‍ ഇയാളെ നേരത്തെ തന്നെ കര്‍ഷക സമരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പുറത്തായിട്ടും ഇയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ദില്ലിയില്‍ സമരം തുടരുകയായിരുന്നു. സമരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇയാള്‍ ചെങ്കോട്ടയിലെത്തിയത് കര്‍ഷക പ്രക്ഷോഭം അട്ടമറിക്കാനാണെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
അതേസമയം, ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയത് തങ്ങള്‍ തന്നെയാണെന്ന് വ്യക്തമാക്കി ദീപ് സിദ്ദുവും രംഗത്ത് എത്തി. ഇത്തരം പ്രക്ഷോഭങ്ങളും സമരങ്ങളും ഉണ്ടാകുമ്പോള്‍ വ്യക്തികളുടെ അവകാശങ്ങളെ ഒരിക്കലും പരിഗണിക്കാറില്ല. അതിനാല്‍ ജനങ്ങളില്‍ നിന്ന് വിദ്വേഷവും, വിഷമവും എതിര്‍പ്പും ഉണ്ടാവും. ഇന്ന് രാജ്യത്ത് നടന്ന സംഭവത്തില്‍ ഒരു വ്യക്തിയെയോ, സംഘടനയെയോ മാത്രം കുറ്റപ്പെടുത്താനാവില്ല. ദില്ലിയിലെ അതിര്‍ത്തിയില്‍ നിന്ന് ബാരിക്കേറ്റുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയില്‍ കാര്‍ഷിക നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ പതാക ഉയര്‍ത്തി. അതിന് പിന്നിലാണ് ത്രിവര്‍ണ്ണ പതാക ഉയയര്‍ത്തിയിരുന്നത്. ഞങ്ങള്‍ കൊടി ഉയര്‍ത്തിയ പോസ്റ്റില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൊടി ഇന്ത്യയുടെ വൈവിധ്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു