'പെഹ്ലു ഖാനും സഹോദരനും മക്കളും അടക്കമുളളവര്‍ പശുക്കളളന്മാർ', അധിക്ഷേപവുമായി ബിജെപി എംഎൽഎ!
ജയ്പൂര്‍: ഗോരക്ഷക ഗുണ്ടകള്‍ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്ന പെഹ്ലു ഖാനെയും കുടുംബത്തേയും അധിക്ഷേപിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. പെഹ്ലു ഖാനും അദ്ദേഹത്തിന്റെ സഹോദരനും മക്കളും അടക്കമുളളവര്‍ പശുക്കളളന്മാരാണ് എന്നാണ് ബിജെപി എംഎല്‍എയുടെ ആക്ഷേപം. രണ്ട് വര്‍ഷം മുന്‍പ് ഗോ സംരക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ രാജസ്ഥാന്‍ പോലീസ് പശുമോഷണത്തിന് കേസെടുത്ത് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
അതിന് പിന്നാലെയാണ് ബിജെപി എംഎല്‍എ അധിക്ഷേപവുമായി രംഗത്ത് എത്തിയത്. ഗോരക്ഷകര്‍ക്കും ഹിന്ദു പരിഷത്തിനും എതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു. പെഹ്ലു ഖാനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ ക്രഡിറ്റ് കോണ്‍ഗ്രസ് സര്‍ക്കാരിന് അവകാശപ്പെടാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് അന്ന് പെഹ്ലു ഖാന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയവരാണെന്നും ബിജെപി എംഎല്‍എ പറഞ്ഞു.

പശു കടത്തുകാർ എന്ന് ആരോപിച്ച് 2017 ഏപ്രിലിലാണ് പെഹ്ലു ഖാനെ പശുസംരക്ഷകര്‍ റോഡിലിട്ട് തല്ലിക്കൊന്നത്. പശുക്കളെ വാങ്ങിയതായുളള രേഖകള്‍ പെഹ്ലു ഖാന്റെ പക്കലുണ്ടായിരുന്നു. ജയ്പൂരിലെ കന്നുകാലി മേളയില്‍ പങ്കെടുത്ത് പിക്കപ്പ് വാനില്‍ പശുക്കളുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു പെഹ്ലു ഖാന്‍. മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവരും പെഹ്ലു ഖാനൊപ്പമുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പെഹ്ലു ഖാനെതിരെ പശു മോഷണക്കുറ്റം ചുമത്തി രാജസ്ഥാന്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
പിക്ക് അപ് വാഹനത്തിന്റെ ഉടമ, പെഹ്ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവര്‍ക്കെതിരെയും പശു കള്ളക്കടത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് പുതിയ കുറ്റപത്രം പോലീസ് തയ്യാറാക്കിയത്.












Click it and Unblock the Notifications