അമിത് ഷായ്ക്ക് സ്വാഗതം പറഞ്ഞ് ബിജെപി പോസ്‌റ്റർ; പക്ഷേ വൻ ട്വിസ്‌റ്റ്, ചിത്രം സന്താന ഭാരതിയുടേത്..! വിവാദം
ചെന്നൈ: തമിഴ്‌നാട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സ്വാഗതം അർപ്പിച്ച് വച്ച പോസ്‌റ്ററുകളിൽ വിവാദം പുകയുന്നു. ഒരു ദേശീയ നേതാവിന് അഭിവാദ്യം അർപ്പിച്ച് നൽകിയ പോസ്‌റ്ററിൽ എന്ത് വിവാദം എന്ന് ചോദിച്ചവർ പോലും കണ്ടാൽ മൂക്കത്ത് വിരൽ വയ്ക്കുന്നതായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം. നല്ല വരികളും ക്യാപ്‌ഷനും ഒക്കെ നൽകിയ പോസ്‌റ്ററുകളിലെ ഫോട്ടോയാണ് ബിജെപിയെ ചതിച്ചത്. അമിത് ഷായ്ക്ക് പകരം പോസ്‌റ്ററുകളിൽ നിറഞ്ഞു നിന്നത് സംവിധായകനും നടനുമായ സന്താന ഭാരതിയായിരുന്നു.
ഇതോടെ വലിയ വിവാദത്തിനാണ് വഴിയൊരുങ്ങിയത്. പോസ്‌റ്ററിൽ ചിത്രങ്ങൾ വൈറലായതോടെ ഡിഎംകെ അടക്കമുള്ള കക്ഷികൾ പരിഹാസവുമായി രംഗത്തെത്തി. റാണിപ്പേട്ടിലും ആരക്കോണത്തും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സ്വാഗതം ചെയ്യുന്നതിനായി പതിച്ച പോസ്‌റ്ററുകളുടെ പേരിലാണ് ബിജെപി പുലിവാല് പിടിച്ചിരിക്കുന്നത്.

സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയത്, റാണിപ്പേട്ട ജില്ലയിലെ ആരക്കോണത്തിനടുത്ത് തക്കോലത്തായിരുന്നു അമിത് ഷാ എത്തിയത്. ഇതിനോടനുബന്ധിച്ചാണ് വിവിധ പ്രദേശങ്ങളിൽ അദ്ദേഹത്തിനെ സ്വാഗതം ചെയ്‌ത് വ്യാപകമായി പോസ്‌റ്റർ പതിച്ചിരുന്നു.
'വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍' എന്നായിരുന്നു പോസ്‌റ്ററിൽ അമിത് ഷായ്ക്ക് നൽകിയ വിശേഷണം എന്നതാണ് ശ്രദ്ധേയമായ കാര്യം. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരും പോസ്‌റ്ററിലുണ്ടായിരുന്നു. ഒന്നിലധികം പോസ്‌റ്ററുകളിൽ സന്താന ഭാരതിയുടെ ചിത്രമാണ് നൽകിയിരുന്നത്. കാഴ്‌ചയിൽ ഇരുവർക്കും ഇടയിലെ സാമ്യതയായിരിക്കാം അബദ്ധം പിണയാൻ കാരണമെന്നാണ് വിലയിരുത്തൽ.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തി. വിവാദമായ പോസ്‌റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്‌ത കാര്യമാണ് ഇതെന്നുമാണ് അരുൾമൊഴി ആരോപിക്കുന്നത്. മാത്രമല്ല പ്രിന്റ് ചെയ്‌ത പ്രസിന്റെ പേര് ഇതിലില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
വിഷയവുമായി ബന്ധപ്പെട്ട് ബിജെപി തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. എന്നാൽ വിഷയം വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ് ഡിഎംകെ അടക്കമുള്ള കക്ഷികൾ. ബിജെപി പ്രവർത്തകർ അമിത് ഷായും സന്താന ഭാരതിയും തമ്മിലുള്ള വ്യത്യാസം എപ്പോഴാണ് മനസിലാക്കുക എന്നായിരുന്നു ഡിഎംകെ ഉന്നയിച്ച ചോദ്യം.












Click it and Unblock the Notifications