ഗുജറാത്തും ഹിമാചലും ഓക്കെ; ബിജെപിയുടെ അടുത്ത ലക്ഷ്യം കർണാടക, അടവുകൾ ഇങ്ങനെ...
Recommended Video

ബെംഗളൂരു: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും അധികാരം ഉറപ്പിച്ച ബിജെപിയുടെ അടുത്ത ലക്ഷ്യം സിദ്ധ രാമയ്യയുടെ കർണാടക. കോൺഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമാണ് കർണാടക. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ നേരിട്ടെത്തും. ജനുവരി ആദ്യം മുതൽ തന്നെ അമിത് ഷാ കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നൽകുമെന്നാണ് ബിജെപിയിലെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കർണാടക കോൺഗ്രസിനും നിർണ്ണായകമാണ്. ബിജെപിയുടെ കോട്ടയായിരുന്ന ഗുജറാത്തിൽ കോൺഗ്രസിന് ചില ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കർണാടകയിൽ കോൺഗ്രസിന് നല്ല പ്രതീക്ഷയുമുണ്ട്. കർണാടകത്തിൽ ത്രികോണ പോരാട്ടത്തിനായിരിക്കും വേദിയൊരുങ്ങുന്നത്. ബിജെപിയും കോൺഗ്രസുമാണ് പ്രബല കക്ഷികളെങ്കിലും ജനതാദൾ-എസിനെ അവഗണിക്കാനാകില്ല. 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ജനതാദൾ-എസ് നേടിയിരുന്നു. ഇവരുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.

മെയ് 13ന് കാലാവധി അവസാനിക്കും
അടുത്തവര്‍ഷം മേയ് 13-ന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. അതിനാല്‍ ഏപ്രില്‍ അവസാനവാരത്തില്‍ തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. അവകാശവാദങ്ങളേറെ ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് വിജയം കര്‍ണാടകത്തില്‍ അനുകൂല തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ഹിന്ദു ധ്രുവീകരണം
അതേസമയം സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും ജനക്ഷേപ പദ്ധതികൾ അനുകൂലമാകുമെന്നുമാണ് കോൺഗ്രസ് കണക്കു കൂട്ടുന്നത്. കർണാടകയിൽ ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കാനുള്ള പണികൾ ബിജെപി തുടങ്ങി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഉത്തര കന്നഡിയിൽ നടക്കുന്ന സാമുദായിക സംഘർഷങ്ങൾ ഇതിന് തെളിവാണ്.

കർഷക പ്രശ്നങ്ങൾ
കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഴുവന്‍സമയവും കര്‍ണാടകത്തില്‍ തങ്ങിയാണ് പ്രവര്‍ത്തകര്‍ക്ക് നിർദേശം നൽകുന്നത്. വൊക്കലിഗ സമുദായത്തിന്റെ പിന്തുണയാണ് ജനതാദളിനുള്ളത്. കർഷകപ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഇവർ പ്രചരണത്തിന് ഇറങ്ങുക.

ഗ്രാമീണർ ബിജെപിയെ കയ്യൊഴിയുന്നു
അതേസമയം ഗുജറാത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വോട്ടർമാർ രണ്ടുതരത്തിലാണു ചിന്തിച്ചത്. ജിഎസ്ടി, നോട്ട് നിരോധനമൊക്കെ ഉണ്ടായിട്ടും നഗരങ്ങൾ ബിജെപിക്കൊപ്പം നിന്നപ്പോൾ ഗ്രാമീണ വോട്ടർമാർ അകലുകയായിരുന്നു. കാർഷിക, ഗ്രാമീണ മേഖലകളിൽ വ്യാപക അസംതൃപ്തിയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കാർഷകരെ ഒപ്പം കൂട്ടാനാകും കർണാടകയിൽ ബിജെപി ശ്രമിക്കുക.

കർണാടകയിൽ ഗ്രാമീണ മേഖല ശക്തം
2018ൽ തിരഞ്ഞെടുപ്പു നടക്കാനുള്ള കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടെല്ലാം ഗ്രാമീണമേഖല ശക്തമാണ്. അവിടെ തിരിച്ചടി നേരിട്ടാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും ഭീഷണിയാകും. മൻമോഹൻ സർക്കാരിന്റെ അവസാനം കൃഷിമേഖല 3.5% വളർന്നുവെങ്കിൽ മോദി സർക്കാരിന്റെ ആദ്യ മൂന്നുവർഷം കൃഷിമേഖലയുടെ വളർച്ചാനിരക്ക് 1.7% ആണ്. കാർഷിക ഇൻഷൂറൻസ് കൊണ്ടുവന്നെങ്കിലും ചലനമുണ്ടാക്കിയില്ല. ഗ്രാമീണമേഖലയിലാകട്ടെ മൻമോഹൻ സർക്കാരിന്റെ പല നടപടികളും തുടരുക മാത്രമാണു മോദി സർക്കാർ ചെയ്തത്. യുപിഎ സർക്കാരിനെ 2009ൽ വീണ്ടും അധികാരത്തിലെത്താൻ സഹായിച്ച തൊഴിലുറപ്പു പദ്ധതി തുടർന്നു എന്നല്ലാതെ ഇതുപോലെ ശ്രദ്ധേയമായ പുതിയൊരു പദ്ധതി കൊണ്ടുവരാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications