ഉത്തർ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് ചുമതല മോദിയുടെ കടുത്ത എതിരാളിക്ക്! ഷായുടെ പുതിയ നീക്കം
ദില്ലി: രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ ബിജെപിക്കുളളില്‍ അസ്വസ്ഥതകള്‍ പുകയുന്നതിന്റെ സൂചനകള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നു. അമിത് ഷായും നരേന്ദ്ര മോദിയും അടങ്ങുന്ന ടു മെന്‍ ആര്‍മിക്കെതിരെ പലരും ഇതിനകം തന്നെ എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തിക്കഴിഞ്ഞു.
നേതൃത്വത്തെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പ്രസ്താവനകള്‍ നടത്തുന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിജെപിക്കുളളിലെ ചേരിപ്പോര് വ്യക്തമാക്കുന്നതാണ്. ആര്‍എസ്എസ് പിന്തുണ ഗഡ്കരിക്കുണ്ട്. അതിനിടെ മോദിയുടെ കടുത്ത എതിരാളിയായ നേതാവ് ബിജെപി നേതൃത്വത്തിലേക്ക് വരുന്നത് പാര്‍ട്ടിക്കുളളിലെ അധികാര സമവാക്യങ്ങളെ മാറ്റിയെഴുതിയേക്കും.
ബിജെപിക്ക് പ്ലാൻ ബി
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കും തോറും ബിജെപിക്ക് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആര്‍എല്‍എസ്പി പോലുളള സഖ്യകക്ഷികള്‍ എന്‍ഡിഎയില്‍ നിന്ന് കൊഴിഞ്ഞ് പോയിരിക്കുന്നു. പലരും വിലപേശലുമായി പുറത്തേക്കുളള വാതില്‍ക്കല്‍ നില്‍ക്കുന്നു. പഴയവര്‍ പോയാല്‍ പുതിയ കക്ഷികള്‍ വരുമെന്നും ബിജെപിക്ക് പ്ലാന്‍ ബി ഉണ്ടെന്നുമാണ് നേതൃത്വം അവകാശവാദം ഉന്നയിക്കുന്നത്.
ഉത്തർ പ്രദേശ് നിർണായകം
ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ തകൃതിയായി പാര്‍ട്ടിക്കുളളില്‍ നടക്കുന്നു. 17 സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി പ്രചാരണത്തിന് വേണ്ടി മാനേജര്‍മാരെ അമിത് ഷാ നിയോഗിച്ചിട്ടുണ്ട്. ബിജെപിക്ക് ഏറ്റവും നിര്‍ണായകമായ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ സീറ്റുകളാണുളളത്. യുപിയുടെ ചുമതല അമിത് ഷാ ആര്‍ക്കാണ് നല്‍കിയത് എന്ന ചോദ്യത്തിനുത്തരം അമ്പരപ്പിക്കുന്നത്.
കടുത്ത മോദി വിമർശകൻ
രണ്ടാം തവണയും പ്രധാനമന്ത്രിയാകാന്‍ കച്ച കെട്ടുന്ന നരേന്ദ്ര മോദിയുടെ കടുത്ത എതിരാളി ആയിരുന്ന ഗോവര്‍ധന്‍ സാഥാപിയയ്ക്കാണ് യുപിയുടെ ചുമതല. ഗുജറാത്തിലെ മോദി മന്ത്രി സഭയില്‍ 2002ലെ കലാപകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു സാഥാപിയ. മുസ്ലീംങ്ങള്‍ അടക്കം ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മന്ത്രി ആയിരുന്നു സാഥാപിയ.
മോദിയോട് ഉടക്കി പാർട്ടി വിട്ടു
തുടര്‍ന്ന് നരേന്ദ്ര മോദി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി. ഇതോടെ സാഥാപിയ പാര്‍ട്ടിക്കുളളിലെ കടുത്ത മോദി വിമര്‍ശകനായി മാറി. 2007ല്‍ സാഥാപിയ ബിജെപി വിട്ടു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബിജെപിക്കെതിരെ മത്സരിച്ചു. മുന്‍ മുഖ്യമന്ത്രിയും മോദി വിരുദ്ധനുമായ കേശുഭായ് പട്ടേലുമായി പിന്നീട് സാഥാപിയ കൈ കോര്‍ത്തു.
ഹാർദിക് പട്ടേലിന് പിന്നിൽ
വിശ്വ ഹിന്ദു പരിഷത്തുമായി ബന്ധം സൂക്ഷിച്ച സാഥാപിയ പ്രവീണ്‍ തൊഗാഡിയയുടെ അടുത്ത ആളുമായിരുന്നു. പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടതിന് ശേഷമാണ് സാഥാപിയ ബിജെപി നേതൃത്വവുമായി വീണ്ടും അടുത്തത്. 2014ല്‍ സാഥാപിയ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ ബിജെപിക്കെതിരെ തിരിച്ചത് സാഥാപിയ ആണെന്നാണ് പറയപ്പെടുന്നത്.
വൻ തിരിച്ച് വരവ്
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന തിരിച്ചറിവാണ് പഴയ വിമതരെ അടക്കം ചുമതലകള്‍ നല്‍കി തിരികെ എത്തിക്കാനുളള ബിജെപി നീക്കത്തിന് പിന്നില്‍. ദളിത് നേതാവ് ദുഷ്യന്ത് ഗൗതം, നദോദം മിശ്ര എന്നിവര്‍ക്കാണ് സാഥാപിയയെ സഹായിക്കാനുളള ചുമതല. സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ശക്തമായ യുപിയില്‍ വിജയിക്കുക എന്നത് ബിജെപിക്ക് ഇത്തവണ അനിവാര്യമാണ്.