തലമുറമാറ്റത്തിനൊരുങ്ങി ബിജെപി; സുപ്രധാനപദവികളിൽ ഇനി യുവാക്കൾ, നിർണായക തീരുമാനം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ആത്മവിശ്വാസത്തിലാണ് ബിജെപി. കേവലഭൂരിപക്ഷവും കടന്ന് ഒറ്റയ്ക്ക് 303 സീറ്റുകൾ സ്വന്തമാക്കാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞെങ്കിലും പാർട്ടിയെ കൂടുതൽ ശക്തമാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി നേതൃത്വം. ഇതിന്റെ ഭാഗമായായിരുന്നു ബിജെപിയുടെ അംഗത്വവിതരണ ക്യാംപെയിൻ. ബിജെപിയിൽ ഇപ്പോൾ 18 കോടി അംഗങ്ങളുണ്ടെന്നാണ് പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ അവകാശപ്പെട്ടത്.
പാർട്ടിയിലേക്ക് യുവാക്കളെ കൂടുതൽ അടുപ്പിക്കുകയാണ് ബിജെപിക്ക് മുമ്പിലുളള അടുത്ത ലക്ഷ്യം. പാർട്ടിയുടെ യുവനിരയിലെ നേതാക്കൾക്ക് കൂടുതൽ ഔദ്യോഗിക ചുമതലകൾ നൽകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനാണ് തീരുമാനം. പാർട്ടിയുടെ സുരക്ഷിത ഭാവി കൂടി മുന്നിൽക്കണ്ടാണ് ഈ നീക്കം. പാർട്ടി സമീപകാലത്ത് നടത്തിയ നിയമനങ്ങളിൽ നിന്നും ഈ നീക്കം വ്യക്തമാണ്.

യുവാക്കൾക്ക് അവസരം
പാർട്ടിയിൽ ഒരു തലമുറ മാറ്റത്തിന് ബിജെപി ലക്ഷ്യമിടുന്നുണ്ടെന്ന സൂചനയാണ് സമീപകാലത്തായി വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമനങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച 55 കാരനായ സഞ്ജയ് ജസ്വാളിനെ ബിഹാർ ബിജെപി അധ്യക്ഷനായി നിയമിച്ചിരുന്നു. 55കാരനായ സതീഷ് പൂനിയയേ രാജസ്ഥാൻ അധ്യക്ഷനായും സ്വതന്ത്രദേവ് സിംഗിനെ ഉത്തർപ്രദേശ് അധ്യക്ഷനായും കേന്ദ്രനേതൃത്വം നിയമിച്ചു. യെഡിയൂരപ്പയ്ക്ക് പകരം കർണാട ബിജെപി അധ്യക്ഷനായി നിയമിച്ച നളീൻ കട്ടീലിന്റെ പ്രായം 52 ആണ്.

55 കഴിഞ്ഞവർ വേണ്ട
സംഘടനയുടെ ചുമതല 55 വയസോ അതിൽ താഴെയുള്ളവർക്കോ നൽകാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന, ജില്ലാ ഭാരവാഹികളായി കൂടുതൽ ചെറുപ്പക്കാരെ കൊണ്ടുവരും. പാർട്ടിയിൽ ഒരു തലമുറ മാറ്റത്തിനുള്ള സമയമായി, യുവനേതാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും ഭാവിയിൽ വലിയ ചുമതലകൾ വഹിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ബിജെപി ജനറൽ സെക്രട്ടറി വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദേശീയതലത്തിലും കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് തീരുമാനം. ഇതിലൂടെ യുവാക്കൾക്ക് പരമാവധി പ്രാധാന്യം നൽകുന്ന പാർട്ടിയാണെന്ന് സ്ഥാപിക്കാനും ബിജെപിക്ക് സാധിക്കും.

അംഗങ്ങൾ എത്ര
പാർട്ടി നിലവിൽ അതിന്റെ അംഗത്വ അടിത്തറ പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ്. ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത മാസമാണ് നടക്കാനിരിക്കുന്നത് . ബൂത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ആദ്യം നടക്കുക. ബൂത്ത്, മണ്ഡലം, സംസ്ഥാന തലത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഒക്ടോബർ 10നും 30നും ഇടയിലാണ് ബൂത്ത് തലത്തിലെ തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാതല നേതാക്കളുടെ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കും. ദേശീയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. നിലവിലെ വർക്കിംഗ് പ്രസിഡന്റായ ജെപി നദ്ദ അധ്യക്ഷ സ്ഥാനത്ത് എത്താനാണ് സാധ്യത.

75 കഴിഞ്ഞവർ
75 വയസ് കഴിഞ്ഞവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന നിയമം കഴിഞ്ഞ വർഷം ബിജെപി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കളായ മുരളീമനോഹർ ജോഷിയും എൽകെ അധ്വാനിയും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. അധ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറിൽ നിന്നും മത്സരിച്ച അമിത് ഷാ 5 ലക്ഷത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

18 കോടി അംഗങ്ങൾ
സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ അംഗബലം ഉയർത്താനാണ് ബിജെപി അംഗത്വ ക്യാംപെയിൻ ആരംഭിച്ചത്. ഇതിന്റെ ഫലമായി എഴു കോടി പുതിയ അംഗങ്ങൾ പാർട്ടിയിൽ എത്തിയെന്നാണ് വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 2.2 കോടി പുതിയ അംഗങ്ങളെയായിരുന്നു ബിജെപി ലക്ഷ്യം വച്ചതെന്നും എന്നാൽ 7 കോടിയാളുകൾ പുതിയതായി എത്തിയെന്നുമാണ് ജെപി നദ്ദ അവകാശപ്പെടുന്നത്. കേരളത്തിൽ 25 ലക്ഷംപേർ പാർട്ടിയിൽ ചേർന്നെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്.












Click it and Unblock the Notifications