'ത്രിപുരയിൽ ബിജെപി സുനാമി പോലെ ആഞ്ഞടിക്കും; 45 സീറ്റുകൾ വരെ നേടും'; മാണിക് സഹ

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി ജെ പി. സുനാമി പോലെ ബിജെപി ആഞ്ഞടിക്കുമെന്നും 50 വരെ സീറ്റുകൾ പാർട്ടി നേടുമെന്നും മുഖ്യമന്ത്രി മണിക് സഹ പറഞ്ഞു. വീടുകയറിയുള്ള പ്രചരണ പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'ജനങ്ങളുടെ മുഖത്ത് നിങ്ങൾക്ക് ചിരി കാണാൻ സാധിക്കുന്നുണ്ട്. ഞങ്ങളുടെ ലക്ഷ്യം ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സംസ്ഥാനത്ത് വികസനം നടപ്പാക്കാനുമാണ്. പാർട്ടിക്ക് 50 വരെ സീറ്റുകൾ നേടാൻ സാധിക്കും', മാണിക് സഹ പറഞ്ഞു. വർഷങ്ങളായുള്ള സി പി എം-കോൺഗ്രസ് രഹസ്യബന്ധം ഇപ്പോൾ പരസ്യമായിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സഹ തിപ്ര മോത്തയുമായി യാതൊരു സഖ്യവും തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകില്ലെന്നും ആവർത്തിച്ചു.

ബി ജെ പി പ്രകടന പത്രിക പുറത്തിറക്കും
ഫെബ്രുവരി 16 നാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചരണം ശക്തമാക്കിയിരിക്കുകയാണ് പാർട്ടികൾ. 2018 ൽ സി പി എമ്മിനെ തറപറ്റിച്ച് ത്രിപുര പിടിച്ച ബി ജെ പിക്ക് ഇത്തവണ അധികാരം നിലനിർത്തുകയെന്നത് അഭിമാനപ്രശ്നമാണ്. ഭരണം മാത്രം ലക്ഷ്യം വെച്ച് കൊണ്ടിറങ്ങുന്ന ബി ജെ പി തീ പാറുന്ന പ്രചരണങ്ങളാണ് നടത്തുന്നത്.ഇന്ന് ബി ജെ പി പ്രകടന പത്രികയും പുറത്തിറക്കും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പത്രിക പുറത്തിറക്കുക. വലിയ വികസന പ്രഖ്യാപനങ്ങൾ പത്രികയിൽ ഉൾപ്പെടുത്തും.

പ്രചരണത്തിന് കേന്ദ്ര നേതാക്കളെത്തും
അതേസമയം പ്രചരണ രംഗത്തേക്ക് ബി ജെ പിക്ക് വേണ്ടി കേന്ദ്ര നേതാക്കൾ സംസ്ഥാനത്ത് സജീവമായി കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ബി ജെ പിയുടെ പ്രമുഖ നേതാക്കൾ എന്നിവരാണ് പ്രചരണത്തിന് എത്തുന്നത്. ഇതിനോടകം തന്നെ അമിത് ഷാ ഉൾപ്പെടെയുള്ളവർ നിരവധി തവണ സംസ്ഥാന സന്ദർശിച്ച് കഴിഞ്ഞു. പ്രചരണത്തിന്റെ അവസാന ദിവസമായ പതിമൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.

സിപിഎമ്മും കോൺഗ്രസും
അതേസമയം മറുവശത്ത് സിപിഎമ്മും കോൺഗ്രസും പ്രചരണത്തിൽ ഒട്ടും പിന്നിലല്ല. സി പി എമ്മിന് വേണ്ടി പാർട്ടി ദേശീയ സെക്രട്ടറി സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട് , കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പ്രചരണം നയിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രചരണത്തിനെത്തും.

തിപ്ര മോത്ത കിംഗ് മേക്കറാകും?
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ ബി ജെ പി-ഐ പി എഫ് ടി സഖ്യം 43 സീറ്റുകളാണ് നേടിയത്. ബി ജെ പി 35 സീറ്റും ഐ പി എഫ് ടി 8 സീറ്റുകളും നേടിയപ്പോൾ സി പി എമ്മിന് ലഭിച്ചത് 15 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ ഇത്തവണ സംസ്ഥാനത്ത് തൂക്കുസഭയക്കുള്ള സാധ്യതയാണ് കൽപ്പിക്കുന്നത്. പ്രദ്യോത് മാണിക്യ ദേബ്ബര്‍മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്ത കിംഗ് മേക്കറായേക്കുമെന്നാണ് വിലയിരുത്തലുകൾ. ഗോത്ര മേഖലയിൽ നിർണായക ശക്തിയായ തിപ്ര മോത്ത തനിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നേരത്തേ ബി ജെ പിയുമായും സി പി എം-കോൺഗ്രസ് സഖ്യവുമായും സഖ്യ സാധ്യത ചർച്ചകൾ തിപ്ര നടത്തിയിരുന്നുവെങ്കിലും വിജയം കണ്ടിരുന്നില്ല. ത്രിപുര ഓട്ടോണമസ് ലാന്റ് എന്ന പ്രത്യേക സംസ്ഥാന ആവശ്യം ഉറപ്പ് നൽകുന്നവർക്കൊപ്പം മാത്രമാകും സഖ്യം എന്നതാണ് തിപ്രയുടെ നിലപാട്.












Click it and Unblock the Notifications