യുപിയില്‍ ബിജെപിയുടെ ജയം എളുപ്പമാക്കിയത് ആര്‍എല്‍ഡി, മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത് തിരിച്ചടി
ദില്ലി: ഉത്തര്‍പ്രദേശില്‍ മഹാസഖ്യം എളുപ്പത്തില്‍ തകര്‍ത്താണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാസഖ്യം ബിജെപിയെ തകര്‍ത്തെറിയുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ വോട്ട് ശതമാനം ഇരുപാര്‍ട്ടിക്കും ഉണ്ടെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ മോദി എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രധാന ജാട്ട് വോട്ടുകളും ശക്തമായ ഏകീകരണം ബിജെപി കരുതിയതിനേക്കാള്‍ വലിയ തോതില്‍ ഉണ്ടായി എന്നാണ് തെളിയിക്കപ്പെടുന്നത്. മഹാസഖ്യത്തിനൊപ്പം ഉണ്ടായിരുന്ന ആര്‍എല്‍ഡിയുടെ ശക്തിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആര്‍എല്‍ഡിയെ ശക്തമായി തിരിച്ചു കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
മോദി തരംഗത്തില്‍ യുപി
യുപിയില്‍ ബിജെപി സമുദായ വോട്ടു ബാങ്ക് പൊളിച്ചു എന്ന് വ്യക്തമാണ്. പ്രധാനമായും സമാജ് വാദി ബിഎസ്പി സഖ്യത്തിന്റെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടായി എന്നാണ് വ്യക്തമാകുന്നത്. ഇവരുടെ യാദവ, ജാദവ വോട്ടുബാങ്ക് ഇരുപാര്‍ട്ടികളിലേക്കും വോട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും തടസ്സമായി. അതോടെ മോദിയെന്ന നേതാവിന് വോട്ട് നല്‍കാന്‍ ഇവര്‍ തീരുമാനിച്ചെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ ഏറ്റവും തിരിച്ചടിയേറ്റത് അഖിലേഷ് യാദവിനും സമാജ് വാദി പാര്‍ട്ടിക്കുമാണ്.
ഉപതിരഞ്ഞെടുപ്പിലെ നേട്ടം
ഗൊരഖ്പൂര്‍, ഫൂല്‍പൂര്‍, കൈരാന ഉപതിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് മോദി പ്രചാരണം നടത്താത്തത് കൊണ്ടാണെന്ന് വ്യക്തമാകുകയാണ്. അതേസമയം ജാട്ട് വോട്ടുകള്‍ പൂര്‍ണമായും മഹാസഖ്യത്തെ കൈവിട്ടു. ആര്‍എല്‍ഡിയെ വിശ്വസിച്ച് സീറ്റുകള്‍ നല്‍കിയ അഖിലേഷ് യാദവിന് ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തിരിക്കുകയാണ്.
ജാട്ട് വോട്ടുകള്‍
മുസഫര്‍നഗറിലും കൈരാനയിലും അടക്കം ശക്തമാണ് ജാട്ടുകളും മുസ്ലീങ്ങളും. ഇവര്‍ കാലങ്ങളായി ആര്‍എല്‍ഡിക്കാണ് വോട്ട് ചെയ്യാറുള്ളത്. 2014ലാണ് ഇത് മാറിയത്. പശ്ചിമ യുപിയില്‍ ജാട്ടുകളുടെ പാര്‍ട്ടിയാണെന്ന ആര്‍എല്‍ഡിയുടെ പൊതുബോധത്തെയും ബിജെപി തകര്‍ത്തു. ഇവര്‍ എസ്പിക്കും ബിഎസ്പിക്കും വോട്ട് ചെയ്യാറില്ല. അത് ആര്‍എല്‍ഡി മറക്കുകയും ചെയ്തു. ഇത് 91 ശതമാനം ജാട്ട് വോട്ടുകളാണ് ബിജെപിയിലേക്ക് പോകാന്‍ സഹായിച്ചത്.
മഹാസഖ്യത്തിന് കാലിടറി
എസ്പിയുടെ മുഖ്യ വോട്ടുബാങ്കായ യാദവര്‍ ഒന്നിച്ച് പാര്‍ട്ടി വോട്ട് ചെയ്തില്ലെന്ന് ശതമാനം സൂചിപ്പിക്കുന്നു. അഞ്ചില്‍ മൂന്ന് ഭാഗം യാദവരും മോദിക്കാണ് വോട്ട് ചെയ്തത്. എസ്പിയുടെ കണക്കുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ താഴെ പോവുകയും ചെയ്തു. കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ ഇതിനേക്കാള്‍ നേട്ടം എസ്പിക്ക് ലഭിച്ചിരുന്നു. ജാദവരല്ലാത്ത ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കുന്നതിലാണ് ബിഎസ്പിക്ക് പിഴച്ചത്. ഇവരുടെ 48 ശതമാനം വോട്ടാണ് ബിജെപിക്ക് പോയത്.
കോണ്‍ഗ്രസും സഹായിച്ചു
മഹാസഖ്യത്തെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ 15 ശതമാനമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇതെല്ലാം എസ്പി മത്സരിച്ച മണ്ഡലങ്ങളാണ്. ബിഎസ്പിയേക്കാളും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ എസ്പിയില്‍ തോല്‍ക്കാന്‍ കാരണം ഇതാണ്. മുന്നോക്ക വിഭാഗങ്ങളില്‍ കുര്‍മി, കോരി, വിഭാഗങ്ങളുടെ വോട്ടില്‍ വന്‍ ഏകീകരണമാണ് യുപിയില്‍ ഉണ്ടായത്. ഇത് എസ്പി ബിഎസ്പി സഖ്യത്തിന്റെ വോട്ടുബാങ്കിനേക്കാള്‍ ശക്തമായിരുന്നു.
കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് തുടങ്ങി, പ്രതിപക്ഷ കക്ഷി നേതൃസ്ഥാനത്തേക്ക് തരൂര്‍ എത്തും!!