നിലപാട് മാറ്റി യെദ്യൂരപ്പ;'ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും'
ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിൽ ശിക്കാരിപുരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് നിർദ്ദേശം മുന്നോട്ട് വെയ്ക്കാനേ സാധിക്കൂവെന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ മകൻ ബിവൈ വിജേന്ദ്ര സ്ഥാനാർത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് യെദ്യൂരപ്പയുടെ നിലപാട് മാറ്റം.

75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിര്‍ത്തുക എന്ന ബി ജെ പി നയത്തിൻ്റെ ഭാഗമായാണ് യെദ്യൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. യെദ്യൂരപ്പയെ മാറ്റാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ദേശീയ നേതൃത്വത്തിന് മുന്നിൽ ആവശ്യം ഉയർത്തിയിരുന്നു. ഭരണത്തിൽ മകൻ വിജേന്ദ്രയുടെ അമിതമായ ഇടപെടലായിരുന്നു നേതാക്കളിൽ പലരേയും ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു യെദ്യൂരപ്പയ്ക്കെതിരെ നേതാക്കൾ ചരടുവലിച്ചതും അദ്ദേഹത്തിന് പുറത്ത് പോകേണ്ടി വന്നതും.

എന്നാൽ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ നേതൃത്വവുമായി അകന്ന് കഴിയുകയാണ് യെദ്യൂരപ്പ.തന്നെ മാറ്റി നിർത്തിയെങ്കിലും പുതിയ മന്ത്രിസഭയിൽ മകന് അവസരം നൽകണമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിജേന്ദ്രയെ പരിഗണിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ വിജേന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനം യെദ്യൂരപ്പ നടത്തിയത്. 1983 മുതൽ യെദ്യൂരപ്പ മത്സരിക്കുന്ന മണ്ഡലമാണ് ശിക്കാരിപുര.

അതേസമയം പ്രഖ്യാപനം ഏറെ അമ്പരപ്പോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കി കണ്ടത്. നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താനുള്ള യെദ്യൂരപ്പയുടെ തന്ത്രമാണിതെന്ന നിലയിലായിരുന്നു വിലയിരുത്തലുകൾ. എന്നാൽ അത്തരമൊരു പ്രഖ്യാപനം നടത്താൻ തനിക്ക് മേൽ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് യെദ്യൂരപ്പ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. 'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ തീരുമാനിച്ചിട്ടില്ല. പാർട്ടിയെ വിജയിപ്പിക്കാനായി സംസ്ഥാന പര്യടനത്തിന് ഒരുങ്ങുകയാണ് ഞാൻ. പ്രവർത്തകരെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രഖ്യാപനം നടത്തിയത്. അത് അപ്രതീക്ഷിതമായിരുന്നു. ഇനി ഇതിൽ ആശയകുഴപ്പം പാടില്ല, യെദ്യൂരപ്പ പറഞ്ഞു.

മൈസൂരിൽ നിന്നോ ചാമരാജനഗർ ജില്ലയിൽ നിന്നോ വിജേന്ദ്ര മത്സരിക്കണമെന്ന സമ്മർദ്ദം പാർട്ടിയിൽ ഉണ്ട്. എന്നാൽ നേതൃത്വത്തിന്റെ തീരുമാനം എന്താണ് വിജേന്ദ്ര അത് അനുസരിക്കും. എവിടെ മത്സരിച്ചാലും വിജയിക്കാനുള്ള കഴിവ് വിജേന്ദ്രയ്ക്കുണ്ട്',യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് ബി ജെ പിക്ക് 140 സീറ്റുകൾ വരെ നിയമസഭ തിരഞ്ഞെടുപ്പിൽ നേടാൻ സാധിക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. ബി ജെ പി നേതൃത്വം യെദ്യൂരപ്പയെ തഴയുകയായിരുന്നുവെന്ന വാദങ്ങളേയും അദ്ദേഹം തള്ളി. പാർട്ടി എനിക്ക് എല്ലാ അവസരങ്ങളും തന്നിട്ടുണ്ട്. ഒരു സാഹചര്യത്തിലും ദ്രോഹിച്ചിട്ടില്ല. നാല് തവണ താൻ മുഖ്യമന്ത്രിയായി', യെദ്യൂരപ്പ പറഞ്ഞു. അടുത്ത വർഷമാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ദക്ഷിണേന്ത്യയിൽ ബി ജെ പി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ തവണ 104 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. പ്രമുഖ ലിംഗായത്ത നേതാവ് കൂടിയായ യെദ്യൂരപ്പയെ മുൻനിർത്തിയല്ലാതെ പാർട്ടി നേരിടാനൊരുങ്ങുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാകും ഇത്.












Click it and Unblock the Notifications