മോദിയുടെ പരിപാടിയിലും യെദിയൂരപ്പക്ക് ക്ഷണമില്ല; തുടര്‍ച്ചയായി അവഗണന, അനുയായികള്‍ രോഷത്തില്‍
ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോകോളിന്റെ പേര് പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ഒഴിവാക്കിയതില്‍ അമര്‍ഷം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനായി ബി എസ് യെദിയൂരപ്പ നേരത്തെ തന്നെ ഒരുങ്ങിയിരുന്നെങ്കിലും അദ്ദേഹത്തെ മനപൂര്‍വം ഒഴിവാക്കി എന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമാണ് ബി എസ് യെദിയൂരപ്പ. കര്‍ണാടകയിലെ പ്രബല വിഭാഗമായ ലിംഗായത്ത് സമുദായത്തില്‍ ശക്തമായ വേരോട്ടമുള്ള ബി എസ് യെദിയൂരപ്പയെ ഇതാദ്യമായല്ല പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നത്. ബി എസ് യെദിയൂരപ്പയ്ക്ക് വലിയ സ്വാധീനമുള്ള, ലിംഗായത്ത് ജനസംഖ്യ വളരെ കൂടുതലുള്ള ഹുബ്ബള്ളിയിലായിരുന്നു മോദിയുടെ ഉദ്ഘാടന ചടങ്ങ്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്ന യെദിയൂരപ്പക്ക് വീട്ടിലിരുന്ന് ഇന്ത്യ-ശ്രീലങ്ക മത്സരം കാണേണ്ടി വന്നു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ദി സൗത്ത് ഫസ്റ്റിനോട് പറഞ്ഞത്. പരിപാടിയിലേക്ക് ക്ഷണിക്കില്ലെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം തങ്ങളെ എല്ലാവരെയും ദോശ കഴിക്കാന്‍ കൊണ്ടുപോയി എന്നും ഉദ്യോഗസ്ഥന്‍ തമാശരൂപേണ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു എന്നും പാര്‍ട്ടിയല്ല പരിപാടി സംഘടിപ്പിച്ചത് എന്നുമാണ് മുഖ്യമന്ത്രി ബാസവരാജ ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. എല്ലാ രാഷ്ട്രീയ പരിപാടികളിലും യെദിയൂരപ്പയ്ക്ക് ഇടം നല്‍കും. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയിലേക്ക് ഒരു എംഎല്‍എയെയും മുന്‍ മുഖ്യമന്ത്രിയെയും ക്ഷണിക്കേണ്ട കാര്യമില്ല.

എന്നാല്‍ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റ് സീറ്റിനെ പ്രതിനിധീകരിക്കുന്ന മറ്റൊരു ബി ജെ പി എം എല്‍ എ അരവിന്ദ് ബെല്ലാഡ് പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിട്ടിരുന്നു. ഹൂബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ സീറ്റിലെ എം എല്‍ എ ആയിരുന്നിട്ടും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല. പിന്നീട് അത് സംഘാടകരുടെ പിഴവാണ് എന്നും തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇതാദ്യമായല്ല യെദിയൂരപ്പയെ മാറ്റി നിര്‍ത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരു വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനും കെംപഗൗഡയുടെ കൂറ്റന്‍ പ്രതിമ അനാച്ഛാദനം ചെയ്യാനും മോദി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ അനുമതിക്കായി അയച്ച അതിഥികളുടെ പട്ടികയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ യെദിയൂരപ്പയുടെ പേര് ഒഴിവാക്കി എന്ന് അനുയായികള്‍ ആരോപിക്കുന്നു.

സര്‍ക്കാര്‍ അയച്ച വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ യെദിയൂരപ്പയുടെ പേരില്ലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസാണ് യെദിയൂരപ്പയുടെ പേര് ക്ഷണിതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എന്നും എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം എത്തുമ്പോഴേക്കും നവംബര്‍ 10 ന് അര്‍ദ്ധരാത്രിയോടടുത്തിരുന്നു എന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 11ന് പുലര്‍ച്ചെയാണ് മോദി എത്തിയത്.

അതുകൊണ്ട് കനകദാസ പ്രതിമയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ യെദിയൂരപ്പ ഉണ്ടായിരുന്നില്ല. പിന്നീട് കെമ്പഗൗഡ പ്രതിമ അനാച്ഛാദനത്തില്‍ പങ്കെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ എന്നും യെദിയൂരപ്പയുടെ സെക്രട്ടറിമാരില്‍ ഒരാള്‍ പറയുന്നു. മാത്രമല്ല പാര്‍ട്ടി പരിപാടികളിലെ പോസ്റ്ററുകളില്‍ നിന്ന് യെദ്യൂരപ്പയുടെ ഫോട്ടോകള്‍ കാണാതാവുന്നു എന്നും അദ്ദേഹത്തിന്റെ അനുയായികളെയും കുടുംബാംഗങ്ങളെയും മാറ്റിനിര്‍ത്തുന്നു എന്നും അദ്ദേഹത്തിന്റെ സഹായികള്‍ പറഞ്ഞു.

ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ ഡിസംബറില്‍ കൊപ്പല്‍ സന്ദര്‍ശിച്ചപ്പോള്‍ യെദിയൂരപ്പയെ ക്ഷണിച്ചില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കിയത് വിഷയമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം കര്‍ണാടക ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിനോട് യെദിയൂരപ്പയെ പങ്കെടുപ്പിക്കണം എന്ന് നിര്‍ബന്ധിച്ചത്. ഡിസംബര്‍ അവസാനവാരം അമിത് ഷാ മാണ്ഡ്യ സന്ദര്‍ശിച്ചപ്പോഴും യെദ്യൂരപ്പ പങ്കെടുത്തിരുന്നില്ല. അന്ന് അദ്ദേഹം വിദേശത്തായിരുന്നു.

എന്നാല്‍ അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വിദേശയാത്ര മാറ്റി വെക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍, അദ്ദേഹം അത് ചെയ്യുമായിരുന്നു. എന്നാല്‍ പാര്‍ട്ടി അതിന് തയ്യാറായില്ല എന്ന് യെദിയൂരപ്പയുടെ മറ്റൊരു വിശ്വസ്തന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം യെദിയൂരപ്പയെ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയിരുന്നു.

എന്നാല്‍ അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വിദേശയാത്ര മാറ്റി വെക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍, അദ്ദേഹം അത് ചെയ്യുമായിരുന്നു. എന്നാല്‍ പാര്‍ട്ടി അതിന് തയ്യാറായില്ല എന്ന് യെദിയൂരപ്പയുടെ മറ്റൊരു വിശ്വസ്തന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം യെദിയൂരപ്പയെ വേദിയിലേക്ക് കൈപിടിച്ച് കയറ്റിയിരുന്നു.

യെദിയൂരപ്പയുടെ സഹായമില്ലാതെ ബി ജെ പിക്ക് ഒരു തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ ചിലര്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു എന്നും എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനായ യെദിയൂരപ്പ ഇപ്പോഴും സ്വാധീനമുള്ള നേതാവാണ് എന്നും അനുയായികള്‍ പറയുന്നു. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.

എന്നാല്‍ ബി ജെ പി വ്യക്തികളുടെ പാര്‍ട്ടിയല്ല എന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറയുന്നത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും ശക്തമായ വോട്ട് ബാങ്കായ ലിംഗായത്ത് വോട്ടുകള്‍ പാര്‍ട്ടിക്ക് ഇത്തവണ നഷ്ടപ്പെടുമെന്ന ആശങ്ക ബി ജെ പിയുടെ ആഭ്യന്തര സര്‍വേ ഉയര്‍ത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിലെ ഏറ്റവും ശക്തനായ നേതാവിനെ അവഗണിക്കുന്നതായി ജനങ്ങള്‍ക്കിടയില്‍ നിരീക്ഷണമുണ്ട്. ഇത് തിരിച്ചടിയാകും എന്നാണ് യെദിയൂരപ്പ അനുകൂലികള്‍ പറയുന്നത്.












Click it and Unblock the Notifications