കർണാടകയിൽ യെദ്യൂരപ്പ പണി തുടങ്ങി; 4 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം!
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കം നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. കഴിഞ്ഞ ദിവസം രാത്രി നടന്ന നാടകീയ സംഭവങ്ങൾക്ക് ശേഷം വ്യാഴാഴ്ച രാവിലെയാണ് ബിജെപി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. 222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കോണ്‍ഗ്രസിന് 78 സീറ്റും ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്.
ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ച് കോണ്‍ഗ്രസ് ജെഡിഎസുമായി ധാരണയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യമല്ലാത്തതിനാലും ഏറ്റവും വലിയ ഒറ്റക്കക്ഷി അവകാശവാദം ഉന്നയിച്ചതിനാലും ഗവര്‍ണര്‍ ബിജെപി നിയമസഭാകക്ഷി നേതാവ് ബിഎസ് യെദിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ഹർജി തള്ളി
സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസമാണ് ബിജെപിക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസം പോലും ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യെദ്യയൂരപ്പയുടെ വാദം. കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കാനായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാതിരാത്രിയിലെ നാടകം
ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ പ്രധാന്യം പരിഗണിച്ച് കോടതി കേസ് പുലര്‍ച്ചെ 2.10 നാണ് കേട്ടത് . വിധി പറഞ്ഞത് പുലര്‍ച്ചെ 4.15ന് തള്ളുകയായിരുന്നു. രാജ്ഭവന് മുന്നില്‍ ജെഡിഎസിന്റേയും കോണ്‍ഗ്രസിന്റേയും 118 എംഎല്‍എമാര്‍ ഉണ്ടെന്നും ബിജെപി ഭൂരിപക്ഷം തെളിയിക്കുന്നത് എങ്ങനെയെന്ന് കാണട്ടെയന്നുമാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി സിദ്ധരാമയ്യ പ്രതികരിച്ചത്.

ജനങ്ങൾ തീരുമാനിക്കും
ബിജെപി ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ജനങ്ങളോട് പറയും. ഇതില്‍ ഇനി തീരുമാനമെടുക്കാന്‍ പോകുന്നത് ജനങ്ങളാണെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണ്. അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇപ്പോഴും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരെ രാം ജത്മലാനി
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനും ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജത്മലാനിയും രംഗത്ത് വന്നിരുന്നു. ഗവര്‍ണ്ണറുടെ നടപടിയെ ഭരണഘടനാശക്തിയുടെ കടുത്ത ദുരുപയോഗമെന്ന് വിശേഷിപ്പിച്ച അദ്ദേഹം സ്വയം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടനയെ അപമാനിക്കുന്ന നീക്കമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

പ്രതിഷേധം
മുഖ്യമന്ത്രിയായി ചുതലയേറ്റതിന് ശേഷം വിധാന്‍ സൗധയിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയെ കാത്തിരുന്നത് കനത്ത പ്രതിഷേധമായിരുന്നു. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ വാഹനമിറങ്ങിയ എംഎല്‍എമാരാണ് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ യെദ്യൂരപ്പയെ കനത്ത സുരക്ഷാ വലയില്‍ നിയമസഭയ്ക്ക് അകത്ത് എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications