കേന്ദ്ര ബജറ്റ് 2022: ജിഎസ്ടിയില്‍ വന്‍ മുന്നേറ്റമെന്ന് നിര്‍മല സീതാരാമന്‍, റെക്കോർഡ് വരുമാനം
ദില്ലി: രാജ്യത്ത് ജിഎസ്ടിയില്‍ വന്‍ മുന്നേറ്റമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ചരക്ക് സേവന നികുതി നടപ്പിലാക്കിയ ശേഷം ഏറ്റവും കൂടുതല്‍ വരുമാനം സര്‍ക്കാരിന് കിട്ടുന്ന സമയമായിരുന്നു ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ജിഎസ്ടിയില്‍ റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. 1,40 ലക്ഷം കോടിയാണ് 2022 ജനുവരിയിലെ ജിഎസ്ടി വരുമാനം. ജിഎസ്ടി കൊണ്ടുവന്നതിന് ശേഷം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
ചരക്ക് സേവന നികുതി നടപ്പിലാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലെ ഒരു നാഴികക്കല്ല് ആണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ജിഎസ്ടിയും നയിക്കുന്ന കാലമെന്നതില്‍ അഭിമാനിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജിഎസ്ടി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഡിസംബറിലെ ജിഎസ്ടി വരുമാനം 129780 കോടി രൂപയായിരുന്നു. നവംബര്‍ മാസത്തില്‍ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി വരുമാനം 2021 ഏപ്രിലില്‍ ആയിരുന്നു. 13,9708 കോടി രൂപയാണ് അന്നത്തെ ജിഎസ്ടി കളക്ഷന്‍.
വെര്‍ച്യല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുളള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തും. 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 80 ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനായി 48,000 കോടി രൂപ അനുവദിച്ചു. ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സൗരോര്‍ജ പദ്ധതികള്‍ക്കായി 19,500 കോടി രൂപ വകയിരുത്തി. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications