തിരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാന പെരുമഴയുടെ ബജറ്റ്, മോദിയുടെ തന്ത്രം പാളുമോ? വിടാതെ പ്രതിപക്ഷം
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ദില്ലി: അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അതിന് മുന്നോടിയായി ബജറ്റ് അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര തിരഞ്ഞെടെടുപ്പ് കമ്മീഷനെ കണ്ടു. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ആര്‍എല്‍ഡി, എസ്പി, ബിഎസ്പി തുടങ്ങി എട്ട് പാര്‍ട്ടികളാണ് ബജറ്റ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മീഷനില്‍ പരാതി പറഞ്ഞത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മാര്‍ച്ച് എട്ടിനാണ് വോട്ടെടുപ്പ് അവസാനിക്കുക. ശേഷം ബജറ്റ് അവതരിപ്പിക്കാമെന്നാണ് പ്രതിപക്ഷം പറയുന്നത്.

ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് എട്ടിനാണ് വോട്ടെടുപ്പ് അവസാനിക്കുക. ശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുക. ഫെബ്രുവരി നാല് മുതലാണ് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. നോട്ട് നിരോധനം തിരച്ചടിയായ സാഹചര്യത്തില്‍ ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. എന്നാല്‍ ബിജെപിക്ക് നിര്‍ണായകമായ ഉത്തര്‍ പ്രദേശിലും മണിപ്പൂരിലും യഥാക്രമം ഏഴും രണ്ടും ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തുന്നത്. 403 അംഗ യുപി നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ രാജ്യസഭയില്‍ അവര്‍ക്ക് ഗുണം ചെയ്യും. ഈ സാഹചര്യത്തില്‍ യുപി പിടിക്കാന്‍ ബിജെപി ബജറ്റ് ഉപയോഗിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നു.

ബജറ്റ് മാറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബജറ്റ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. സാധാരണ ഫ്രബ്രുവരി 28നാണ് ബജറ്റ് അവതരിപ്പിക്കാറ്. എന്നാല്‍ സാമ്പത്തിക നടപടികള്‍ വേഗത്തിലാക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

2012ല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവച്ചിരുന്നതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നു. 2012 ല്‍ ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കേന്ദ്രബജറ്റും ഒരുമിച്ചാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭ്യര്‍ഥന പരിഗണിച്ച് യുപിഎ സര്‍ക്കാര്‍ ബജറ്റ് മാര്‍ച്ച് 16ലേക്ക് മാറ്റുകയായിരുന്നു.

വിഷയത്തില്‍ പരിഹാരം കാണുന്നതിന് വിവിധ പാര്‍ട്ടികളുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ ബജറ്റ് മാറ്റിവയ്ക്കില്ലെന്നും 2014ല്‍ സമാനമായ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അല്ലാത്ത സാഹചര്യത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടാക്കി ചുരുക്കേണ്ട ആവശ്യമില്ലെന്നും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ പ്രശ്‌നമില്ലെന്നുമാണ് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായം.












Click it and Unblock the Notifications