യുപിയില്‍ പോലീസ് നായാട്ട്; വെടിവയ്ക്കുന്ന ദൃശ്യം!! സ്വത്തുക്കള്‍ കണ്ടുകെട്ടി, സ്ത്രീകള്‍ക്ക് നേരെയും
ലഖ്‌നൗ: പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടില്ല എന്ന ഉത്തര്‍ പ്രദേശിലെ പോലീസിന്റെ വാദം പൊളിയുന്നു. മരിച്ചവരില്‍ മിക്കയാളുകളുടെയും ശരീരത്തില്‍ ബുള്ളറ്റുകള്‍ തുളച്ചുകയറിയിട്ടുണ്ട്. പോലീസ് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ പോലീസ് അതിക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ആശങ്ക പങ്കുവച്ച് പ്രമുഖര്‍ രംഗത്തെത്തി.
റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പോലീസ് അടിച്ചു തകര്‍ക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ ജില്ലാ ഭരണകൂടം കണ്ടുകെട്ടാന്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് കനത്ത നിയന്ത്രണമുള്ളതിനാല്‍ യുപിയിലെ പല സംഭവങ്ങളും പുറത്തുവരുന്നില്ല...
വ്യാഴാഴ്ച മുതല്‍
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് യുപിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതും സംഘര്‍ഷങ്ങളുണ്ടായതും. ഇതുവരെ 18 പ്രക്ഷോഭകര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ പലരുടെയും ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ട്. അതിനിടെയാണ് പോലീസ് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പോലീസ് പറയുന്നത്
മരിച്ചവരില്‍ പലരുടെയും ശരീരത്തില്‍ ബുള്ളറ്റുകള്‍ തുളച്ചു കയറിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെയും വെടിവച്ചില്ല എന്ന പോലീസ് മേധാവി ഒപി സിങിന്റെ വാദം പൊളിക്കുന്നതാണിത്. മാത്രമല്ല, കാണ്‍പൂരില്‍ പോലീസ് ഓഫീസര്‍ തോക്കുമായി നടക്കുന്നതും വെടിവയ്ക്കുന്നതുമായ വീഡിയോ എന്‍ഡിടിവി പുറത്തുവിട്ടു.
പ്രതിഷേധങ്ങളെ ചോരയില്‍ മുക്കുന്നു
കാണ്‍പൂരില്‍ ശനിയാഴ്ചയും സംഘര്‍ഷമുണ്ടായിരുന്നു. സമാധാനപരമായ പ്രതിഷേധത്തിന് നേരെ പോലും പോലീസ് അക്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പ്രക്ഷോഭകര്‍ കാണ്‍പൂരില്‍ പോലീസ് ഔട്ട്‌പോസ്റ്റിന് തീവച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ദൃശ്യത്തിലുള്ളത്
ജാക്കറ്റും ഹെല്‍മറ്റും ധരിച്ച പോലീസ് ഓഫീസറാണ് വെടിവച്ചത്. ഇതിന്റെ വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ഒരു പോലീസ് ഓഫീസര്‍ റോഡിന്റെ മൂലയിലേക്ക് വേഗം നീങ്ങുന്നതും പിന്നീട് വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആരെയും തങ്ങള്‍ വെടിവച്ചിട്ടില്ലെന്നാണ് യുപി ഡിജിപി ഒപി സിങ് എന്‍ഡിടിവിയോട് പറഞ്ഞത്.
400 വെടിയുണ്ടകളുടെ പെട്ടികള്‍
പ്രക്ഷോഭകര്‍ വെടിവച്ചുവെന്ന് പോലീസ് പറയുന്നു. കാണ്‍പൂരില്‍ 57 പോലിസുകാര്‍ക്ക് പരിക്കേറ്റുവെന്നും സംഘര്‍ഷങ്ങളില്‍ ഇതുവരെ 263 പോലീസുകാര്‍ക്ക് പരിക്കുണ്ടെന്നും പോലീസ് പറഞ്ഞു. 400 വെടിയുണ്ടകളുടെ പെട്ടികള്‍ പലയിടത്തു നിന്നായി കണ്ടെത്തിയെന്ന് ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു. സമരക്കാര്‍ വെടിവച്ചതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
13 ജില്ലകളില്‍ മരണം
യുപിയിലെ 13 ജില്ലകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സഹാറന്‍പൂര്‍, ദയൂബന്ദ്, ഷാംലി, മുസഫര്‍നഗര്‍, മീററ്റ്, ഗാസിയാബാദ്, ഹാപുര്‍, സാംബാല്‍, അലിഗഡ്, ബഹ്‌റൈച്ച്, ഫിറോസാബാദ്, കാണ്‍പൂര്‍, ഭദോഹി, ഗൊരഖ്പൂര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5000ത്തോളം പേര്‍ പോലീസ് കസ്റ്റഡിയിലാണ്.
സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തുടങ്ങി
അതിനിടെ പ്രക്ഷോഭകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. ജില്ലയിലെ 50 കടകല്‍ സീല്‍ ചെയ്തു. അതിനിടെ, റാംപൂരില്‍ വെടിയേറ്റ് യുവാവ് മരിച്ചു. സമാജ് വാദി പാര്‍ട്ടി എംഎല്‍എ അമിതാബ് ബാജ്‌പേയ്, മുന്‍ എംഎല്‍എ കമലേഷ് തിവാരി എന്നിവരെ കാരണംകൂടാതെ പോലീസ് അറസ്റ്റ്് ചെയ്തു.
സ്ത്രീകള്‍ക്കെതിരെയും അക്രമം
വീടുകളില്‍ കയറി പരിശോധന നടത്തുന്ന പോലീസ് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ലഖ്‌നൗവില്‍ തങ്ങുകയാണ്. അക്രമികളെ വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശങ്കയോടെ പ്രമുഖര്‍
യുപിയില്‍ മിക്ക പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിവരങ്ങള്‍ പുറത്തുവരുന്നില്ല. സമരത്തിന്റെ പേരില്‍ ഒട്ടേറെ പേര്‍ ഇരകളാക്കപ്പെടുന്നുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ഡു പറഞ്ഞു. റാണ അയ്യൂബും യുപിയിലെ സംഭവങ്ങൡ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പങ്കുവച്ചു.
തൃണമൂല്‍ നേതാക്കളെ തടഞ്ഞു
അതിനിടെ, പ്രക്ഷോഭം ശക്തിപ്പെട്ട ഉത്തര്‍ പ്രദേശില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തി. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരം എത്തിയ നേതാക്കളെ ലഖ്‌നൗ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞു. പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ഉത്തര്‍ പ്രദേശില്‍ എന്താണ് നടക്കുന്നത് എന്നറിയുക എന്ന ലക്ഷ്യത്തോടെയാണ് തൃണമൂല്‍ നേതാക്കളുടെ വരവ്.
ഇതാണ് കാരണം
തൃണമൂല്‍ നേതാക്കളെ ഉത്തര്‍ പ്രദേശില്‍ പ്രവേശിപ്പിക്കില്ലെന്ന് ഡിജിസി ഒപി സിങ് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നേക്കുമെന്നതിനാലാണ് തൃണമൂല്‍ നേതാക്കള്‍ക്ക് സന്ദര്‍ശന അനുമതി നല്‍കാത്തതെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ തൃണമൂല്‍ നേതാക്കളുടെ വരവ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഒപി സിങ് പറഞ്ഞു.