രാഹുലിന്റെ അഴിമതിവിരുദ്ധ ബില്‍ ഓര്‍ഡിനന്‍സായില്ല
ദില്ലി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച അഴിമതി വിരുദ്ധ ഭേദഗതി ബില്‍ ഓര്‍ഡിനന്‍സ് പുറപ്പെടിക്കാനുള്ള ശ്രമം വിഫലമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വിയോജിപ്പും പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പും കാരണമാണ് തീരുമാനം ഉണ്ടാകാതെ പോയതെന്നാണ് സൂചന. പാര്‍ലമെന്റ് പാസാക്കിയ ആന്ധ്രപ്രദേശ് പുനസംഘനനാ ബില്‍ ഭേദഗതി വരുത്താനും ജാട്ട് വിഭാഗത്തിന് ഒ ബി സി സംവരണം നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്ത സേവനാവകാശ ബില്‍ ഉള്‍പ്പടെയുള്ള ബില്ലുകള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്ന് രാഷ്ട്രപതി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് മുമ്പ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നിയമന്ത്രി കപില്‍ സിബല്‍ എന്നിവര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനിവാര്യമായ ബില്ലുകള്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

ആന്ധ്രാപ്രദേശ് വിഭജനത്തെ തുടര്‍ന്ന് സീമാന്ദ്രയ്ക്ക് അഞ്ച് വര്‍ഷത്തെ പ്രത്യേക പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ മാറ്റം വരുത്തിയാണ് പുതിയ തീരുമാനം. ഇക്കാര്യം പ്രധാനമന്ത്രി രാജ്യസഭയില്‍ ഉറപ്പും നല്‍കിയിരുന്നു.
പൊളാവരം ജനസേചനപദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി. ആന്ധ്രയില്‍ ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും നിലവിലുള്ള സ്ഥിതിയില്‍ നടത്തും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സംസ്ഥാനത്തിന്റെ വിഭജനമെന്ന് മന്ത്രി ജയറാം രമേശ് അറിയിച്ചു.
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബില്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കും. അയിത്തം, ആരാധനാലയങ്ങളില്‍ വിലക്ക്, ഊരുവിലക്ക് തുടങ്ങിയവ പുതിയ നിമയപ്രകാരം ദലിത് പീഡനമാകും. വോട്ട് ബാങ്ക് അല്ലാത്ത അന്ധ, മൂക, ബധിരരടക്കമുള്ള ഭിന്നശേഷിയുള്ളവരുടെ സംവരണ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല.












Click it and Unblock the Notifications