അമ്പരപ്പ് മാറി ബിജെപി! കർണാടകത്തിൽ പുതിയ തന്ത്രം... തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടിന് തയ്യാറെന്ന്
ബെംഗളൂരു: എട്ട് ദിവസമായി തുടരുന്ന കര്‍ണാടക പ്രതിസന്ധിയ്ക്ക് എന്ന് അവസാനമാകും എന്ന് ഇപ്പോഴും പറയാനാവില്ല. സുപ്രീം കോടതി ചൊവ്വാഴ്ച എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്നതിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ നീങ്ങുന്നത്.
ഡികെ വീണ്ടും ഇറങ്ങി... വിമതരിൽ ഒരാൾ തിരിച്ചെത്തുന്നു, പ്രതീക്ഷയില്‍ കര്‍ണാടക കോണ്‍ഗ്രസ്
സഭയില്‍ വിശ്വാസ വോട്ട് തേടാനുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ നീക്കത്തില്‍ ബിജെപി ശരിക്കും അമ്പരന്നിരിക്കുകയായിരുന്നു. വിപ്പ് നല്‍കിയ സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ചെയ്താല്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കും എന്നത് തന്നെ ആയിരുന്നു കാരണം.
എന്നാല്‍ ബിജെപി ഇപ്പോള്‍ പുത്തന്‍ തന്ത്രവും ആയിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പിന് തയ്യാറാണെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.
വിശ്വാസ വോട്ട് എന്ന്?
കഴിഞ്ഞ ദിവസം കര്‍ണാടക നിയമസഭ ചേര്‍ന്നപ്പോള്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയം ആയിട്ടായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് അറിയിച്ചത്. നിലവിലെ ആശയക്കുഴപ്പങ്ങള്‍ അവസാനിക്കാന്‍ അത് സഹായിക്കും എന്നതായിരുന്നു കുമാരസ്വാമിയുടെ നിലപാട്. കോണ്‍ഗ്രസ്സുമായി ആലോചിച്ചെടുത്തതായിരുന്നു ഈ തീരുമാനം.
ആദ്യം എതിര്‍ത്തു
പതിനഞ്ച് വിമതര്‍ വിട്ടുനില്‍ക്കുമ്പോള്‍ എന്ത് ധൈര്യത്തിലാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നത് എന്ന ആശയക്കുഴപ്പത്തില്‍ ആയിരുന്നു ബിജെപി. അജണ്ട് പുറത്തുള്ള കാര്യമായി വിശ്വാസവോട്ടിന്റെ കാര്യം അവതരിപ്പിച്ചത് ക്രമപ്രശ്‌നം ആയി അവര്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ നിലപാട് മാറിയിരിക്കുകയാണ്.
തിങ്കളാഴ്ച തയ്യാര്‍
സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ട് തേടുന്നതില്‍ തങ്ങള്‍ക്ക് ഒരു എതിര്‍പ്പും ഇല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയും ആയ ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വരെ തങ്ങള്‍ കാത്തിരിക്കുമെന്നും തങ്ങള്‍ വോട്ടെടുപ്പിന് തയ്യാറാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപി ഉണര്‍ന്നു
വിശ്വാസവോട്ട് തേടുക എന്ന കോണ്‍ഗ്രസ് - ജെഡിഎസ് നിലപാടില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് മുന്നില്‍ കൃത്യമായ പദ്ധതി തന്നെ ഉണ്ടെന്ന് വേണം കരുതാന്‍. അഞ്ച് എംഎല്‍എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചത് ഈ പദ്ധതിയുടെ ഭാഗമായിട്ടാകാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗൂഢാലോചന ആരോപണം
ഇതിനിടെ ഗൂഢാലോചനാ ആരോപണവും ആയി യെദ്യൂരപ്പ് രംഗത്ത് വന്നിരുന്നു. വിമത എംഎല്‍എ എംടിബി നാഗരാജ് തിരികെ എത്തിയേക്കും എന്ന വാര്‍ത്തകള്‍ക്കിടെ ആയിരുന്നു ഇത്. വിമതരെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സും ജെഡിഎസ്ും ചിട്ടയായ ഒരു ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു യെദ്യൂരപ്പയുടെ ആരോപണം.
ഡികെ ശിവകുമാറിന്റെ ഇടപെടല്‍
കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കിലും ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഡികെ ശിവകുമാര്‍ വിമതരെ തിരികെ എത്തിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംടിബി നാഗരാജിനെ അതിരാവിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. നാഗരാജ് കോണ്‍ഗ്രസ്സിലേക്ക് തിരികെ എത്തിയേക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ബിജെപിയുടെ ധൈര്യം?
തിങ്കളാഴ്ച വിശ്വാസ വോട്ട് നടത്താന്‍ ബിജെപി എന്തുകൊണ്ടാണ് വെല്ലുവിളിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. എംഎല്‍എമാരെ കൂടെ നിര്‍ത്താനാകും എന്ന ഉറച്ച വിശ്വാസം തന്നെ ആയിരിക്കും ഇതിന് പിന്നില്‍. അതല്ലാതെ മറ്റെന്തെങ്കിലും തന്ത്രം ബിജെപി ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.