ഇരുട്ടിവെളുത്തപ്പോള്‍ അലോക് വര്‍മ വീണ്ടും സിബിഐയില്‍ നിന്ന് പുറത്ത്!!! നിർണായക യോഗത്തില്‍ നടന്നത്...
ദില്ലി: 2018 ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രിയില്‍ ആയിരുന്നു സിബിഐ ഡയറക്ടര്‍ ആയിരുന്ന അലോക് വര്‍മയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്. ജനുവരി 9ന് ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. എന്നാല്‍ ജനുവരി 10 ന് സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് അലോക് വര്‍മയെ വീണ്ടും മാറ്റി. എന്താണ് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടന്നത് എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്ന കാര്യം.
സിബിഐയുടെ ധാർമികത ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.. പുറത്താക്കലിനെതിരെ അലോക് വർമ്മ
പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക്‌സഭ പ്രതിപക്ഷ നേതാവും ഉള്‍ക്കൊള്ളുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെങ്കിലും ഈ സമിതി തന്നെ തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതി വിധി.
കേസ് പരിഗണിച്ച വ്യക്തി എന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സമിതിയില്‍ നിന്ന് വിട്ടുനിന്നു. പകരം ജസ്റ്റിസ് എകെ സിക്രിയെ നിയോഗിച്ചു. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ആയിരുന്നു മൂന്നാമത്തെ അംഗം.
ജനുവരി, 9 ബുധനാഴ്ച തന്നെ സമിതി യോഗം ചേര്‍ന്നെങ്കിലും ഒരു തീരുമാനവും ആകാതെ പിരിയുകയായിരുന്നു. എന്നാല്‍ ജനുവിരി 10, വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ അലോക് കുമാര്‍ വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ തീരുമാനം പുന:സ്ഥാപിക്കുകയായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിയോജനക്കുറിപ്പോടെ ആയിരുന്നു ഇത്.
അലോക് കുമാര്‍ വര്‍മയ്‌ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് യോഗത്തില്‍ ജസ്റ്റിസ് സിക്രി പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിടെയാണ് ആ ആരോപണങ്ങള്‍ എന്ന ചോദ്യമാണത്രെ ഖാര്‍ഗ്ഗെ ഉന്നയിച്ചത്. ഒടുവില്‍ പ്രധാനമന്ത്രിയുടേയും ജസ്റ്റിസ് സിക്രിയുടേയും ഭൂരിപക്ഷ തീരുമാന പ്രകാരം അലോക് വര്‍മയെ മാറ്റാന്‍ സമിതി തീരുമാനിച്ചു.
അലോക് വര്‍മയ്‌ക്കെതിരെ സിവിസി റിപ്പോര്‍ട്ടില്‍ മൂര്‍ത്തമായ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സിബിഐ ഡയറക്ടര്‍ ആയി തുടരാന്‍ അനുവദിക്കണം എന്നും ആയിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയുടെ വിയോജന കുറിപ്പ്. അലോക് വര്‍മയെ നീക്കിയതിനെതിരെ കോടതിയില്‍ സമീപിച്ചവരില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയും ഉണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഖാര്‍ഗ്ഗെ സമിതിയില്‍ നിന്ന് വിട്ടുനിന്നില്ല എന്ന ചോദ്യവും ബിജെപി ഉന്നയിക്കുന്നുണ്ട്.