പഞ്ചാബിലെ കര്‍ഷകരെ കേന്ദ്രം അപകീര്‍ത്തിപ്പെടുത്തുന്നു: രൂക്ഷ വിമര്‍ശനവുമായി അമരീന്ദര്‍ സിങ്
ചണ്ഡീഗഢ്: സംസ്ഥാനത്തെ കര്‍ഷകരെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരായി സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികൾ, അര്‍ബന്‍ നക്സലുകൾ, ഗുണ്ടകൾ എന്നൊക്കെ വിളിച്ച് കേന്ദ്രവും ബിജെപിയും നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പഞ്ചാബിലെ കര്‍ഷകരെ അപമാനിക്കാനായി പുതിയ ഗൂഢാലോചനയും അവര്‍ നടത്തിയിരിക്കുന്നതെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.
58 ബോണ്ടഡ് തൊഴിലാളികളെ സംസ്ഥാനത്ത് നിന്ന് രക്ഷപ്പെടുത്തിയ സൗഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സർക്കാരിന് അയച്ച കത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പഞ്ചാബിലെ കര്‍ഷര്‍ തൊഴിലാളികളെ അടിമകളായി ഉപയോഗിച്ചുവെന്ന ദുരാരോപണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഉചിതമായ പ്രതികരണത്തിനായി കാത്തിരിക്കാതെയാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്‌എ) ചില പ്രമുഖ പത്രങ്ങൾക്കും മാധ്യമസ്ഥാപനങ്ങൾക്കും വിവരങ്ങള്‍ കൈമാറിയത് ഇത് കൂടുതല്‍ സംശയകരമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദരിദ്രരുടെയും അധഃസ്ഥിതരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ സർക്കാരും സംസ്ഥാന പൊലീസും കഴിവുള്ളവരാണെന്ന് വാദിച്ച മുഖ്യമന്ത്രി, ഓരോ കേസിലും ഉചിതമായ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും ഭൂരിഭാഗം ആളുകളും അവരുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, കുറ്റവാളികൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള പഞ്ചാബിലെ ഗ്രാമങ്ങളിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇത്തരത്തിലെ 58 തൊഴിലാളികളെ 2019-20 ല്‍ രക്ഷപ്പെടുത്തിയെന്നായിരുന്നു ബിഎഎസ്എഫ് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. കൂടുതൽ ജോലി ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് ലഹരിമരുന്ന് നൽകുകയാണെന്നും പഞ്ചാബ് സര്‍ക്കാറിന് അയച്ച കത്തില്‍ കേന്ദ്ര സേന വ്യക്തമാക്കിയിരുന്നു. അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.