സംഘികളുടെ കളി സാഹിത്യ അക്കാദമിയില്‍ ചെലവായില്ല, പ്രതിഭാ റായ് വീണു, ചന്ദ്രശേഖര കമ്പാര്‍ അധ്യക്ഷന്‍
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിഭയെ പിന്തുണയ്ക്കാനായിരുന്നു ബിജെപി തങ്ങളെ പിന്തുണയ്ക്കുന്നവരോട് ആവശ്യപ്പെട്ടിരുന്നത്
ദില്ലി: കേന്ദ്ര സാഹിത്യഅക്കാദമിയില്‍ പിടിമുറുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ എട്ടുനിലയില്‍ പൊട്ടി. സംഘപരിവാറിന്റെയും ബിജെപിയുടെയും പിന്തുണയോടെ മത്സരിച്ച ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠം പുരസ്‌കാര ജേത്രിയുമായ പ്രതിഭാ റായി വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ കന്നട സാഹിത്യകാരനും പുരോഗമന പക്ഷത്തിന്റെ സ്ഥാനാര്‍ഥിയുമായ ചന്ദ്രശേഖര കമ്പാര്‍ പുതിയ അധ്യക്ഷനായി.
29നെതിരെ 56 വോട്ടുകള്‍ക്കാണ് കമ്പാര്‍ പ്രതിഭാ റായിയെ പരാജയപ്പെടുത്തിയത്. നേരത്തെ സാംസ്‌കാരിക മേഖലയില്‍ സ്വാധീനം കുറയുന്നതിനാല്‍ എഴുത്തുകാര്‍ക്കിടയില്‍ പിടിമുറുക്കാന്‍ സാധിക്കുന്നില്ലെന്ന് സംഘപരിവാറും ബിജെപിയും വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സാംസ്‌കാരിക മേഖലയിലെ വളരെ പ്രധാനപ്പെട്ട ഇടമായ സാഹിത്യ അക്കാദമി തന്നെ പിടിക്കാന്‍ ബിജെപി രംഗത്തെത്തിയത്.
ചന്ദ്രശേഖര കമ്പാര്‍
കന്നട ഭാഷയിലെ ഏറ്റവും പ്രശസ്തനായ കവിയും നാടകകൃത്തുമാണ് ചന്ദ്രശേഖര കമ്പാര്‍. നാടോടി പാരമ്പര്യ സ്പര്‍ശവും വടക്കന്‍ കര്‍ണാടക ഭാഷാ ശൈലിയുമാണ് അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പുറമേ ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ കൃതികള്‍ കമ്പാര്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പണ്ട് എംടിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സിങ്കാരവ്വ മത്തു അരമനെ എന്ന എന്ന നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതിഭാ റായ്
ഒഡിയ ഭാഷയിലെ കുലപതിയായിട്ടാണ് പ്രതിഭാ റായിയെ കണക്കാക്കുന്നത്. ശിലാപദ്മ എന്ന പ്രതിഭയുടെ നോവല്‍ അതിപ്രശസ്തമാണ്. ഈ നോവലിന് ഒറീസ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. 2011ലാണ് ഇവര്‍ക്ക് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്നത്. ഇവരുടെ ദ്രൗപദി എന്ന നോവലും അതിപ്രശസ്തമായിരുന്നു. ഹിന്ദു ആശയങ്ങളുടെ അംശം ഇവരുടെ നോവലുകളില്‍ ഉണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ബിജെപിയുമായി അടുക്കാനുള്ള കാരണവും ഇത് തന്നെയായിരുന്നു.
ബിജെപിയുടെ തന്ത്രം
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിഭയെ പിന്തുണയ്ക്കാനായിരുന്നു ബിജെപി തങ്ങളെ പിന്തുണയ്ക്കുന്നവരോട് ആവശ്യപ്പെട്ടിരുന്നത്. കടുത്ത മത്സരമായിരിക്കും ഇത്തവണ നടക്കുകയെന്നും അഭ്യൂഹമുണ്ടായിരുന്നു. ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കുമെന്ന് വ്യാപക പ്രചാരണവുമുണ്ടായിരുന്നു. നേരത്തെ പഞ്ചാബില്‍ നിന്നുള്ള എഴുത്തുകാരനെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ബിജെപി ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. ഇരുവരെയും കൂടാതെ മറാത്തി എഴുത്തുകാരന്‍ ബാല്‍ചന്ദ്ര നെമാഡെയും മത്സരിച്ചിരുന്നു.
മൂന്നാമത്തെ കന്നട എഴുത്തുകാരന്‍
സാഹിത്യ അക്കാദമിയുടെ താല്‍ക്കാലിക വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നാണ് കമ്പാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ പദവി വഹിക്കുന്ന മൂന്നാമത്തെ കന്നട എഴുത്തുകാരന്‍ എന്ന നേട്ടവും കമ്പാര്‍ സ്വന്തമാക്കി. നേരത്തെ വിനായക കൃഷ്ണ ഗോകക്, യുആര്‍ അനന്തമൂര്‍ത്തി എന്നിവരാണ് ഈ പദവിയിലെത്തിയ കന്നട എഴുത്തുകാര്‍.
മലയാളി സാന്നിധ്യം
കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ കമ്പാറിനെ പിന്തുണച്ചെന്നാണ് സൂചന. പ്രഭാവര്‍മ, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ്. സി രാധാകൃഷ്ണന്‍ നേരത്തെ തന്നെ അംഗമായിരുന്നു. ഇവര്‍ കമ്പാറിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കവി കെ സച്ചിദാനന്ദന്‍ രാജിവെച്ചതോടെയാണ് അക്കാദമിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ഫാസിസം വേണ്ട
സംഘപരിവാറിന്റെ കടന്നു കയറ്റം സാഹിത്യഅക്കാദമിയില്‍ വേണ്ടെന്നും അത് ഫാസിസത്തിന് വഴിവെക്കുമെന്നുമാണ് എഴുത്തുകാരുടെ ആശങ്ക. കമ്പാറിന് മികച്ച സാഹിത്യബോധവും അതോടൊപ്പം രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനും അക്കാദമിയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുമെന്നാണ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. നേരത്തെ നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ സംഘപരിവാര്‍ അനുകൂലിയായ സാഹിത്യകാരന്‍ ബല്‍ദേവ് ശര്‍മയെ അധ്യക്ഷനാക്കിയത് വന്‍ വിവാദമായിരുന്നു. ഈ നീക്കത്തിലൂടെ സംഘപരിവാര്‍ എന്‍ബിഎസ്സില്‍ പിടിമുറുക്കുകയും ചെയ്തിരുന്നു.