ചന്ദ്രയാൻ-3; 'ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി..ഇത് ഐതിഹാസിക നിമിഷം'; പ്രധാനമന്ത്രി
ഡൽഹി: ചന്ദ്രയാൻ-3 വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്ര നിമിഷമാണിതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു . 'ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കി. ഇത്തരം ചരിത്ര മുഹൂർത്തങ്ങൾ കാണുമ്പോൾ അഭിമാനം തോന്നും. ഇത് പുതിയ ഇന്ത്യയുടെ ഉദയമാണ്', പ്രധാനമന്ത്രി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലാണ് മോദി. അവിടെ വെച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

'ഞാൻ ദക്ഷിണാഫ്രിക്കയിലായിരിക്കാം, പക്ഷേ എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തോടൊപ്പമായിരുന്നു. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്. ഇത് ചരിത്ര നിമിഷമാണ്. വികസിത ഇന്ത്യയുടെ കാഹളമാണ്', പ്രധാനമന്ത്രി പറഞ്ഞു. ഈ വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ താൻ അഭിന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ മറ്റൊരു രാജ്യവും അവിടെ ലാൻഡർ ഇറക്കിയിട്ടില്ല. നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്താലാണ് ഞങ്ങൾ അവിടെയെത്തിയത്. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ കെട്ടുകഥകളേയും ഈ നേട്ടം തിരുത്തിക്കുറിക്കും', അദ്ദേഹം പറഞ്ഞു.
'ചെറുപ്പത്തിൽ ചന്ദ്രൻ വളരെ ദൂരയാണെന്നാണ് നമ്മൾ കേട്ടിരുന്നത്. എന്നാൽ ഇന്ന് ചന്ദ്രൻ വളരെ അടുത്താണെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നു.
ഇത് ഇന്ത്യയുടെ മാത്രം വിജയമല്ല. ഇത് മാനവരാശിയുടെ വിജയമാണ്.ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന വർഷമാണിത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു കുടുംബം എന്നതാണ് ഇന്ത്യയുടെ നിലപാട്', പ്രധാനമന്ത്രി പറഞ്ഞു.
വൈകീട്ട് 6.04 നായിരുന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.45 ഓടെയായിരുന്നു ലാൻഡിംഗ് പ്രക്രിയ ആരംഭിച്ചത്. ഏറെ നെഞ്ചിടിപ്പോടെയായിരുന്നു ലാൻഡിംഗ് പ്രകിയ രാജ്യമാകെ ഉറ്റുനോക്കിയത്. ഓരോ പ്രക്രിയയും വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിക്കുമ്പോൾ കരഘോഷങ്ങളായിരുന്നു. ഒടുവിൽ 6.04 ഓടെ ആ ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.
ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ-3 ലാൻഡ് ചെയ്തിരിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിനായി ഇന്ത്യ ചന്ദ്രന്റെ ദക്ഷിണ ധ്രുവം തെരഞ്ഞെടുത്തതിന് രണ്ട് കാരണമാണുള്ളത്. ഒന്ന് ദക്ഷിണ ധ്രുവത്തിൽ വലിയ അളവിൽ ജലസാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഭാവിയിൽ മനുഷ്യർ ചന്ദ്രനിൽ വസിക്കുകയാണെങ്കിലും ദക്ഷിണ ധ്രുവമാണ് അഭികാമ്യം. രണ്ടാമത്തെ കാര്യം ദക്ഷിണ ധ്രുവം എന്നത് ഇരുട്ട് നിറഞ്ഞ സ്ഥലമാണ്. . അതുകൊണ്ട് തന്നെ പ്രശ്നങ്ങളില്ലാതെ ചന്ദ്രന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പര്യവേക്ഷണം കൃത്യമായി നടത്താൻ സാധിക്കും. ഭൂമിയുടെ ഉത്ഭവത്തിന് പിന്നിലെ അടിസ്ഥാന തത്വങ്ങളിലേക്ക് കുറച്ച് വെളിച്ചം വീശുന്ന വിവരങ്ങളും ലഭിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications