3 ൽ 1 കൈവിട്ടു, രണ്ടാമത്തേത് തുലാസിൽ.. പിന്നാലെ ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ നിർണായക നീക്കം
ദില്ലി; 2018 ൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം കൈപിടിയിലാക്കി കൊണ്ടായിരുന്നു ദേശീയ തലത്തിൽ കോൺഗ്രസ് തങ്ങളുടെ തിരിച്ച് വരവ് അറിയിച്ചത്. എന്നാൽ ഭരണത്തിലേറി രണ്ട് വർഷം പിന്നിടുമ്പോഴേക്കും നഷ്ടങ്ങളുടെ പട്ടികയാണ് കോൺഗ്രസിന് ബാക്കിയായിരിക്കുന്നത്.
പുതിയ തന്ത്രവുമായി കോൺഗ്രസ്; രാജസ്ഥാനിൽ 'ശുദ്ധികലശം'!! കണക്കിലെ കളികൾ ഇങ്ങനെ
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും എംഎൽഎമാരും പാലം വലിച്ച് ബിജെപിയിൽ എത്തിയതോടെയാണ് സംസ്ഥാന അധികാരം നഷ്ടമായി. രണ്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിൽ സർക്കാർ തുലാസിലാണ്. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ് വിമത നീക്കം നടക്കുന്നത്. ഇനി ബാക്കിയുള്ളത് ചത്തീസ്ഗഡ് ആണ്.
രാജസ്ഥാനിൽ നടന്നത്
മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലെ വിമത നീക്കം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ് പാർട്ടിക്കെതിരെ എംഎൽഎമാർ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഏത് നിമിഷവും അട്ടിമറിക്കുമെന്നാണ് എംഎൽഎമാരുടെ വെല്ലുവിളി.
മുഖ്യമന്ത്രി പദം
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ പ്രതിസന്ധി. പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പരിഗണിക്കാതെയായിരുന്നു ഹൈക്കമാന്റ് അശോക് ഗെഹ്ലോട്ടിനെ 2018 ൽ മുഖ്യമന്ത്രിയാക്കിയത്.
പുറത്താക്കി നേതൃത്വം
ഇനിയും ഗെഹ്ലോട്ടിന് കീഴിൽ പ്രവർത്തിക്കാൻ ആകില്ലെന്നാണ് സച്ചിൻ പൈലറ്റും എംഎൽഎമാരും വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പദം നൽകിയാൽ അല്ലാതെ മറ്റൊരു വീഴ്ചയ്ക്കില്ലെന്ന കട്ടായമാണ് സച്ചിൻ പൈലറ്റ് ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ പൈലറ്റിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരേയും നേതൃത്വം പുറത്താക്കി.
15 സെക്രട്ടറിമാർ
അതേസമയം രാജസ്ഥാനിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചതോടെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ചില നിർണായക തിരുമാനങ്ങളാണ് പാർട്ടി കൈക്കൊണ്ടിരിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി 15 കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ.
പുതുമുഖങ്ങൾക്ക് അവസരം
പുതുമുഖ എംഎൽഎമാർക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. പിന്നാക്ക വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍നിന്നുമുള്ളവരാണ് പുതിയതായി നിയമിതരായവരിൽ 10 പേർ. മൂന്ന് പേർ സ്ത്രീകളാണ്. അതേസമയം കോൺഗ്രസ് നടപടിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. രാജസ്ഥാൻ ഇഫക്ടാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിൽ എന്ന് ബിജെപി പരിഹസിച്ചു.
Recommended Video
പൈലറ്റിന് നന്ദി പറയണമെന്ന്
രാജസ്ഥാന് സമാനമായ രീതിയിൽ സംസ്ഥാനത്ത് വിമത നീക്കം ഭയന്നാണ് കോൺഗ്രസിൻറെ തിരക്കിട്ട നീക്കം എന്നാണ് ബിജെപി വിമർശനം. പുതിയ നിയമനം ലഭിച്ചവര്‍ രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന് നന്ദി പറയണമെന്നും ബിജെപി എംപി സുനില്‍ സോണി പരിഹസിച്ചു. ഇത്തരം നിയമനങ്ങൾ നേരത്തേ കോൺഗ്രസ് എതിർത്തിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമത നീക്കം തടയാൻ
പ്രതിപക്ഷത്ത് ഇരുന്ന സമയത്ത് ഈ രീതിയിലുള്ള നിയമനങ്ങളെ ചോദ്യം ചെയ്ത് കൊണ്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്ന് ബിജെപി നേതാവ് രാജേഷ് മുനാത് പറഞ്ഞു. ഇപ്പോഴെന്താണ് സംഭവിച്ചത്? വിമതര തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയായ ഭാഗൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അനുവദിക്കരുത്
2018 ഏപ്രിലിൽ ബിജെപി സർക്കാരിനു കീഴിലുള്ള നിയമനങ്ങൾക്കെതിരായ ഹരജി തള്ളിക്കൊണ്ട് 2017 ലെ ഇടക്കാല ഉത്തരവ് പാലിക്കാനായിരുന്നു ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്. പാർലമെന്ററി സെക്രട്ടറിമാർക്ക് മന്ത്രിമാർക്ക് തുല്യമായി അധികാരവും സൗകര്യങ്ങളും അനുവദിക്കരുതെന്നായിരുന്നു കോടതി നിർദ്ദേശം.
മുഖ്യമന്ത്രി മോഹം
അതേസമയം ബിജെപി ആരോപണങ്ങളെ മുഖ്യമന്ത്രി ഭാഗൽ തള്ളി.ഭരണപരമായ പ്രവർത്തനങ്ങളെക്കുറിച്ചും ജനപ്രതിനിധികൾക്ക് അറിവുണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് നിയമനം എന്ന് അദ്ദേഹം പറഞ്ഞു.എംഎല്‍എമാരില്‍ നാല് പേരെ ആഭ്യന്തരമന്ത്രി താമ്രധ്വജ് സാഹുവിന്റെയും ആരോഗ്യമന്ത്രി ടിഎസ്. സിങ് ദേവിന്റേയും ഓഫീസിലാണ് നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം മോഹിച്ചവരായിരുന്നു ഈ നേതാക്കൾ.