ഛത്തീസ്ഗഡ് എക്സിറ്റ് പോൾ: കോൺഗ്രസ് ബി ജെ പിയെ കടത്തിവെട്ടും, 66 സീറ്റ് വരെ പ്രവചിച്ച് ടിവി 5 ന്യൂസ്
ന്യൂഡൽഹി: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷനൽകി ടിവി 5 ന്യൂസ് എക്സിറ്റ് പോൾ പ്രവചനം. ഛത്തീസ്ഗഡിൽ ബി ജെ പിക്ക് 29 - 39 സീറ്റുകളാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 54 മുതൽ 66 വരെയാണ് സീറ്റുകൾ പ്രവചിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്.
ബി ജെ പിയും കോൺഗ്രസും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. കോൺഗ്രസ് അധികാരം നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി ഭരണം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബി ജെ പി കരുതുന്നത്.

തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ സംസ്ഥാനത്ത് അധികാരത്തിൽ വീണ്ടും എത്തുമെന്ന പ്രതീക്ഷ കോൺഗ്രസ് പ്രകടിപ്പിച്ചിരുന്നു. ആരായിരിക്കും മുഖ്യമന്ത്രി എന്നത് അടക്കമുള്ള കാര്യങ്ങളിൽ ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 2018 ൽ 90 സീറ്റുകളിൽ 68 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്.
ഉപ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ സീറ്റ് നില ഉയരുകയും ചെയ്തു. നിലവിൽ 71 സീറ്റുകളാണ് കോൺഗ്രസിന്. ഇത്തവണ ഇതിനേക്കാൾ ലഭിക്കും എന്നാണ് കരുതുന്നത്. അതേസമയം കോൺഗ്രസിനെ തകർക്കാൻ പറ്റുമെന്ന പ്രതീക്ഷ ബി ജെ പിക്കുമുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിന് മുന്നിൽ അമ്പേ തോറ്റുപോയിരുന്നു പാർട്ടി.












Click it and Unblock the Notifications