'മത്സരം കടുപ്പിച്ച് ആം ആദ്മി'; ആഭ്യന്തര റിപ്പോർട്ടിന് പിന്നാലെ പഞ്ചാബിൽ തന്ത്രം മാറ്റി കോൺഗ്രസ്
ചണ്ഡീഗഡ്; പഞ്ചാബിൽ തന്ത്രങ്ങൾ മാറ്റി കോൺഗ്രസ്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി ശക്തമായ പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നതെന്ന പാർട്ടി ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ആം ആദ്മിയെ കടന്നാക്രമിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ദിവസം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി ജെ പിയേയും രൂക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ ജലന്ധറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാളിനെ കടന്നാക്രമിക്കുന്ന രാഹുലിനേയാണ് കണ്ടത്. കൊവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി ദില്ലിയിൽ കെജരിവാൾ സർക്കാർ എന്ത് ചെയ്തെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആം ആദ്മിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ആം ആദ്മി ബി ജെ പിയുടെ ബി ടീം ആണെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. ദില്ലിയിലെ വിദ്യാഭ്യാസ- ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് യാതൊരു വികസനവും ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. പഞ്ചാബിൽ ആം ആദ്മി അധികാരത്തിൽ വന്നാൽ സർക്കാരിനെ നിയന്ത്രിക്കുക ദില്ലിയിൽ നിന്നായിരിക്കുമെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ആം ആദ്മിയ്ക്ക് അനുകൂലമാകുന്നു കാര്യങ്ങൾ എന്ന പാർട്ടി നേതാക്കളുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു നേതാക്കളുടെ കടന്നാക്രമണങ്ങൾ.

പഞ്ചാബിൽ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി മുതിർന്ന സംസ്ഥാന പാർട്ടി നേതാക്കളെ കണ്ട് അഭിപ്രായം തേടിയിരുന്നു. ഇതിൽ ആം ആദ്മിയുടെ വളർച്ചയെ കുറിച്ച് മുതിർന്ന നേതാവായ സുനിൽ ജാക്കർ രാഹുലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം നേതൃത്വം ആദ്യം പരിഗണിച്ചില്ലേങ്കിലും തിരഞ്ഞെടുപ്പ് അടുക്കവെ ആം ആദ്മി യഥാർത്ഥ എതിരാളികളായി ഉയർന്ന് വന്നത് നേതൃത്വത്തിനിടയിലും കടുത്ത ആശങ്കയ്ക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അമരീന്ദർ സിംഗ് സർക്കാരിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു നേതൃത്വത്തെ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചന്നിയെ പ്രഖ്യാപിച്ചത്.

അതേസമയം ആം ആദ്മിക്കെതിരെ പ്രചരണം കടുപ്പിക്കാൻ ശക്തരായ നേതാക്കളെ തന്നെ കോൺഗ്രസ് രംഗത്തിറക്കിയിട്ടുണ്ട്. ദില്ലിയിൽ കൊവിഡ് കാലത്ത് രോഗികൾക്ക് സഹായം എത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് ബി വി ശ്രീനിവാസയാണ് ഇതിലൊരാൾ. മാത്രമല്ല, മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും എംപിയുമായ സന്ദീപും എഎപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ അൽക്ക ലാംബയുമെല്ലാം ശക്തമായ പ്രചരണങ്ങളാണ് ആം ആദ്മിക്കെതിരെ നടത്തുന്നത്. ചന്നിയെ സാധാരണക്കാരുടെ മുഖ്യമന്ത്രിയായി അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടികളും പ്രചരണങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി അധികാരത്തിലേറിയ കോൺഗ്രസ് ഇത്തവണയും ഭരണ തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ദളിത് നേതാവായ ചരൺ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുകൂലമാകുമെന്ന് നേതൃത്വം കരുതുന്നു. എന്നാൽ ഏറ്റവും ഒടുവിലായി വന്ന അഭിപ്രായ സർവ്വേകൾ ഉൾപ്പെടെ ഇത്തവണ കോൺഗ്രസിന് സംസ്ഥാനത്ത് ഭരണ നഷ്ടപ്പെടുമെന്നാണ് പ്രവചിച്ചത്.

കോൺഗ്രസിനെ വീഴ്ത്തി ആം ആദ്മി ഭരണം പിടിക്കുമന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്. ആം ആദ്മിക്ക് 50-55 നും ഇടയിൽ സീറ്റുകൾ വരെ സർവ്വേ പ്രവചിക്കുന്നുണ്ട്. 2017 ൽ തങ്ങളുടെ കന്നിപ്പോരാട്ടത്തിൽ 20 സീറ്റുകൾ നേടി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ആം ആദ്മി കാഴ്ച വെച്ചത്. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഈ പ്രകടനം ആവർത്തിക്കാൻ ആം ആദ്മിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ആം ആദ്മിയിൽ നിന്ന് നിരവധി നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയിരുന്നു. എം എൽ എമാർ ഉൾപ്പെടെയുള്ളവരായിരുന്നു പാർട്ടി വിട്ടത്.












Click it and Unblock the Notifications