ഗുജറാത്ത് മുൾമുനയിൽ, കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റുന്നു! വീണ്ടും രാഷ്ട്രീയ നാടകം
അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്തും രാഷ്ട്രീയ നാടകങ്ങളുടെ മുള്‍മുനയില്‍.. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ആശങ്കയിലായിരിക്കുന്നത്.
മധ്യപ്രദേശിലേതിന് സമാനമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ക്യാംപിലെത്തിയേക്കും എന്ന് സൂചിപ്പിക്കുന്ന നീക്കങ്ങളാണ് ഗുജറാത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇതോടെ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റുകയാണ്.
തകരാതെ കോൺഗ്രസ്
ബിജെപിയുടെ ശക്തി ദുര്‍ഗമായ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73 സീറ്റുകള്‍ സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഭരണം പിടിക്കാന്‍ ഒരു കളി സമീപകാലത്ത് കോണ്‍ഗ്രസ് നടത്തുകയുണ്ടായി. എന്നാലത് ഫലം കണ്ടില്ല.
ആശങ്ക പടരുന്നു
അതിന് പിറകെ സ്വന്തം എംഎല്‍എമാര്‍ മധ്യപ്രദേശിലേതിന് സമാനമായി ബിജെപി ക്യാംപിലെത്തുമോ എന്ന ഭീതിയും കോണ്‍ഗ്രസിനുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിനായി ബിജെപി മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്.
രണ്ട് പേരെ ജയിപ്പിക്കാം
രണ്ട് സീറ്റുകളില്‍ വീതം ജയിക്കാനുളള അംഗബലം നിയമസഭയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഉണ്ട്. കോണ്‍ഗ്രസിന് സ്വന്തമായുളള 73 എംഎല്‍എമാര്‍ കൂടാതെ സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയുടെ പിന്തുണയുമുണ്ട്. രണ്ട് എംഎല്‍എമാരുളള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഒരു എംഎല്‍എ മാ്രമുളള എന്‍സിപി എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്.
മൂന്നാമത്തെ സ്ഥാനാർത്ഥി
18 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്കുളളത് 103 എംഎല്‍എമാരാണ്. ഒരു സീറ്റില്‍ ജയിക്കാന്‍ 37 വോട്ടാണ് ആവശ്യം. രണ്ട് എംഎല്‍എമാരെ ബിജെപിക്ക് സ്വന്തമായി തന്നെ ജയിപ്പിക്കാം. എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം എങ്കില്‍ പുറത്ത് നിന്ന് പിന്തുണ വേണം. 8 വോട്ടുകള്‍ കൂടി കിട്ടിയാലെ മൂന്നാമത്തെ സീറ്റും സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കൂ.
മുൻ കോൺഗ്രസുകാരൻ
ഇതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്. അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര എന്നിവരെ കൂടാതെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് മുന്‍ കോണ്‍ഗ്രസുകാരനായ നരഹരി അമിനിനെ ആണ്. സ്ഥാനാര്‍ത്ഥി നരഹരി ആണെന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക ഇരട്ടിയാക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ നേരിട്ട് കണ്ട് വോട്ട് തേടും എന്നാണ് നാമനിര്‍ദേശ പത്രിക കൊടുത്തതിന് ശേഷം നരഹരി പ്രതികരിച്ചത്.
ബിജെപി സ്ഥാനാർത്ഥിയോട് ചായ്വ്
മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി കൂടിയായ നരഹരി 2012ലാണ് കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട നരഹരി നേരെ ബിജെപിയില്‍ എത്തി. പാര്‍ട്ടി വിട്ടെങ്കിലും നരഹരിയോട് ചായ്വുളളവര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. ഇവര്‍ വോട്ട് മറിക്കാനുളള സാധ്യതകള്‍ തളളിക്കളയാനാവുന്നതല്ല.
പാട്ടീദാറുകൾ അസംതൃപ്തർ
ശക്തിസിംഗ് ഗോഹില്‍, ഭാരത് സിംഗ് സോളങ്കി എന്നിവരാണ് രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. അതേസമയം ഗുജറാത്തിലെ വന്‍ വോട്ട് ബാങ്കായ പാട്ടീദാര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി ഇല്ലാത്ത് പാര്‍ട്ടിയിലെ പട്ടീദാര്‍ നേതാക്കളെ അതൃപ്തരാക്കിയിട്ടുണ്ട്. ഇത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമോ എന്നും കോണ്‍ഗ്രസ് ഭയക്കുന്നു.
5 കോൺഗ്രസ് വോട്ട് വേണം
ജിഗ്നേഷ് മേവാനി തന്റെ വോട്ട് കോണ്‍ഗ്രസിനാണെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്‍സിപിയുടെ ഒന്നും ബിടിപിയുടെ രണ്ടും എംഎല്‍എമാര്‍ വോട്ട് മറിച്ചാലും കോണ്‍ഗ്രസില്‍ നിന്ന് 5 പേരുടെ പിന്തുണ കൂടി വേണം നരഹരിക്ക് ജയിക്കാന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും അകമേ ആശങ്കയിലാണ്
രാജസ്ഥാനിലേക്ക് മാറ്റും
അല്‍പേഷ് താക്കൂറിനെ പോലുളള നേതാക്കള്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്യുകയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത അനുഭവം കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുളള രാജസ്ഥാനിലേക്ക് എംഎല്‍എമാരെ സുരക്ഷിതരായി മാറ്റാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതേസമയം മൂന്ന് സീറ്റിലും ബിജെപി ജയിക്കും എന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.