ഗുജറാത്തില്‍ കോണ്‍ഗ്രസിനെ എഴുതിത്തള്ളരുത്
അഹമ്മദാബാദ്: കാര്യം നരേന്ദ്ര മോദിയുടെ കോട്ടയാണ്. ബി ജെ പിയുടെ വെറ്ററന്‍ നേതാവായ എല്‍ കെ അദ്വാനിയും മോദിയും മത്സരിക്കുന്നുമുണ്ട്. പക്ഷേ ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പാടേ എഴുതിത്തള്ളാന്‍ പറ്റില്ല എന്നാണ് അദ്വാനിയുടെ ഗാന്ധിനഗറടക്കമുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള സൂചനകള്‍. അഞ്ചോ ആറോ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസ് സ്വന്തമാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
26 സീറ്റുകളാണ് ഗുജറാത്തില്‍ ഉള്ളത്. 2009 ല്‍ ഇതില്‍ 11 എണ്ണമാണ് കോണ്‍ഗ്രസിന് കിട്ടിയത്. ദേശീയതലത്തില്‍ തിരിച്ചടിയുണ്ടായെങ്കിലും 15 സീറ്റുകള്‍ ഇവിടെ ബി ജെ പി നേടി. 46 ശതമാനം വോട്ടുകള്‍ ബി ജെ പി നേടിയപ്പോള്‍ കടുത്ത മത്സരം കാഴ്ചവെച്ച കോണ്‍ഗ്രസിന് 43.4 ശതമാനം വോട്ടുകള്‍ നോടാനായി. 0.3 ശതമാനം വോട്ടുകളോടെ മൂന്നാം മുന്നണി സാന്നിധ്യമറിയിച്ചു.
നരേന്ദ്ര മോദി തരംഗവും യു പി എയ്‌ക്കെതിരായ ഭരണ വിരുദ്ധ വികാരവും മുന്‍ നിര്‍ത്തി 26 സീറ്റുകളും തൂത്തുവാരാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. പ്രധാനമന്ത്രിയായി ഗുജറാത്തിന്റെ പുത്രനെ അയക്കൂ എന്നാണ് സംസ്ഥാനത്ത് ബി ജെ പിയുടെ പ്രധാന മുദ്രാവാക്യവും. എന്നാല്‍ രാജ്യമെങ്ങും പര്യടനം നടത്തുന്നതിനിടയില്‍ മോദിക്ക് സ്വന്തം നാട്ടില്‍ അധികം ശ്രദ്ധ കൊടുക്കാന്‍ പറ്റിയിട്ടില്ല. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം മുന്‍പാണ് മോദി ഗുജറാത്തില്‍ സജീവമായത്.
കേദ, ആനന്ദ് എന്നീ അടുത്തടുത്ത മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്. ആനന്ദില്‍ ഭരത് സിംഗ് സോളങ്കിയും കേദയില്‍ ദിന്‍ശ പട്ടേലുമാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. തെക്കന്‍ ഗുജറാത്തിലെ ബര്‍ദോളി, വടക്കന്‍ ഗുജറാത്തിലെ സബര്‍കാന്ത, കിഴക്കന്‍ ഗുജറാത്തിലെ പഞ്ചമഹല്‍, ദാഹോദ് സീറ്റുകളിലും കോണ്‍ഗ്രസിന് ജയപ്രതീക്ഷയുണ്ട്. ഏപ്രില്‍ 30 ന് ഒറ്റഘട്ടത്തിലാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്.