കോൺഗ്രസ് നേതാവ് ജനാര്‍ധന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍, കോൺഗ്രസുമായി അകൽച്ച
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ എംപിയുമായ ജനാര്‍ധന്‍ ദ്വിവേദി ആര്‍എസ്എസ് വേദിയില്‍. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ ദ്വിവേദി ആര്‍എസ്എസ് നേതാക്കളുമായി വേദി പങ്കിട്ടത്. എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ജനാര്‍ധന്‍ ദ്വിവേദി കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് ദ്വിവേദി പരിപാടിയില്‍ പങ്കെടുത്തത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭത്തിലെ നേതാവായ സാധ്വി റിതംബര എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത് കൊണ്ടാണ് പങ്കെടുത്തത് എന്നാണ് ഇതേക്കുറിച്ച് ജനാര്‍ധന്‍ ദ്വിവേദിയുടെ പ്രതികരണം. ആര്‍എസ്എസ് നേതാക്കളുമായി ദ്വിവേദി വേദി പങ്കിട്ടതില്‍ തെറ്റില്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ദ്വിവേദി ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രമല്ല മറിച്ച് നേതാക്കളുമായി വേദിയാണ് പങ്കിട്ടത് എന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരി വ്യക്തമാക്കിയത്. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടി ആയത് കൊണ്ടാണ് ദ്വിവേദി പങ്കെടുത്തത്. ഭഗവത് ഗീതയുടെ കുത്തകാവകാശം ആര്‍എസ്എസിനോ മോഹന്‍ ഭാഗവതിനോ അല്ലെന്നും പവന്‍ ഖേര പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ജനാര്‍ധന്‍ ദ്വിവേദി നേരത്തെ പരസ്യമായി രംഗത്ത് വന്നിരുന്നു.