പ്രതിരോധ മരുന്നില്‍ പോലും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്രം, കുറ്റപ്പെടുത്തി കെസി വേണുഗോപാൽ
ദില്ലി: കൊവിഡിനെ പ്രതിരോധിക്കുന്നതിനുളള കൊവിഷീൽഡ് വാക്സിന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വില പ്രഖ്യാപിച്ചതിന് പിന്നാലെ വൻ പ്രതിഷേധം ഉയരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപയും ആണ് വില. കേന്ദ്രത്തിന്റെ നടപടിക്കെതിരെ കെസി വേണുഗോപാലടക്കമുളള പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന് വ്യത്യസ്ത വില നിശ്ചയിക്കാന്‍ അവസരമൊരുക്കിയ വിവേചന നടപടി ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. രാജ്യമാകെ രോഗാതുരമായ അവസ്ഥയില്‍ കഴിയുമ്പോള്‍ പ്രതിരോധ മരുന്നില്‍ പോലും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കോവി ഷീല്‍ഡിന് ഒരു ഡോസിന് കേന്ദ്ര സര്‍ക്കാര്‍ 150 രൂപയും, സംസ്ഥാന സര്‍ക്കാരുകള്‍ 400 രൂപയും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കും നല്‍കുമെന്നാണ് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല, രാജ്യത്തു ഏകീകൃതമായി കുറഞ്ഞ വിലക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതും തൊഴില്‍ രഹിതരായ യുവാക്കളെ ഉള്‍പ്പെടെ വഞ്ചി്ക്കുന്നതുമാണ് സര്‍ക്കാര്‍ സമീപനം എന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
സൗജന്യ വാക്‌സിന്‍ ഉറപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യത്തുടനീളം കുറഞ്ഞ നിരക്കില്‍ ഏകീകൃത വിലയില്‍ വാക്‌സിന്‍ ലഭ്യമാക്കാനും ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യ വാക്‌സിന്‍ ഉറപ്പു വരുത്തുകയും വേണമെന്ന നിലപാട് കോണ്‍ഗ്രസ് വിവിധ ഘട്ടത്തില്‍ ഉന്നയിച്ചതാണ്. ഒരൊറ്റ രാജ്യം, ഒരൊറ്റ മാര്‍ക്കറ്റ് എന്നെല്ലാം കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തില്‍ ഒറ്റ വാക്‌സിന്‍ ഒറ്റ വില എന്ന നിലപാട് സ്വീകരിക്കാത്തത് രാജ്യത്തോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂ എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍