മഹാസഖ്യത്തിലിടഞ്ഞ് മൂന്ന് സഖ്യകക്ഷികൾ: ബിപിഎഫും സിപിഎമ്മും പുറത്തേക്ക്? പിന്തുണച്ച് വാസ്നിക്
ഗുവാഹത്തി: അസമിൽ അഞ്ച് നിയമസാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യത്തെ പുതിയ പ്രതിസന്ധിയാണ് ബാധിച്ചിട്ടുള്ളത്. പത്ത് രാഷ്ട്രീയ പാർട്ടികൾ അടങ്ങുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് മുമ്പിൽ ഇപ്പോഴുള്ളത് വലിയ ആശയക്കുഴപ്പമാണ്. മഹാസഖ്യത്തിലെ ബിപിഎഫുമായും ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫുമായുമുള്ള ബാന്ധവം ഉപേക്ഷിക്കുന്നതായി കോൺഗ്രസ് തന്നെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ മഹാസഖ്യത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ സഖ്യകക്ഷികൾ പുറത്തുപോകുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിയ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. അതേസമയം മഹാസഖ്യത്തിലെ മറ്റൊരു സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) - വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

അസം കോൺഗ്രസ് വ്യാഴാഴ്ച എഐസിസിക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും മഹാസഖ്യം തുടരുമോ ഇല്ലയോ എന്നകാര്യത്തിൽ തീരുമാനം അറിയിക്കുകയും ചെയ്യും. മറ്റൊരു സഖ്യകക്ഷിയായ സിപിഎമ്മും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുമായി സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഏറെക്കാലം മഹാസഖ്യത്തിന്റെ ഭാഗമായിരിക്കില്ലെന്ന് സിപിഎം തുറന്നു പറഞ്ഞിട്ടുണ്ട്.

എഐയുഡിഎഫും ബിപിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള അസം കോൺഗ്രസിന്റെ തീരുമാനത്തെ പിന്തുണച്ച്, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ബുധനാഴ്ച രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിൽ നിന്ന് കാര്യങ്ങൾ മാറിക്കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അഞ്ച് സീറ്റുകളിലേക്ക് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസം കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ദില്ലിയിലേക്ക് പോകുമെന്നും അസമിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "ഈ വിഷയത്തിൽ ഉചിതമായ ചർച്ചയ്ക്ക് ശേഷമാണ് അസം കോൺഗ്രസ് തീരുമാനമെടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് അങ്ങനെ ചെയ്യാൻ പൂർണ്ണ അവകാശമുണ്ട് ആരുടെ കൂടെ പോകണമെന്ന് തീരുമാനിക്കാനും. അതിന് എതിർപ്പൊന്നുമില്ല," എന്നാണ് എഐയുഡിഎഫുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം.

2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്), മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവരുമായി കൈകോർത്തിരുന്നു. ഇതിനുള്ള പ്രധാന കാരണം സംസ്ഥാനത്തെ എല്ലാ ബിജെപി വിരുദ്ധ പാർട്ടികളും ഒന്നിക്കണമെന്നായിരുന്നു അന്നത്തെ സാഹചര്യത്തിന്റെ ആവശ്യമെന്നും വാസ്നിക് പറഞ്ഞു."രാഷ്ട്രീയ സാഹചര്യം കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു. അത് ഒരിക്കലും സ്തംഭനാവസ്ഥയിലല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്," വാസ്നിക് പറഞ്ഞു.

എഐയുഡിഎഫിനൊപ്പം തന്നെ എപിസിസിയുടെ കോർ കമ്മിറ്റി ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടുമായി (ബിപിഎഫ്) ഉള്ള ബാന്ധവം ഉപേക്ഷിക്കാനും തീരുമാനിച്ചിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു സഖ്യകക്ഷിയായ സിപിഎം കോൺഗ്രസുമായി സീറ്റ് പങ്കിടൽ ക്രമീകരണം മാത്രമാണുള്ളതെന്നും എന്നാൽ സഖ്യത്തിന്റെ ഭാഗമല്ലെന്നും പറഞ്ഞു. ഇതോടെ അസമിലെ ബിജെപിക്കെതിരായ പ്രതിപക്ഷത്തിൽ വൻതോതിലുള്ള വിള്ളലാണ് ഉടലെടുത്തിട്ടുള്ളത്.

2001 മുതൽ അസമിൽ 15 വർഷമായി അധികാരത്തിലിരിക്കുന്ന കോൺഗ്രസ് എഐയുഡിഎഫ്, ബിപിഎഫ്,സിപിഐ, സിപിഎം, സിപിഎംഎൽ, അഞ്ചാലിക് ഗാന മോർച്ച, ആർജെഡി, ആദിവാസി നാഷണൽ പാർട്ടി, എന്നീ പാർട്ടികളുമായി ചേർന്ന് ഒരു 'മഹാസഖ്യം'ത്തിന് രൂപം നൽകിയിരുന്നു. ഇതിന് പുറമേ പീപ്പിൾസ് പാർട്ടിയും സഖ്യത്തിൽ ഉൾപ്പെടുന്നുണ്ട്. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കെതിരെ പോരാടിയെങ്കിലും ബിജെപി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത് തടയാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് കഴിഞ്ഞിരുന്നില്ല.

അസമിൽ ബദറുദ്ദീൻ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎഫ്, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നീ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചതായി ആഗസ്റ്റ് 30നാണ് കോൺഗ്രസാണ് വ്യക്തമാക്കിയത്.
അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ എഐയുഡിഎഫിന്റെ "ബിജെപിയുമായുള്ള പെരുമാറ്റവും മനോഭാവവും കോൺഗ്രസ് അംഗങ്ങളെ ആശയക്കുഴപ്പത്തിലാക്കി," എന്നാണ് കോൺഗ്രസ് വക്താവ് ബോബീറ്റ ശർമ്മ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. എഐയുഡിഎഫ് നേതൃത്വവും മുതിർന്ന അംഗങ്ങളും ബിജെപിയെയും മുഖ്യമന്ത്രിയെയും തുടർച്ചയായും പ്രശംസിക്കുന്നത് കോൺഗ്രസിന്റെ പൊതുധാരണയെ ബാധിച്ചുവെന്നും അതിനാൽ ഇപ്പോഴുള്ള സഖ്യവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള 'മഹാസഖ്യ'ത്തിൽ നിന്ന് വിട്ടുനിന്ന എജെപിയും റൈജോർ ദളും ചേർന്ന് ഒരു' പ്രാദേശിക സഖ്യം 'രൂപം നൽകിയിരുന്നു. തിരഞ്ഞെടുപ്പിൽ അഖിൽ ഗോഗോയിയുടെ റൈജോർ ദൾ ഒരു സീറ്റ് നേടിയെങ്കിലും എജെപിയ്ക്ക് ഒറ്റ സീറ്റും നേടാൻ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, രണ്ട് ഗ്രൂപ്പുകളും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ഒരു ഐക്യത്തിന് രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, എന്നാൽ 'പ്രാദേശിക സഖ്യം' 'മഹാ സഖ്യ'ത്തിൽ ചേരുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എജെപിയും കോൺഗ്രസിനൊപ്പം ചേരുന്നതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമധാരണയായിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

2001 മുതൽ തുടർച്ചയായി മൂന്ന് തവണ അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും, 2016 ൽ മൊത്തം 126 സീറ്റുകളിൽ 26 എണ്ണം മാത്രമാണ് നേടാൻ കഴിഞ്ഞത്. സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച ബിജെപിയോട് കോൺഗ്രസിന് പരാജയം സമ്മതിക്കേണ്ടതായി വന്നിരുന്നു. 2021ൽ നടന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 29 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് രണ്ടാം തവണയും ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications