രാഹുല്‍ ഇന്ന് മെയ്തെയ് ക്യാമ്പുകളിലേക്ക്: തടസ്സവുമായി പൊലീസ്, പിന്മാറില്ലെന്ന് കോണ്‍ഗ്രസും
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം ഇന്നും തുടരും. മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി ഇന്ന് സന്ദർശിക്കുക. ഇന്നലെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുന്നതിനിടിയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദർശനം. രാഹുല്‍ ഗാന്ധിയുടെ സന്ദർശനത്തില്‍ എതിർപ്പുമായി മണിപ്പൂർ പൊലീസ് രംഗത്ത് വന്നു. റോഡുമാർഗ്ഗം പോകാന്‍ കഴിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ യാത്ര മാറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

മണിപ്പൂരിലെ കലാപ മേഖലകള്‍ സന്ദർശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്തെയി വിഭാഗം കഴിയുന്ന വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകള്‍ സന്ദർശിക്കാന്‍ തീരുമാനിച്ചിരുന്നു. നേരത്തേയുള്ള തീരുമാനപ്രകാരം ഇന്നലെയായിരുന്നു രാഹുല്‍ മെയ്തെയി ക്യാമ്പുകള്‍ സന്ദർശിക്കേണ്ടത്. എന്നാല്‍ പൊലീസ് അനുമതി ലഭിച്ചില്ല. ഇതോടെയാണ് സന്ദർശനം ഇന്നത്തേക്ക് മാറ്റിയത്. റോഡുമാർഗ്ഗം പോവണമെന്നാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും ആവശ്യം. എന്നാല്‍ ഇത് പറ്റില്ല, വ്യോമമാർഗ്ഗം പോകണമെന്നാണ് പൊലീസിന്റെ നിലപാട്.
ഇന്നലെ ഇംഫാലിലേക്കുള്ള യാത്രിക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞിരുന്നു. ഇംഫാലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരിലാണ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. വംശീയ അക്രമം ഏറ്റവും മോശമായി ബാധിച്ച ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. തുടർന്ന് ഹെലികോപ്റ്ററിലായിരുന്നു രാഹുല്‍ ചുരാചന്ദ്പൂരിലെത്തിയത്.
തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സന്ദർശനത്തിന് പിന്നാലെ രാഹുൽ ട്വീറ്റ് ചെയ്തു. 'എന്റെ സഹോദരി സഹോദരൻമാരെ കാണാനാണ് ഞാൻ മണിപ്പൂരിൽ എത്തിയത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ തന്നെ വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. സർക്കാർ തന്നെ തടഞ്ഞുവെന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന്റെ മുറിവ് ഉണങ്ങണം. സമാധാനത്തിന് മാത്രമായിരിക്കണം മുൻഗണന', രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് കലാപം അതിരൂക്ഷമായി തുടരുകയാണ്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം വൈകീട്ട് തെരുവിൽ ഇറങ്ങി. ആൾകൂട്ടം റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. റോഡ് തടഞ്ഞും ജനം പ്രതിഷേധിച്ചതോടെ ആളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
വ്യാഴാഴ്ച രാത്രിയോടെ ഇംഫാലിലെ പ്രാദേശിക മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാങ്‌പോക്‌പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായിട്ടായിരുന്നു മെയ്തെയി വിഭാഗത്തിന്റെ പ്രതിഷേധം. മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആൾക്കൂട്ടം ഭീഷണി മുഴക്കി. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ പോലീസ് ശ്രമിച്ചു. തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്.












Click it and Unblock the Notifications