ഗോവയില്‍ അട്ടിമറി സാധ്യത; ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്, വിശ്വാസവോട്ട്
പനാജി: ഗോവ രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നുവെന്ന് വിവരം. ഗവര്‍ണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക സഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേട്ടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാലോ അഞ്ചോ ദിവസം കാത്തിരിക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കൂറുമാറുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. അങ്ങനെ സംഭവിച്ചാല്‍ ബിജെപി സര്‍ക്കാര്‍ നിലംപൊത്തും. കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദത്തോട് ബിജെപിയും പ്രതികരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....
ആരോഗ്യനില വഷളായി
മുഖ്യമന്ത്രി മനോഹര്‍ പരീക്കരുടെ ആരോഗ്യനില വഷളായി തുടരുകയാണ്. അദ്ദേഹം ദില്ലി എയിംസില്‍ ചികില്‍സയിലാണ്. മാസങ്ങളായി അദ്ദേഹത്തിന് അസുഖം മൂര്‍ച്ഛിച്ചിട്ട്. ഈ സാഹചര്യത്തില്‍ ഓഫീസ് ജോലികളില്‍ പരീക്കര്‍ ഇടപെടാറില്ല. മുഖ്യമന്ത്രി ഇല്ലാത്ത അവസ്ഥയാണ് ഗോവയില്‍. ഗവര്‍ണറെ കണ്ട് സാഹചര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.
രണ്ടു കത്തുകള്‍
തിങ്കളാഴ്ച ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് സാധിച്ചില്ല. രാജ്ഭവനിലെ ഓഫീസ് സെക്രട്ടറിക്ക് കോണ്‍ഗ്രസ് രണ്ട് കത്തുകള്‍ കൈമാറി തിരിച്ചുപോന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുന്നതായിരുന്നു ഒരു കത്ത്. ഗവര്‍ണറെ കാണാന്‍ അനുമതി ചോദിച്ചുള്ളതായിരുന്നു മറ്റൊന്ന്.
അഞ്ച് ദിവസം കാത്തിരിക്കാന്‍ ഗവര്‍ണര്‍
തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തിയത്. ഗവര്‍ണറുമായി അവര്‍ ചര്‍ച്ച നടത്തി. ഇക്കാര്യം പുറത്ത് നിന്നിരുന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ വിശദീകരിച്ചു. അഞ്ച് ദിവസം കാത്തിരിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക നിയമസഭാ സമ്മേളനം
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറോട് ആവശ്യപ്പെട്ടു. അന്നേ ദിവവം സഭയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരീക്കര്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ അവസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ബിജെപി പറയുന്നത്
എന്നാല്‍ സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് എന്തിനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ കുറ്റപ്പെടുത്തുന്നു.
സഭയിലെ കണക്കുകള്‍
40 അംഗ നിയമസഭയാണ് ഗോവയിലേത്. 16 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 14 അംഗങ്ങളാണുള്ളത്. മൂന്ന് വീതം അംഗങ്ങളുള്ള പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി എന്നിവരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം. എന്‍സിപിയുടെ ഒരംഗം കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നുണ്ട്.
ബിജെപി വീഴാന്‍ സാധ്യത
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 21 അംഗങ്ങളുടെ പിന്തുണയാണ്. നിലവില്‍ ബിജെപിക്ക് 23 അംഗങ്ങളുടെ പിന്തുണയുണ്ട്. എന്നാല്‍ ഈ പിന്തുണയെല്ലാം ലഭിക്കുന്നത് മനോഹര്‍ പരീക്കര് മുഖ്യമന്ത്രിയായി എന്ന കാരണത്താലാണ്. മറ്റാരെങ്കിലും മുഖ്യന്ത്രിയായാല്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട്.
ബിജെപി നേതൃത്വം ശ്രമിച്ചു, പക്ഷേ...
ഇതാണ് കോണ്‍ഗ്രസ് പിടിവള്ളിയാക്കുന്നത്. പരീക്കര്‍ അസുഖ ബാധിതനായതിനാല്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ബിജെപിയും ഇക്കാര്യം ആലോചിച്ചിരുന്നു. എന്നാല്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ ബിജെപി നേതൃത്വം തീരുമാനം എടുത്തിട്ടില്ല. പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് നേരത്തെ ബിജെപി അറിയിച്ചത്.
മൂന്ന് മന്ത്രിമാരുടെ അസാന്നിധ്യം
ഈ വേളയില്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറെ കാണാന്‍ അവര്‍ തീരുമാനിച്ചതും സമ്മര്‍ദ്ദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. പരീക്കര്‍ മാത്രമല്ല സഭയില്‍ ഇല്ലാത്ത ബിജെപി നേതാക്കള്‍. പരീക്കര്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ സഭയിലെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
സര്‍ക്കാരിനെ പിന്തുണയ്്ക്കുന്നവര്‍ തങ്ങളോടൊപ്പം നില്‍ക്കുന്നതിന് വഴിതെളിഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിന് വ്യക്തമായ ഉറപ്പ് ലഭിച്ചുവെന്ന് കാവ്‌ലേക്കര്‍ പറയുന്നു. രണ്ട് പ്രാദേശിക കക്ഷികളെയും ബിജെപിയില്‍ ലയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതില്‍ ഒരുവിഭാഗം ബിജെപി എംഎല്‍എമാര്‍ക്ക് അസന്തുഷ്ടിയുണ്ടെന്നും കാവ്‌ലേക്കര്‍ പറയുന്നു. ഈ അസംതൃപ്തരാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുക.
പിന്‍വലിക്കുമെന്ന് പ്രാദേശിക കക്ഷികള്‍
പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് പ്രാദേശിക കക്ഷികളുടെയും നിലപാട്. അല്ലെങ്കില്‍ മുഖ്യമന്ത്രി പദം തങ്ങള്‍ക്ക് കിട്ടണമെന്നു മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതിന് ബിജെപി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ക്ക് അന്തിമ തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല.
ബിജെപി അല്ല, പരീക്കറിനെ
പുതിയ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിക്കുന്ന നിമിഷം ഒട്ടേറെ ബിജെപി എംഎല്‍എമാരും സഖ്യകക്ഷി എംഎല്‍എമാരും രാജിവയ്ക്കുമെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണം. സഖ്യകക്ഷികള്‍ ബിജെപിയെ അല്ല പരീക്കറിനെയാണ് പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രിയില്ലാതെ ഒരു സംസ്ഥാനം എത്രനാള്‍ മുന്നോട്ട് പോകുമെന്നും ചോദന്‍കര്‍ ചോദിക്കുന്നു.
രണ്ട് മുറികൾ.. അഞ്ചോളം ക്യാമറകൾ, നൂറോളം ചോദ്യങ്ങൾ.. പീഡനക്കേസിൽ ബിഷപ്പ് പോലീസിന് മുന്നിൽ
ഇനിയെങ്കിലും ഇത് നമുക്ക് തുറന്ന് പറഞ്ഞേ മതിയാവൂ? സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് വി ടി ബൽറാം