എല്ലാം തുടങ്ങിയത് തരൂരിന്റെ വിരുന്നില്‍, പൈലറ്റും ചിദംബരവും! ജനുവരിയിൽ കോൺഗ്രസിന് പുതിയ പ്രസിഡണ്ട്!
ദില്ലി: നിരവധി സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ഉയര്‍ന്ന് വന്ന നേതൃത്വ പ്രതിസന്ധി കോണ്‍ഗ്രസിന് ശുഭസൂചനയല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റ സോണിയാ ഗാന്ധി തന്നെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ആ കസേരയില്‍ തുടരുന്നു.
ആറ് മാസത്തേക്ക് കൂടി സോണിയ തന്നെ പ്രസിഡണ്ടായി തുടരാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ് കോണ്‍ഗ്രസില്‍ കലാപത്തിന് വഴി തുറന്നത്. എല്ലാത്തിന്റെയും തുടക്കം ശശി തരൂര്‍ നടത്തിയ വിരുന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങളിങ്ങനെ
ഗതി മാറ്റിയ കത്ത്
കപില്‍ സിബലും ശശി തരൂരും ഗുലാം നബി ആസാദും അടക്കമുളള കോണ്‍ഗ്രസിന്റെ കരുത്തരായ നേതാക്കളാണ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം എന്നതാണ് കത്തില്‍ നേതാക്കള്‍ ഉന്നയിച്ച ആവശ്യം. ഈ കത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിയാനുളള സന്നദ്ധത അറിയിച്ചത്.
ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ
ഈ കത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയുണ്ടായി. കത്തില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം നേതാക്കള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പ് നല്‍കുകയുമുണ്ടായി.
ആഭ്യന്തര കലാപം തടയാൻ
പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഗുലാം നബി ആസാദിന്റെ വീട്ടില്‍ കത്തെഴുതിയ നേതാക്കള്‍ യോഗം ചേര്‍ന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പിന്നാലെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഗുലാം നബി ആസാദുമായും ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ ഒരു ആഭ്യന്തര കലാപം ഉണ്ടാകുന്നത് തടയുക എന്നതാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
2021 ജനുവരിയിൽ
6 മാസത്തിനുളളില്‍ പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനാണ് സോണിയാ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ എഐസിസി യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ല്‍ കേരളത്തിലും പശ്ചിമ ബംഗാളിലും അസമിലും പുതുച്ചേരിയിലും തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് പുതിയ അധ്യക്ഷനെത്തും.
തരൂരിന്റെ വിരുന്ന്
കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ പരിവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട് എന്നുളള ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാക്കള്‍ അനൗപചാരികമായി തുടങ്ങിയത് ഏകദേശം 5 മാസങ്ങള്‍ക്ക് മുന്‍പാണെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു അത്താഴ വിരുന്നില്‍ ആണ് ഇത്തരം ആലോചനകളുടെ തുടക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാവരും ഒപ്പിട്ടില്ല
നിരവധി പ്രമുഖ നേതാക്കള്‍ ശശി തരൂര്‍ അന്ന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. സോണിയാ ഗാന്ധിക്ക് 23 നേതാക്കള്‍ ചേര്‍ന്ന് അയച്ച കത്തിലെ ഉളളടക്കം നാളുകളായി ഈ നേതാക്കള്‍ തമ്മിലുളള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞതാണ്. എന്നാല്‍ ശശി തരൂരിന്റെ വിരുന്നില്‍ പങ്കെടുത്ത എല്ലാ കോണ്‍ഗ്രസ് നേതാക്കളും സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ഒപ്പിട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
പൈലറ്റും ചിദംബരവും
ആഗസ്റ്റ് 7നാണ് 23 നേതാക്കള്‍ സോണിയയ്ക്ക് കത്ത് അയച്ചത്. തരൂരിന്റെ വിരുന്നില്‍ പങ്കെടുത്ത, എന്നാല്‍ കത്തില്‍ ഒപ്പിടാത്ത പ്രമുഖ നേതാക്കള്‍ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ്, അഭിഷേക് മനു സിംഗ്വി, മണി ശങ്കര്‍ അയ്യര്‍ എന്നിവരാണ്. ശശി തരൂരിന്റെ വിരുന്നില്‍ പങ്കെടുത്തതായി അഭിഷേക് മനു സിംഗ്വി സമ്മതിച്ചിട്ടുണ്ട്.
നേതാക്കള്‍ തമ്മില്‍ ചര്‍ച്ച
ശശി തരൂര്‍ ആതിഥേയത്വം വഹിച്ച വിരുന്നിന് തനിക്ക് ക്ഷണം ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് ആ വിരുന്നില്‍ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിക്ക് കത്ത് അയക്കുന്നതിനെ കുറിച്ച് ഒരു ഘട്ടത്തിലും തന്നെ അറിയിച്ചിട്ടുണ്ടായിരുന്നില്ല എന്നും അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
പ്രതികരിക്കാതെ തരൂർ
പാര്‍ട്ടി കാര്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാനില്ല എന്നാണ് ചി ചിദംബരം ഇതേക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ മാസം രാജസ്ഥാനില്‍ കലാപമുണ്ടാക്കി സച്ചിന്‍ പൈലറ്റ് ആകട്ടെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ശശി തരൂര്‍ എംപിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കത്തില്‍ ഒപ്പിടാന്‍ തന്നോട് ആവശ്യപ്പെടാതിരുന്നതിനാലാണ് ഒപ്പിടാത്തത് എന്ന് മണി ശങ്കര്‍ അയ്യര്‍ പ്രതികരിച്ചു.
ആരും എതിര്‍ത്തിരുന്നില്ല
''തന്നെ ആരും അക്കാര്യത്തിന് സമീപിച്ചിട്ടില്ല. മാര്‍ച്ചില്‍ ആ വിരുന്നില്‍ വെച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരു കത്തെഴുതേണ്ടതിനെ കുറിച്ച് അവിടെ നിര്‍ദേശം ഉയര്‍ന്നിരുന്നു. അതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ അതിന് ശേഷം അക്കാര്യത്തില്‍ തന്നെ ആരും സമീപിച്ചിരുന്നില്ല'' എന്നും മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.