ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതെന്തിന്? അതിന് മറ്റൊരു കാരണമുണ്ട്, കർണാടകയിൽ 'ജാതിക്കളി'
ബെംഗളൂരു: ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാന്ഡ സിദ്ധരാമയ്യ സർക്കാർ ഒരുങ്ങാൻ കാരണം ബിഎസ് യെദ്യുരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാനാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ലിംഗായത്തുകളോടുള്ള സ്നേഹം കൊണ്ടല്ല സിദ്ധരാമയ്യ ഈ പ്രൊപ്പോസൽ വെച്ചതെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയില്‍ രണ്ടുദിന സന്ദര്‍ശനത്തിനെത്തിയതയിരുന്നു അമിത് ഷാ. അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ കർണാടകയിൽ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു എന്നു ചൂണ്ടിക്കാട്ടി, യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ നിങ്ങള്‍ വോട്ട് ചെയ്താല്‍, കര്‍ഷകരുടെ ആത്മഹത്യകള്‍ ഇല്ലാതാക്കും എന്ന് ഉറപ്പു നല്‍കുന്നതായും അമിത് ഷാ പ്രഖ്യാപിച്ചു.സിദ്ധരാമയ്യയുടെ 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയം ബ്രിട്ടീഷുകാരുടെ രാഷ്ട്രീയത്തോട് അമിത് ഷാ താരതമ്യപ്പെടുത്തി. ജനങ്ങളെ വിഭജിക്കുന്നതിനു ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്കു നേരെ വിരല്‍ചൂണ്ടണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്, അതിനെ രക്ഷിക്കാനുള്ള അവസാന ശ്രമമായി കോണ്‍ഗ്രസ് ജനങ്ങളെ വിഭജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ 'സോഷ്യോ ഇക്കണോമിക് സര്‍വ്വെ' എന്ന പേരിട്ടിരിക്കുന്ന ജാതി സര്‍വ്വെയിലെ വിവരങ്ങളും പുറത്തു വന്നിരുന്നു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്ത്, വൊക്കലിഗ എന്നീ പ്രബല സമുദായങ്ങളെ മറികടന്ന് ദളിത്, മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജാതി തിരിച്ചുള്ള വോട്ട് കണക്കെടുപ്പാണ് സിദ്ധരാമയ്യ ചെയ്യുന്നതെന്ന് വ്യക്തമാണ്.
സര്‍വ്വെ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായി ദളിത് ജനസംഖ്യ 19.5 ആയിട്ടുണ്ട്. 16 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. ലിംഗായത്ത് 14 ശതമാനവും വൊക്കലിഗ 11 ശതമാനവുമാണുള്ളത്. ഒ.ബി.സി വിഭാഗത്തില്‍ കുറുബ സമുദായം മാത്രമായി 7 ശതമാനമുണ്ട്. ബാക്കിയുള്ള ഒ.ബി.സി 16%, ബ്രാഹ്മണര്‍ 3%, ക്രിസ്ത്യാനികള്‍ 3%, ബുദ്ധ, ജൈന വിഭാഗങ്ങള്‍ 2%, ബാക്കിയുള്ളവ 4% എന്നിങ്ങനെയാണ് കണക്കുകൾ. കര്‍ണാടകയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയധികാരമുള്ളത് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്കാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലിംഗായത്തുകൾക്ക് ന്യൂനപക്ഷ പദവി നൽകാൻ സർക്കാർ തീരുമാനിച്ചത്.