ഡിഎംകെ പിന്തുണ; മൻമോഹൻ സിംഗിനെ കോൺഗ്രസ് തമിഴ്നാട്ടിൽ നിന്നും പാർലമെന്റിൽ എത്തിക്കും?
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തമിഴ്നാട്ടിൽ നിന്നും കോൺഗ്രസ് പാർലമെന്റിൽ എത്തിക്കാൻ സാധ്യത. 2019 ജൂൺ 14നാണ് മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. നിലവിൽ രാജ്യസഭയിൽ അസമിനെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്നാൽ അസമിൽ കോൺഗ്രസിന് നിലവിൽ ആരെയും വിജയിപ്പിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മൻമോഹൻ സിംഗിനെ രാജ്യസഭയിൽ എത്തിക്കാനുള്ള സാധ്യത കോൺഗ്രസ് തേടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃത്സറിൽ നിന്നും മൻമോഹൻ സിംഗ് മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഗുർജിത് സിംഗ് ഓജ്ലയെ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥി ആക്കുകയായിരുന്നു. പഞ്ചാബിൽ നിന്ന് ഒരു രാജ്യസഭാംഗത്തെ രാജിവെപ്പിച്ച മൻമോഹൻ സിംഗിനെ മത്സരിപ്പിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

അസമിൽ ഇങ്ങനെ
നിലവിലെ സാഹചര്യത്തിൽ മൻമോഹൻ സിംഗിന്റെ വിജയം ഉറപ്പിക്കാൻ ആവശ്യമായ അംഗബലം അസം നിയമസഭയിൽ കോൺഗ്രസിനില്ല. 126 അംഗ സഭയിൽ 25 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്. ആദ്യ പരിഗണന കിട്ടാനുള്ള ഏറ്റവും ചുരുങ്ങിയ വോട്ട് 43 ആയിരിക്കെ കോൺഗ്രസിന് ഇത് വെല്ലുവിളിയാകും. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 13 എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചാലും ഭൂരിപക്ഷത്തിന് 5 വോട്ടുകളുടെ കുറവുണ്ടാകും

തിരഞ്ഞെടുപ്പ് തീയതി
ജൂൺ 14നാണ് മൻമോഹൻ സിംഗിന്റെ മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. ജൂൺ 7ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മെയ് 28 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അസമിൽ ജയസാധ്യതയില്ലാത്തതിനാൽ മൻമോഹൻ സിംഗിനെ പോലൊരു മുതിർന്ന നേതാവിനെ ഇവിടെ മത്സരിപ്പിക്കേണ്ടെന്നാണ് പാർട്ടി തീരുമാനമെന്ന് മുതിർന്ന നേതാവ് ദേബബ്രത സൈകിയ പറഞ്ഞു. 1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്.

രാജ്യസഭയിലേക്ക്
കർണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭാ അംഗത്തെ വിജയിപ്പിക്കാനുള്ള അംഗബലം കോൺഗ്രസിനുണ്ടെങ്കിലും നിലവിൽ ഈ സംസ്ഥാനങ്ങളിൽ ഒഴിവില്ല.

തമിഴ്നാട്ടിൽ സാധ്യത
മൻമോഹൻ സിംഗിനെ തമിഴ്നാട്ടിൽ നിന്നു രാജ്യസഭയിൽ എത്തിക്കുകയെന്നാതാണ് കോൺഗ്രസിന് മുമ്പിലുള്ള മറ്റൊരു സാധ്യത. തമിഴ്നാട്ടിലെ 6 സിറ്റിംഗ് എംപിമാരാണ് ജുലൈ 24ന് വിരമിക്കുന്നത്. ഡിഎംകെയുടെ കനിമൊഴി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.

ഡിഎംകെ പിന്തുണച്ചാൽ
തമിഴ്നാട്ടിൽ ഡിഎംകെ പിന്തുണയോടെ 2 സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാൻ കോൺഗ്രസിന് സാധിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമിഴ്നാട്ടിൽ സഖ്യം രൂപികരിച്ചിരുന്നു. ഡിഎംകെ കോൺഗ്രസിന് ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കനിമൊഴിയുടെ സീറ്റ്
തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ നിന്നും കനിമൊഴി വിജയിച്ചാൽ കനിമൊഴിയുടെ സീറ്റ് കോൺഗ്രസിന് നൽകിയേക്കും. മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് വൈക്കോയ്ക്ക് ഡിഎംകെ ഒരു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

2020ൽ
ജൂണിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മൻമോഹൻ സിംഗ് രാജ്യസഭയിൽ എത്തിയില്ലെങ്കിൽ 2020ലാണ് അടുത്ത സാധ്യത. 55 രാജ്യസഭാ എംപിമാരാണ് 2020ൽ വിരമിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗം.

രാജിവെയ്പ്പിക്കും
കോൺഗ്രസിന് ആവശ്യമായ അംഗബലമുള്ള സംസ്ഥാനത്ത് നിന്നും സിറ്റിംഗ് എംപിയെ രാജിവയ്പ്പിച്ച ശേഷം മൻമോഹൻ സിംഗിനെ ഇവിടെ നിന്നും രാജ്യസഭയിൽ എത്തിക്കുകയാണ് മറ്റൊരു സാധ്യത. മധ്യപ്രദേശിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് നേതാക്കളായ ദ്വിഗ് വിജയ് സിംഗോ വിവേക് താൻകയോ വിജയിച്ചാൽ ഇവർ രാജ്യസഭാംഗത്വം രാജിവച്ചേക്കും. അങ്ങനെയെങ്കിൽ പകരം മൻമോഹൻ സിംഗിനെ മധ്യപ്രദേശിൽ നിന്നും രാജ്യസഭയിൽ എത്തിക്കും. മെയ് 23ന് ശേഷമെ അന്തിമ തീരുമാനം ഉണ്ടാകുവെന്നാണ് റിപ്പോർട്ടുകൾ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications