മഹാരാഷ്ട്രയിൽ പുതിയ ട്വിസ്റ്റ്! കോൺഗ്രസിന്റെ 44 എംഎൽഎമാരും ശിവസേനയ്ക്കൊപ്പം
മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആശങ്കയുടെ മണിക്കൂറുകളാണ് മഹാരാഷ്ട്രയില്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായുളള ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കണമോ എന്നത് ബിജെപി തീരുമാനിക്കുന്നതേ ഉളളൂ.
ബിജെപി പിന്മാറുകയോ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയോ ചെയ്താല്‍ പന്ത് ബിജെപി ഇതര കക്ഷികളുടെ കോര്‍ട്ടിലെത്തും. ശിവസേന സര്‍ക്കാരുണ്ടാക്കുമെന്നും എന്‍സിപിയും കോണ്‍ഗ്രസും പിന്തുണച്ചേക്കും എന്നുമാണ് പുറത്ത് വരുന്ന സൂചനകള്‍. അതിനിടെ കോണ്‍ഗ്രസ് ക്യാമ്പില്‍ പുതിയ ചില വഴിത്തിരിവുകളും ഉണ്ടായിട്ടുണ്ട്.

സർക്കാരുണ്ടാക്കാൻ ചരടുവലികൾ
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമായ 145 സീറ്റുകള്‍ ഒരു കക്ഷിക്കും തനിച്ച് സ്വന്തമാക്കാനായിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ തമ്മില്‍ പോരടിച്ച് നില്‍ക്കുകയാണ്. ബിജെപിയെ ഒഴിവാക്കി കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂടെ കൂട്ടി സര്‍ക്കാരുണ്ടാക്കാനുളള നീക്കത്തിലാണ് ശിവസേന.

അന്തിമ തീരുമാനമായില്ല
കോണ്‍ഗ്രസോ എന്‍സിപിയോ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസിന്റെ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ആശ്രയിച്ചിരിക്കും. ശിവസേനയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. തങ്ങളെ സര്‍ക്കാരുണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിക്കണം എന്നാണ് മിലിന്ദ് ദേവ്‌റ ആവശ്യപ്പെട്ടിരിക്കുന്നത്.

കോൺഗ്രസിൽ ഭിന്നത
ശിവസേനയുടെ കൂടെ പിന്തുണ ഇല്ലാതെ കോണ്‍ഗ്രസിനും എന്‍സിപിക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. അതേസമയം ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിന് കോണ്‍ഗ്രസിനെ നാശത്തിലേക്ക് നയിക്കും എന്നാണ് പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം പ്രതികരിച്ചിരിച്ചിരിക്കുന്നത്. ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന വിഷയത്തില്‍ എന്‍സിപിയോട് കൂടി ആലോചിച്ചായിരിക്കും കോണ്‍ഗ്രസ് തീരുമാനമെടുക്കുക.

എംഎൽഎമാർ സേനയ്ക്കൊപ്പം
നേതൃത്വത്തിന്റെ തീരുമാനം എന്തായാലും 44 കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ മുഴുവന്‍. റിസോര്‍ട്ടില്‍ വെച്ച് എംഎല്‍എമാര്‍ യോഗം ചേര്‍ന്നു.

ഖാർഗെ കാണാനെത്തി
ഈ യോഗത്തില്‍ വെച്ച് എംഎല്‍എമാര്‍ ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് സൂചന. എന്ത് വില കൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ തീരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തി എംഎല്‍എമാരെ കണ്ടിരുന്നു.

കേന്ദ്രത്തെ അറിയിക്കും
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എംഎല്‍എമാരുമായി ഖാര്‍ഗെ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഖാര്‍ഗെ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ തേടി. എംഎല്‍എമാരുടെ നിലപാട് ഖാര്‍ഗെ കേന്ദ്ര നേതൃത്വത്തെ അറിയിക്കും. മുതിര്‍ന്ന നേതാക്കളായ അശോക് ചൗഹാന്‍, പൃഥ്വിരാജ് ചൗഹാന്‍, ബാലാസാഹേബ് തോറട്ട് അടക്കമുളള എംഎല്‍എമാരും റിസോര്‍ട്ടിലുണ്ട്.

അന്തിമ തീരുമാനം സോണിയയുടേത്
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍ എന്നുളളത് കൊണ്ടാണ് എംഎല്‍എമാരെ സുരക്ഷിതരായി ജയ്പൂരിലേക്ക് പാര്‍ട്ടി മാറ്റിയിരിക്കുന്നത്. എംഎല്‍എമാരെ സന്ദര്‍ശിച്ചതിന് ശേഷം ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിരിക്കും എന്നാണ്. എന്തായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടേതായിരിക്കും. ഉടനെ തന്നെ ശരദ് പവാറുമായി സോണിയ ഇക്കാര്യം ചര്‍ച്ച നടത്തിയേക്കും.












Click it and Unblock the Notifications