ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയുളള സംഘടനാ പ്രശ്‌നങ്ങളും പാര്‍ലമെന്റിലെ ആള്‍ക്ഷാമവുമെല്ലാം കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ലോക്‌സഭയിലും രാജ്യസഭയിലും പഴയ കോണ്‍ഗ്രസ് പുലികളാരുമില്ല. രാജ്യസഭയിലേക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഡിഎംകെ വഴി എത്തിക്കാനുളള ശ്രമമാകട്ടെ ദയനീയമായി പരാജയപ്പെടുകയും ഇത്.
ഡിഎംകെ കൈവിട്ടത് കോണ്‍ഗ്രസിന്റെ അഭിമാനത്തിനേറ്റ ക്ഷതമായി മാറിയിരിക്കുകയാണ്. എങ്ങനേയും മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. രാജസ്ഥാനിലേക്കാണ് കോണ്‍ഗ്രസിന്റെ കണ്ണ്.
ബന്ധത്തില്‍ വിളളല്‍
തമിഴ്‌നാട്ടില്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷത്ത് നിന്ന് ആദ്യം പ്രഖ്യാപിച്ചത് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയോടെ ഇരുപാര്‍ട്ടികളുടേയും ബന്ധത്തില്‍ വിളളല്‍ വീഴുന്നതിന്റെ ലക്ഷണങ്ങളാണ് പുറത്ത് വരുന്നത്.
സീറ്റ് കൊടുക്കാതെ സ്റ്റാലിൻ
ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിലുളള മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് മന്‍മോഹന്‍ സിംഗിന് ലഭിക്കും എന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ.. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം സ്റ്റാലിനോട് സീറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് പരിഗണിക്കാതെ ഡിഎംകെ മൂന്ന് സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോൺഗ്രസിന് നാണക്കേട്
സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ സീറ്റിന് വേണ്ടി നേരിട്ട് ആവശ്യപ്പെട്ടില്ല എന്നതാണ് മന്‍മോഹന്‍ സിംഗിനെ തഴയാന്‍ ഡിഎംകെ പറയുന്ന കാരണം. ഇതാകട്ടെ കോണ്‍ഗ്രസിന് വലിയ നാണക്കേടും ആയിരിക്കുകയാണ്. ഇതോടെ ഏത് വിധേനെയും മന്‍മോഹന്‍ സിംഗിനെ രാജ്യസഭയിലേക്ക് എത്തിക്കാനുളള വാശിയിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലെ ഒരു സീറ്റിലാണ് കോണ്‍ഗ്രസ് പ്രതീക്ഷകള്‍.
നോട്ടം രാജസ്ഥാനിലേക്ക്
ബിജെപി എംപിയായ മദന്‍ലാല്‍ സെയ്‌നി അടുത്തിടെ അന്തരിച്ചതോടെ ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ ഭരണകക്ഷി ആയത് കൊണ്ട് തന്നെ ഈ സീറ്റില്‍ നിന്ന് ഒരാളെ കോണ്‍ഗ്രസിന് ജയിപ്പിക്കാനാവും. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരു കൈ നോക്കിയിരുന്നു. എന്നാല്‍ രണ്ട് സീറ്റിലേക്ക് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തരത്തിലേക്ക് ബിജെപി കാര്യങ്ങള്‍ എത്തിച്ചു. ഇതോടെ രണ്ട് സീറ്റിലും ബിജെപി ജയിക്കും.
ശക്തിയുളളിടത്ത് സീറ്റില്ല
1991 മുതല്‍ അസമില്‍ നിന്നുളള രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിംഗ്. നിലവില്‍ 25 എംഎല്‍എമാര്‍ മാത്രമേ കോണ്‍ഗ്രസിന് അസമിലുളളൂ. 43 അംഗങ്ങളുടെ പിന്തുണയില്ലാതെ മന്‍മോഹന്‍ സിംഗിന് ഇവിടെ നിന്ന് മത്സരിച്ച് ജയിക്കാന്‍ സാധിക്കില്ല. ഇതോടെയാണ് കോൺഗ്രസ് തമിഴ്നാട്ടിലേക്ക് തിരിഞ്ഞത്. അവിടെയും രക്ഷ ഇല്ലാതെ വന്നതോടെയാണ് രാജസ്ഥാനിൽ പരീക്ഷണത്തിന് ഒരുങ്ങുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും പഞ്ചാബിലും അടക്കം കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സീറ്റ് ഒഴിവില്ല എന്നതാണ് വെല്ലുവിളി.
സീറ്റിന് അവകാശികൾ
തമിഴ്നാട്ടിലെ മൂന്ന് സീറ്റുകളിൽ എംഡിഎംകെ അധ്യക്ഷന്‍ വൈകോയ്ക്കാണ് ഒരു സീറ്റ് ഡിഎംകെ നല്‍കിയിരിക്കുന്നത്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി വില്‍സണ്‍, ഡിഎംകെയുടെ ലേബര്‍ പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം ഷണ്‍മുഖം എന്നിവരാണ് ഡിഎംകെയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. മന്‍മോഹന്‍ സീറ്റ് നല്‍കുന്നതില്‍ ഡിഎംകെയ്ക്കുളളില്‍ തന്നെ രണ്ടഭിപ്രായവും ഉണ്ടായിരുന്നു. രാജ്യസഭാ സീറ്റ് പ്രശ്നം കോൺഗ്രസ്-ഡിഎംകെ ബന്ധത്തെ തന്നെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
കോൺഗ്രസിൽ രാഹുൽ യുഗത്തിന് അന്ത്യം! രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു