മമതയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫാസിസ്റ്റുകള്‍ക്ക് ശക്തി പകരുന്നു
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം. മമത ബാനർജിയുടെ നീക്കങ്ങള്‍ രാഷ്ട്രീയ അവസരവാദമാണെന്നും കോണ്‍ഗ്രസിനെതിരെ പോരാടുന്നതിലൂടെ അവർ ഫാസിസ്റ്റ് ശക്തികളെ സഹായിക്കുകയാണെന്നും എ ഐ സി സി വക്താവ് രണ്‍ദീപ് സിങ് സുർജേവാല ആരോപിച്ചു. രാഷ്ട്രീയ അവസരവാദവും സത്യത്തിനു വേണ്ടിയുള്ള പോരാട്ടവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോൺഗ്രസ് പോരാടുന്നത് സത്യത്തിനായാണെന്നും പാർട്ടികൾ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ആർഎസ്എസും ബിജെപിയും പ്രതിനിധീകരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ ശക്തിപ്പെടുത്താൻ രാഷ്ട്രീയ അവസരവാദം കൊണ്ട് നിങ്ങൾക്ക് കഴിയില്ല, നിങ്ങൾ പോരാടുന്നതായി നടിക്കുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയ അവസരവാദം ചില ആളുകൾക്കോ പാർട്ടികൾക്കോ ഗുണം ചെയ്യുമായിരിക്കും. പക്ഷേ നമുക്ക് നമ്മുടെ രാജ്യവും ജനാധിപത്യവും സാഹോദര്യവുമാണ് പ്രധാനം. ഇതിനോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും സുർജേവാല പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ബാനർജി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത രീതിയില്‍ സംസാരിക്കുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. അവർ ബി ജെ പിക്കൊപ്പം പ്രവർത്തിച്ചു, യു പി എ സഖ്യത്തിന്റെയും എന്‍ ഡി എയുടേയും ഭാഗമായി. "അവരെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയ ലക്ഷ്യമാകാം, പക്ഷേ ബി ജെ പിക്കും ആർ എസ് എസിനുമെതിരെ പോരാടുന്നത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്," അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ ശക്തികളും ഒന്നിക്കണമെന്നും ബി ജെ പിയെ പിന്തുണച്ച് നിൽക്കുമ്പോൾ അത് സാധ്യമാകില്ലെന്നും ഓഗസ്റ്റ് 20ന് ബാനർജി നടത്തിയ പ്രസ്താവന സുർജേവാല അനുസ്മരിച്ചു. ഗോവയിലും ഉത്തരാഖണ്ഡിലും കോൺഗ്രസിനെതിരെ പോരാടുന്ന ടി എം സിക്കെതിരെ കോൺഗ്രസ് നേതാവ് ആഞ്ഞടിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കുകയാണ്. കോൺഗ്രസിന് മറ്റ് പാർട്ടികളെ ഒപ്പം കൊണ്ടുപോകാനുള്ള വിശാലമായ മനോഭാവമുണ്ട്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നില്ലെങ്കിൽ ഇതേ കുറിച്ചെല്ലാംചിന്തിക്കണമെന്നും സുരേജ്വാല പറഞ്ഞു.
"മോദി ജി ചെയ്യുന്നത് പോലെയല്ലേ മമത ചെയ്യുന്നത്. മോദി ജി നിയമസഭാംഗങ്ങളെ വാങ്ങുന്നു, മമതയും അത് തന്നെ, മോദി മറ്റ് പാർട്ടികളെ തകർക്കുന്നു, മമതയും അത് തന്നെ ചെയ്യുന്നു. ഒരിക്കൽ ഇന്ദിരാഗാന്ധിയിൽ നിന്നും രാജീവ് ഗാന്ധിയിൽ നിന്നും മമതയ്ക്ക് ലഭിച്ച പ്രചോദനം, അവരിപ്പോള്‍ ഫാസിസത്തെ തന്റെ പ്രചോദനമാക്കിയതായി തോന്നുന്നു"- സുർജേവാല പറഞ്ഞു.
"എന്ത് യു പി എ. ഇപ്പോൾ യു പി. എ ഇല്ല. ഞങ്ങള്‍ ഒന്നിച്ച് തീരുമാനിക്കും." കഴിഞ്ഞ ദിവസം മുംബൈയില്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പരാമർശങ്ങള്‍ വലിയ ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ശക്തമായ ഒരു ബദൽ നേതൃത്വം ഉയർന്നുവരണമെന്നായിരുന്നു മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള എന്‍ സി പി നേതാവ് ശരത് പവാറിന്റെയും അഭിപ്രായം.
മുതിർന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി; കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്
Recommended Video
മമതയുടേയും പവാറിന്റെയും കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് അതീവ പ്രാധന്യത്തോടെയാണ് നോക്കിക്കാണുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റുക എന്നുള്ളതാണ് മമത ബാനർജിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ നിരവധി നേതാക്കളെ തന്റെ പാളയത്തിലെത്തിക്കാന്‍ മമതയ്ക്ക് സാധിച്ചു.