മായാവതിക്ക് ബിജെപിയെ ഭയം; സിബിഐയിൽ നിന്നും എൻഫോഴ്സ്മെന്റിൽ നിന്നും സമ്മർദ്ദം, വിമർശനവുമായി കോൺഗ്രസ്!
ദില്ലി: ചത്തിസ്ഗഢിൽ മുൻ മുഖ്യമന്ത്രി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയ ബിഎസ്പിക്കെതിരെ കോൺഗ്രസ്. ബിജെപിയെ ഭയന്നാണ് മായാവതി സഖ്യത്തിന് തയ്യാറായതെന്ന് ചത്തീസ്ഗഢ് കോൺഗ്രസ് ആരോപിച്ചു. സിബിഐയിൽ നിന്നും എൻഫോർസെമെന്റിൽ നിന്നും മായാവതിക്ക് സമ്മർദ്ദമുണ്ട്. ഇതിന് പിന്നില്ഡ ബിജെപിയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് അജിത് ജോഗിയുടേത്. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇത് തിരിച്ചറിയാനാകുമെന്നും കോൺഗ്രസ് പറഞ്ഞു. ഇതിന് മുമ്പും ബിഎസ്പി ഭരണപ്പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഈ തെരഞ്ഞെടുപ്പിലും ബിജെപി ഇതാവര്‍ത്തിക്കുമെന്നും കോൺഗ്രസ് ആരോപിച്ചു.

അനുനയത്തിന് ശ്രമം
ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യപ്രതീക്ഷയിലായിരുന്ന കോണ്‍ഗ്രസിനെ തഴഞ്ഞ് അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായി ചേരുമെന്ന് പ്രഖ്യാപിച്ച ബിഎസ്പിയെ മധ്യ പ്രദേശില്‍ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും 22 ഓളം സ്ഥാനാര്‍ത്ഥികളെ പേരും മായാവതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ നിർണ്ണായകം
ലോകസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന മധ്യ പ്രദേശില്‍ മായാവതിയെ കൂട്ടുപിടിച്ച് ബിജെപിയെ പിന്നിലാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മായാവതിയുമായോ ബിഎസ്പി അടുത്ത വൃത്തങ്ങളുമായോ കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 230 സീറ്റുകളില്‍ 50 സീറ്റുകളാണ് മധ്യപ്രദേശില്‍ മായാവതി കോണ്‍ഗ്രസുമായി ഐക്യം രൂപീകരിക്കാന്‍ ആവശ്യപ്പെടുന്നത്. ബിജെപിയെ തുരത്താന്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

അർഹമായ സീറ്റ് ലഭിക്കണം
ബിഎസ്പിക്ക് അര്‍ഹമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി നേരത്തെ വ്യക്തമാക്കിതാണ്. ചത്തിസ്ഗഢിൽ കോൺഗ്രസ് ബിഎസ്പി സഖ്യത്തിന് തയ്യാറായിരുന്നു. എന്നാൽ സീറ്റ് വിഷയത്തിൽ മായാവതി പിന്മാറുകയായിരുന്നു. അതിന് ശേഷമാണ് ജനത കോൺഗ്രസ് നേതാവ് അജിത് ജോഗിയുമായി സഖ്യത്തിൽ ഏർപ്പെടാൻ മായാവതി തീരുമാനിച്ചത്. ആകെയുള്ള 90 സീറ്റുകളില്‍ ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്.

പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി
കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ്-ബിഎസ്പി സഖ്യ സാധ്യത ഉടലെടുക്കുകയും ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്തിരുന്നു. മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായേക്കും എന്ന സൂചനപോലും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി നേതാവിനെ മായാവതി പുറത്താക്കിയതും പ്രതീക്ഷയുണ്ടാക്കിയ ഒന്നായിരുന്നു. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തുടക്കം മുതലേ കല്ലുകടിയുണ്ടായി. ആവശ്യപ്പെടുന്ന സീറ്റ് കിട്ടാത്ത പക്ഷം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ട എന്ന നിലപാടിലായിരുന്നു മായാവതി. അഭിപ്രായ സമന്വയത്തില്‍ എത്തുന്നതിലുള്ള പരാജയം ബി എസ് പി അടക്കമുള്ള പാര്‍ട്ടികളെ ഉള്‍പ്പെടുത്തി 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications